കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് 3.8 കോടി തൊഴിൽ നഷ്ടം നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 70% വരും ഇത്. ധനനഷ്ടം, തൊഴിലില്ലായ്മ എന്നിവ നേരിടുന്ന ഈ മേഖലയ്ക്ക് പ്രതിസന്ധി നേരിടാൻ സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഇൻ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഇടപെടലാണ് കത്തിലെ പ്രധാന ആവശ്യം.
ഈ മേഖലയിലെ മൊത്തം കണക്കാക്കിയ 5.5 കോടി തൊഴിലാളികളിൽ 70% പേർക്കും (പ്രത്യക്ഷവും പരോക്ഷവുമായ) തൊഴിൽ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടെന്ന്(ഏകദേശം 3.8 കോടി) അസോസിയേഷൻ വ്യക്തമാക്കി. രാജ്യത്ത് ഇതിനകം തന്നെ തൊഴിൽ നഷ്ട്ടപ്പെടലുകളും പിരിച്ചുവിടലുകളും ആരംഭിച്ച് കഴിഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് ആഗോളതലത്തിലും ഇന്ത്യയിലും യാത്രാ, ടൂറിസം വ്യവസായത്തെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. നിരവധി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികൾ അവരുടെ യാത്രാ പദ്ധതികൾ റദ്ദാക്കി. കൊറോണ മഹാമാരി സർക്കാരിനെ യാത്രകളിൽ കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രേരിപ്പിച്ചു. ഇതോടെ ഹോട്ടൽ ബിസിനസുകൾ പ്രതിസന്ധിയിലായി. ഹോട്ടൽ ജീവനക്കാരുടെ ജോലിയെയും ഇത് കാര്യമായി ബാധിക്കും.
വായ്പാ തുകയ്ക്കും പലിശ നിരക്കിനും അടക്കം ഇഎംഐകൾക്ക് പന്ത്രണ്ട് മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നും അസോസിയേഷൻ അഭ്യർത്ഥിച്ചു. ടൂറിസം ബിസിനസുകളുടെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ കൊളാറ്ററൽ ഫ്രീ നിബന്ധനകളും ഏർപ്പെടുത്തണമെന്ന് അസോസിയേഷൻ പറഞ്ഞു. കൂടാതെ, ജിഎസ്ടി, അഡ്വാൻസ് ടാക്സ് പേയ്മെന്റുകൾ, പിഎഫ്, ഇഎസ്ഐസി, കേന്ദ്ര സർക്കാർ തലത്തിലോ ഏതെങ്കിലും സംസ്ഥാന സർക്കാർ തലത്തിലോ കസ്റ്റംസ് തീരുവ, എക്സൈസ് ഫീസ്, ലെവികൾ, നികുതി, വൈദ്യുതി, യാത്ര, ഹോസ്പിറ്റാലിറ്റി, വ്യോമയാന വ്യവസായം എന്നിവയിലുടനീളം ചാർജുകൾ, ബാങ്ക് ഗ്യാരണ്ടികൾ, സുരക്ഷാ നിക്ഷേപങ്ങൾ തുടങ്ങി എല്ലാ പുതുക്കലുകളും മാറ്റിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ടൂറിസം ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തെ പിന്തുണയ്ക്കുന്നതിനായി എംഎൻആർഇജിഎയുടെ മാതൃകയിൽ പന്ത്രണ്ട് മാസത്തേക്ക് ഒരു സപ്പോർട്ട് ഫണ്ട് രൂപീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.


Click it and Unblock the Notifications