ട്രംപിന്‍റെ വാക്കും പഴയ ചാക്കും ഒരുപോലെ - എന്ന് പറയേണ്ട അവസ്ഥയിലാണ് ഇപ്പോൾ. എപ്പോഴാണ് വാക്ക് മാറ്റുക എന്ന് പറയാൻ പറ്റില്ല. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നും കഴിഞ്ഞ ദിവസം പറഞ്ഞ ട്രംപ്, എന്നാൽ വീണ്ടും ഇന്ത്യയ്ക്ക് പണി തരാൻ തയ്യാറെടുക്കുന്നു എന്നാണ് പുറത്ത് വരുന്ന വാർത്ത. ഇന്ത്യൻ ഐടി സ്ഥാപനങ്ങൾക്ക് ജോലി ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് നിർത്തലാക്കാൻ ട്രംപ് ആലോചിക്കുന്നു എന്നാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വീണ്ടും പ്രതിസന്ധി
ട്രംപ് പ്രഖ്യാപിച്ച അധിക തീരുവയുടെ തിരിച്ചടിൽ നിന്നും പുറത്ത് കടക്കാൻ ഇന്ത്യ പുതിയ തന്ത്രങ്ങൾ മെനയുമ്പോഴാണ് ട്രംപിന്‍റെ പുതിയ ആലോചന. ഇന്ത്യയിലേക്കുള്ള ഐടി ഔട്ട്‌സോഴ്‌സിങ് തടയാൻ ശ്രമിക്കുന്നതായി യുഎസ് വലതുപക്ഷ ആക്ടിവിസ്റ്റായ ലോറ ലൂമർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യൻ ഐടി മേഖല , ഈ നിർദ്ദേശം നടപ്പിലാക്കിയാൽ വലിയ പ്രതിസന്ധി നേരിടേണ്ടി വരും.
ഐടി സേവനങ്ങൾക്കായി ഇനി അമേരിക്കക്കാർ ഇംഗ്ലിഷ് ഭാഷയ്ക്കു വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും കോൾ സെന്ററുകള്‍ വീണ്ടും അമേരിക്കൻ ആകുമെന്നും ലോറ ലൂമർ പരിഹാസരൂപേണ തന്‍റെ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു. അതേസമയം യുഎസിലേക്ക് സേവനങ്ങൾ നൽകുന്ന വിദേശ തൊഴിലുകൾക്ക് താരിഫ് ഏർപ്പെടുത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പദ്ധതിയിടുന്നുണ്ടോ, അതോ യുഎസ് സ്ഥാപനങ്ങൾ അവരുടെ ജോലികൾ ഇന്ത്യയിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് തടയാൻ പദ്ധതിയിടുന്നുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

മോദി എക്കാലവും നല്ല സുഹൃത്ത്
ഇന്ത്യ ചൈനീസ് പക്ഷത്താണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ ട്രംപ് നിലപാട് മാറ്റിയിരുന്നു. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് തനിക്ക് എതിർപ്പെന്നും ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും പറഞ്ഞു. ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്നാണ് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാൽ ട്രംപ് നിലപാട് മാറ്റിയതോടെ തീരുവ പ്രശ്നങ്ങളിൽ വീണ്ടും ചർച്ചകൾ ഉണ്ടാകാൻ സാധ്യത തെളിയുന്നുണ്ട്.
വിമാനങ്ങള്‍ വെടിവച്ചിടുമെന്ന് ട്രംപ്
യുഎസ് കപ്പലുകൾക്ക് മുകളിലൂടെ ഇനി പറന്നാൽ വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ വെടിവച്ചിടുമെന്ന് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രണ്ട് വെനിസ്വേലൻ സൈനിക വിമാനങ്ങൾ യുഎസ് നാവിക കപ്പലിന് മുകളിലൂടെ പറന്ന സാഹചര്യത്തിലാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. വെനിസ്വേലയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കാർട്ടലുകളെ ലക്ഷ്യമിട്ട് സൈനിക ആക്രമണങ്ങൾ നടത്തുന്നതിനുള്ള പദ്ധതികൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഗണിക്കുന്നുണ്ട്.
അമേരിക്കയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും വെനസ്വേല എപ്പോഴും ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ പരസ്‌പര ബഹുമാനം ഇക്കാര്യത്തിൽ ആവശ്യമാണെന്നും പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രതികരിച്ചു.


Click it and Unblock the Notifications