ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് പലപ്പോഴും വാര്‍ത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാല്‍ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നത് വെറും 6.5 കിലോമീറ്റർ യാത്ര ചെയ്യാൻ ഒരു മണിക്കൂറിലധികം സമയം ചിലവഴിക്കേണ്ടി വന്ന ഒരു യുവാവിന്‍റെ ദുരനുഭവമാണ്.

പങ്കജ് ഹുരിയ എന്ന യുവാവാണ് താൻ നേരിട്ട ഈ ദുരിതം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. രാവിലെ 9.15-ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു പങ്കജ്. തന്‍റെ വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം കേവലം 6.5 കിലോമീറ്റർ മാത്രമാണ്. സാധാരണ ഗതിയിൽ മിനിറ്റുകൾക്കുള്ളിൽ എത്തേണ്ട ദൂരമാണിത്. എന്നാല്‍ റോഡിലിറങ്ങി അരമണിക്കൂർ പിന്നിട്ടിട്ടും ലക്ഷ്യസ്ഥാനത്തിന്‍റെ പകുതി പോലും എത്താൻ അദ്ദേഹത്തിന് സാധിച്ചില്ല.
ഗൂഗിൾ മാപ്പിലെ സ്ക്രീൻ സഹിതമാണ് പങ്കജ് വീഡിയോ പങ്കുവെച്ചത്. സ്ക്രീനിൽ കാണിക്കുന്നത് പ്രകാരം ഇനിയും 4.4 കിലോമീറ്റർ കൂടി യാത്ര ചെയ്യാനുണ്ട്, അങ്ങനെയെങ്കിൽ ലക്ഷ്യ സ്ഥാനത്ത് എത്താൻ 10.16 വരെ സമയം എടുക്കുമെന്നും മാപ്പ് സൂചിപ്പിക്കുന്നു. അതായത് 6.5 കിലോമീറ്റർ പിന്നിടാൻ ആകെ വേണ്ടിവരുന്നത് ഒരു മണിക്കൂറിലധികം സമയം. "ബെംഗളൂരുവിലെ യാഥാര്‍ത്ഥ്യം ഇതാണ്" എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്. "ഇതാണ് ഞങ്ങളുടെയും അവസ്ഥ" എന്ന് പറഞ്ഞ് നിരവധി ബെംഗളൂരു നിവാസികൾ രംഗത്തെത്തി. ഇത്രയും കുറഞ്ഞ ദൂരമാണെങ്കിൽ കാറിന് പകരം ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നതാണ് ബുദ്ധിയെന്ന് ചിലർ ഉപദേശിച്ചപ്പോൾ, നഗരത്തിലെ റോഡ് സൗകര്യങ്ങളുടെ പോരായ്മയെയും അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരങ്ങളെയും പലരും രൂക്ഷമായി വിമര്‍ശിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള ബെംഗളൂരുവിൽ, ഓരോ ദിവസവും ശരാശരി 3 മണിക്കൂറോളം ആളുകൾക്ക് ട്രാഫിക്കിൽ നഷ്ടമാകുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications