ന്യൂഡൽഹി: കോവിഡ്-19 പ്രതിസന്ധിയിലും മെയ് മാസത്തിൽ 1,639 വാഹനങ്ങൾ വിറ്റഴിക്കാനായെന്ന് ടൊയോട്ട കിർലോസ്‌കർ. കൊറോണ വൈറസിന് മുമ്പുള്ള നിലയെ അപേക്ഷിച്ച് ഇത് വളരെ കുറവാണെങ്കിലും പ്രതിസന്ധിക്കിടയിൽ ഇത്രയും വാഹനങ്ങള്‍ നിരത്തുകളിലെത്താന്‍ സാധിച്ചത് പ്രതീക്ഷ ഉയർത്തുന്ന കാര്യമായിട്ടാണ് കമ്പനി വിലയിരുത്തുന്നത്.
മെയ് മാസത്തിൽ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിന്റെ (ടികെഎം) ആഭ്യന്തര വാഹന വിൽപ്പനയിൽ 86.49 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2019 മേയ് മാസത്തില്‍ 12,138 വാഹനങ്ങളാണ് ടൊയോട്ടോയ്‌ക്ക് നിരത്തിലെത്തിക്കാൻ സാധിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇത് ആശ്വാസകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ രണ്ടുമാസത്തിലേറെ നീണ്ടുനിന്ന രാജ്യവ്യാപക ലോക്ക്‌ഡൗൺ വാഹന വിപണി മന്ദഗതിയിലാക്കിയിരുന്നു. ഡിമാൻഡ് കുറവായതിനാൽ തന്നെ സാധാരണ സാഹചര്യത്തിൽ ലഭിക്കേണ്ട വിൽപ്പനയുടെ 20 ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ലോക്ക്ഡൗണ്‍ മൂന്ന്, നാല് ഘട്ടങ്ങള്‍ നിലനിന്നിരുന്ന മേയ് മാസത്തില്‍ 1639 വാഹനങ്ങള്‍ നിരത്തുകളിലെത്തിക്കാന്‍ സാധിച്ചത് കമ്പനിക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണ്. ആഭ്യന്തര വിപണിയിലെ വില്‍പ്പനയ്ക്ക് പുറമെ, ടൊയോട്ട എറ്റിയോസിന്റെ 928 യൂണിറ്റ് കയറ്റുമതി ചെയ്‌തിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
എന്തുകൊണ്ടാണ് ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്കിനെ അമിതമായി ഉയർത്തി കാണിക്കുന്നത്?
കേന്ദ്ര സംസ്ഥാന സർക്കാർ നല്‍കിയ ഇളവുകള്‍ അനുസരിച്ച് രാജ്യത്തൊട്ടാകെയുള്ള മുന്നൂറിലധികം കമ്പനി സെയിൽസ് ഔലെറ്റുകളിൽ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. മൊത്തക്കച്ചവടവുമായി താരതമ്യപ്പെടുത്തുമ്പോൾ ചില്ലറ വിൽപ്പനയിൽ വളരെ അധികം വർദ്ധനവുണ്ടെന്നാണ് ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിന്റെ സെയിൽസ് ആന്റ് സർവീസ് സീനിയർ വൈസ് പ്രസിഡന്റ് നവീൻ സോണി പറയുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ടൊയോട്ടയിലെത്തിക്കുന്നതിനായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നതിനെ തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാർ നല്‍കിയ ഇളവുകള്‍ അനുസരിച്ച് മേയ് അഞ്ചിന് ടൊയോട്ടയുടെ ബിദഡിയിലെ പ്ലാന്റ് തുറന്നിരുന്നു. ലോക്ക്ഡൗണിന് മുമ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ള വാഹനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഷോറൂമുകളില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ കമ്പനി മുൻഗണന നൽകുന്നത്.
പുതിയ ഐടിആര്‍ ഫോമുകള്‍ നല്‍കാനൊരുങ്ങി ആദായനികുതി വകുപ്പ്; അറിയണം ഈ പ്രധാന മാറ്റങ്ങള്‍
ബിദഡിയിലെ പ്ലാന്റ് തുറന്നതോടെ, കോവിഡ്-19 വാഹന മേഖലയിലുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് തിരിച്ചുവരവിന്റെ സൂചന നല്‍കുന്നുണ്ട്. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടന്നതിനെ തുടര്‍ന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇളവുകള്‍ക്കനുസരിച്ച് രാജ്യത്തെ ടൊയോട്ടയുടെ 60 ശതമാനം ഡീലര്‍ഷിപ്പുകളും സര്‍വീസ് സെന്ററുകളും തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ബാക്കി ഷോറൂമുകളും ഉടന്‍ തുറക്കുമെന്നുമാണ് സൂചന.