ജീവനക്കാർക്ക് മികച്ച ആനുകൂല്യങ്ങളും മറ്റും വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ തന്നെ ജോലി ചെയ്യാൻ ഏറ്റവും മികച്ച 10 കമ്പനികൾ ഏതൊക്കെയെന്ന് അറിയണ്ടേ.. ജോലി ചെയ്യാൻ മികച്ച കമ്പനികളായി അറിയപ്പെട്ടിരുന്ന പല പ്രമുഖ കമ്പനികളും ഈ വർഷം പട്ടികയിൽ നിന്ന് പുറത്തായി. ചൊവ്വാഴ്ച പുറത്തിറക്കിയ ഗ്ലാസ്‌ഡൂറിന്റെ വാർഷിക റാങ്കിംഗ് പ്രകാരം ഫേസ്ബുക്ക്, ഗൂഗിൾ തുടങ്ങിയ കമ്പനികളാണ് ലിസ്റ്റിലെ ആദ്യ 10 സ്ഥാനത്ത് നിന്ന് പുറത്തായത്.
ഒന്നാം സ്ഥാനം
ക്ലൗഡ് കമ്പ്യൂട്ടിംഗ് സോഫ്റ്റ്‌വെയർ കമ്പനിയായ ഹബ്സ്‌പോട്ട് ഇൻകോർപ്പറേറ്റാണ് പട്ടികയിൽ ഒന്നാം റാങ്ക് നേടിയിരിക്കുന്നത്. ടെക് കമ്പനികളായ ഡോക്യുസൈൻ ഇങ്ക്, അൾട്ടിമേറ്റ് സോഫ്റ്റ്വെയർ എന്നിവ യഥാക്രമം മൂന്നും എട്ടും സ്ഥാനങ്ങൾ നേടി.
ഫേസ്ബുക്ക് പിന്നോട്ട്
കഴിഞ്ഞ 10 വർഷത്തിനിടെ മൂന്ന് തവണ ജോലി ചെയ്യാനുള്ള ഏറ്റവും മികച്ച കമ്പനികളുടെ മുൻനിരയിൽ ഫേസ്ബുക്ക് ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ 23-ാം സ്ഥാനത്താണ് ഫേസ്ബുക്ക്. 2011ൽ ജോലി ചെയ്യാൻ ഏറ്റവും മികച്ച ജോലിസ്ഥലമായി പട്ടികയിൽ ഇടം നേടിയ ഫേസ്ബുക്കാണ് ഇപ്പോൾ പിന്നിലേയ്ക്ക് പോയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്നു കമ്പനി.
ഗൂഗിൾ
2015 ൽ ജോലിചെയ്യാൻ ഏറ്റവും നല്ല കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട ഗൂഗിൾ, കഴിഞ്ഞ എട്ട് വർഷങ്ങളിൽ ആദ്യ 10 കമ്പനികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഇത്തവണ ഗ്ലാസ്ഡോർ പട്ടികയിൽ പതിനൊന്നാം സ്ഥാനത്തെത്തി. ആദ്യ 25 കമ്പനികളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന ആപ്പിൾ 84-ാം സ്ഥാനത്തേയ്ക്കും പിന്തള്ളപ്പെട്ടു. ആമസോൺ തുടർച്ചയായ പന്ത്രണ്ടാം വർഷവും പട്ടികയിൽ നിന്ന് പുറത്തായി.
മൈക്രോസോഫ്ടിന് മുന്നേറ്റം
റാങ്കിംഗിൽ മുന്നേറുന്ന ഏക പ്രമുഖ കമ്പനികളിലൊന്ന് മൈക്രോസോഫ്റ്റ് കോർപ്പറേഷനാണ്. വാഷിംഗ്ടൺ ആസ്ഥാനമായുള്ള കമ്പനി കഴിഞ്ഞ വർഷത്തെ 34-ാം സ്ഥാനത്ത് നിന്ന് 21-ാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.
വിമർശനങ്ങൾ വിനയായി
ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ, നഷ്ടപരിഹാരം, ജോലി സാഹചര്യങ്ങൾ, സീനിയർ മാനേജുമെന്റ് തുടങ്ങിയ മേഖലകളിൽ ജീവനക്കാരുടെ അവലോകനങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗ്ലാസ്ഡോർ പട്ടിക തയ്യാറാക്കുന്നത്. ഫെയ്‌സ്ബുക്കും ഗൂഗിളും ഉൾപ്പെടെയുള്ള വൻകിട ടെക് കമ്പനികളിൽ പലതും ഈ വർഷം നിരവധി പ്രശ്‌നങ്ങളാൽ വിമർശിക്കപ്പെട്ടിരുന്നു. ചില സാഹചര്യങ്ങളിൽ എക്സിക്യൂട്ടീവ് തീരുമാനങ്ങളെ ജീവനക്കാർ പരസ്യമായി എതിർക്കുകയും ചെയ്തിരുന്നു. തൊഴിലാളി സംഘാടകർക്കെതിരായ കമ്പനിയുടെ "ഭീഷണിപ്പെടുത്തൽ" തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഗൂഗിളിൽ ജീവനക്കാർ കമ്പനിക്കെതിരെ പ്രതിഷേധിച്ചിരുന്നു.


Click it and Unblock the Notifications