സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 33760 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,220 രൂപയാണ് നിരക്ക്. മെയ് ഒന്നിന് താരതമ്യേന കുറഞ്ഞ നിരക്കായ 33,400 രൂപ ആയിരുന്നു സ്വർണത്തിന്റെ നിരക്ക്. ആ മാസത്തെ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ നിരക്കും ഇത് തന്നെയാണ്.
എംസിഎക്സിലെ വില
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ആഘാതം യുഎസ് സാമ്പത്തിക ഡാറ്റ അടിവരയിട്ടതോടെ കഴിഞ്ഞ സെഷനിൽ ഒരു ശതമാനം ഇടിവുണ്ടായെങ്കിലും ഇന്ന് ഇന്ത്യ ഗോൾഡ് ജൂൺ ഫ്യൂച്ചേഴ്സ് ഉയർന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്സ്) ജൂൺ സ്വർണ്ണ കരാറുകൾ 0.36 ശതമാനം ഉയർന്ന് 10 ഗ്രാമിന് 45,536. സിൽവർ ഫ്യൂച്ചേഴ്സ് 0.3 ശതമാനം ഉയർന്ന് കിലോയ്ക്ക് 41,983 രൂപയായി.
ആഗോള വിപണി
വൈറസ് സമ്പദ്‌വ്യവസ്ഥയെ തന്നെ തകർത്തതോടെ യുഎസ് സ്വകാര്യ തൊഴിലുടമകൾ ഏപ്രിൽ മാസത്തിൽ 20.236 ദശലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ബുധനാഴ്ച സ്വർണം, വെള്ളി വ്യാപാരം ദുർബലമായി. അതേസമയം ബുള്ളിയന്റെ നേട്ടങ്ങൾ പരിമിതപ്പെടുത്തിക്കൊണ്ട് ഡോളർ ഒരാഴ്ചയിലെ ഉയർന്ന നിലയിലെത്തി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ സ്വർണം ട്രോയ് ഔൺസിന് 1,692 ഡോളറിനും വെള്ളി ട്രോയ് ഔൺസിന് 15 ഡോളറിനും താഴെയായി.
സ്വർണ വ്യാപാരികൾ ആശങ്കയിൽ
ലോക്ക്ഡൌണിന് ശേഷമുള്ള വിപണിയെക്കുറിച്ച് ആശങ്കാകുലരാണ് സ്വർണ വ്യാപാരികൾ. മധ്യവർഗ വിഭാഗത്തിൽപ്പെടുന്നവർ കൂടുതലും സ്വർണ്ണത്തിലോ ബാങ്ക് നിക്ഷേപങ്ങളിലോ ആണ് തങ്ങളുടെ സമ്പാദ്യം കരുതുന്നത്. അതുകൊണ്ട് തന്നെ ലോക്ക്ഡൌൺ കഴിഞ്ഞാലുടൻ കൈയിലുള്ള സ്വർണം വിൽക്കാനാകും ആളുകൾ ശ്രമിക്കുന്നതെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു.
ഇറക്കുമതി കുറഞ്ഞു
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്ത്യയിൽ സ്വർണ്ണ ഇറക്കുമതി കുത്തനെ കുറഞ്ഞു. ഏപ്രിൽ മാസത്തിൽ ഇറക്കുമതി 99.9 ശതമാനം ഇടിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് സർക്കാർ വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. കഴിഞ്ഞ മാസം ഇന്ത്യയിൽ വെറും 50 കിലോഗ്രാം സ്വർണം മാത്രമാണ് ഇറക്കുമതി ചെയ്തത്.