ദേശീയ തലസ്ഥാനത്ത് ശനിയാഴ്ച തക്കാളിയുടെ ചില്ലറ വില കിലോഗ്രാമിന് 80 മുതൽ 85 രൂപയായി ഉയർന്നതായി സ്വകാര്യ വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകൾ വരെ തക്കാളി വില കിലോയ്ക്ക് 50 മുതൽ 60 രൂപ വരെയായിരുന്നു. തക്കാളി വളരുന്ന പ്രധാന സംസ്ഥാനങ്ങളിൽ നിന്ന് പുതിയ വിളയുടെ വരവ് കുറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്നാണ് ഈ ആഴ്ച വില കുതിച്ചുയർന്നത്.
വില വർദ്ധനവ്
ഉയർന്ന ഗുണനിലവാരമുള്ള തക്കാളിയ്ക്ക് വിൽപ്പനക്കാർ ശനിയാഴ്ച കിലോഗ്രാമിന് 80-85 രൂപ വരെ വില ഉയർത്തിയിരുന്നു. സർക്കാർ കണക്കുകൾ പ്രകാരം തക്കാളിയുടെ ശരാശരി ചില്ലറ വില കിലോയ്ക്ക് 60 രൂപയാണ്. മദേർ ഡയറിയുടെ സഫാൽ പച്ചക്കറി ഔട്ട്‌ലെറ്റുകൾ തക്കാളി കിലോയ്ക്ക് 78 രൂപയ്ക്കും ഗ്രോഫേഴ്‌സ് കിലോയ്ക്ക് 74-75 രൂപയ്ക്കും ബിഗ് ബാസ്‌ക്കറ്റ് കിലോയ്ക്ക് 60 രൂപയ്ക്കുമാണ് തക്കാളി വിറ്റത്.
വില കൂടാൻ കാരണം
ഏഷ്യയിലെ ഏറ്റവും വലിയ പഴം -പച്ചക്കറി മൊത്തവ്യാപാര വിപണിയായ ആസാദ്‌പൂർ മാണ്ടിയിൽ തക്കാളി വില കിലോയ്ക്ക് 40-60 രൂപയായി വർധിച്ചുവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. തക്കാളി വളരുന്ന പ്രദേശങ്ങളിൽ നിന്ന് പുതിയ വിളകളുടെ വരവ് കുറവാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വില ഉയരുന്നതെന്ന് വ്യാപാരികൾ വ്യക്തമാക്കി. ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും തക്കാളി വിളവ് ഇത്തവണ കുറവായിരിക്കുമെന്നാണ് കരുതുന്നത്.
കൊവിഡ്-19 പ്രതിസന്ധി
കൊവിഡ്-19 ലോക്ക്ഡൗൺ ഘട്ടത്തിൽ കർഷകർക്ക് കിലോയ്ക്ക് 1-2 രൂപയ്ക്ക് തക്കാളി വിൽക്കേണ്ടി വന്നുവെന്ന് വിദഗ്ദ്ധർ പറഞ്ഞിരുന്നു. കൂടാതെ, മഴ മൂലം വിളയ്ക്ക് നാശനഷ്ടമുണ്ടായതും ദേശീയ തലസ്ഥാനത്തെ പുതിയ വിളകളുടെ വിതരണത്തെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ സ്ഥിതി സാധാരണ നിലയിലാകുമെന്ന് വ്യാപാരികൾ പറഞ്ഞു.
തക്കാളി ഉത്പാദനം
ഉത്തർപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, പഞ്ചാബ്, തമിഴ്‌നാട്, കേരളം, ജമ്മു കശ്മീർ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് പ്രധാനമായും തക്കാളി ഉൽപാദിപ്പിക്കുന്നത്. രാജ്യം പ്രതിവർഷം 19.73 ദശലക്ഷം ടൺ തക്കാളി ഉത്പാദിപ്പിക്കുന്നുണ്ട്. 11.51 ദശലക്ഷം ടൺ ആണ് തക്കാളിയുടെ ഉപഭോഗം.


Click it and Unblock the Notifications