പ്രതീക്ഷകളൊക്കെ വെറുതെയായി. യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും യുക്രെയിൻ പ്രസിഡന്‍റ് വോലോഡിമിർ സെലെൻസ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും സമാധാന പ്രഖ്യാപനമുണ്ടായില്ല. വൈറ്റ് ഹൗസിൽ നടന്ന ചർച്ചയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ലോകം. എന്നാൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഇല്ലാതെയാണ് ട്രംപ് - സെലൻസ്കി ഉച്ചകോടി പിരിഞ്ഞത്. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. അതേസമയം, യുക്രെയ്ന് ഭാവിയിൽ സുരക്ഷാ ഉറപ്പ് നൽകാൻ ധാരണയായി. യൂറോപ്യൻ രാജങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും.
ഫലപ്രദമെന്ന് ട്രംപ്
ചർച്ചകൾ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് സെലൻസ്കി നന്ദി അറിയിക്കുകയും ചെയ്തു. നേതാക്കളുടെ കൂടിക്കാഴ്ച സമാധാനത്തിലേക്കുള്ള ചുവടുവെയ്‌പ്പാണെന്ന് യൂറോപ്യൻ നേതാക്കൾ അഭിപ്രായപ്പെട്ടു. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാൻ വീണ്ടും ചർച്ച നടത്തും. ആദ്യം വെടി നിർത്തലാണ് വേണ്ടതെന്നു ജർമനി, ഫ്രാൻസ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.
ചർച്ചയ്ക്കിടെ 40 മിനിറ്റോളം പുടിനുമായി ട്രംപ് ഫോണിൽ സംസാരിച്ചു. റഷ്യ- യുക്രൈൻ നേർക്കുനേർ ചർച്ചയെന്ന ആശയത്തെ പുടിൻ അംഗീകരിച്ചെന്നു നേതാക്കൾ വ്യക്തമാക്കി. ചർച്ചയുടെ വേദി പിന്നീട് തീരുമാനിക്കും. തുടർന്ന് റഷ്യ - യുക്രെയ്‌ൻ - യുഎസ് ത്രികക്ഷി സമ്മേളനം നടത്താനും തീരുമാനിച്ചു. പുട്ടിൻ - സെലെൻസ്‌കി കൂടിക്കാഴ്ച ഒരുക്കുന്നതിനുള്ള തയാറെടുപ്പുകൾ താൻ ആരംഭിച്ചെന്നും പുട്ടിനുമായി ഇക്കാര്യം സംസാരിച്ചെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് സെലൻസ്കി നനന്ദി പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന്‍റെ സഹായം വേണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയിനെ പിന്തുണച്ച് നേതാക്കൾ
ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫിൻലൻഡ് പ്രസിഡന്‍റ് അലക്‌സാണ്ടർ സ്റ്റബ്, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. സമാധാനത്തിലേയ്ക്കുള്ള ചുവടുവെയ്പ്പെന്നാണ് യൂറോപ്യൻ നേതാക്കൾ യോഗത്തെ വിശേഷിപ്പിച്ചത്. റഷ്യൻ ആക്രമണം തടയാനും യുക്രെയിന്‍റെ പരമാധികാരം ബഹുമാനിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായി.
പുടിന്‍റെ ആവശ്യങ്ങൾ
സമാധാന കരാറിന്‍റെ ഭാഗമായി പുടിൻ നിരവധി ആവശ്യങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്രിമിയയുടെ മേലുള്ള റഷ്യൻ പരമാധികാരം നിലനിർത്തുന്നതിനൊപ്പം ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് മേഖലകളുടെ നിയന്ത്രണം യുക്രെയ്ൻ ഉപേക്ഷിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, റഷ്യൻ നിയന്ത്രണത്തിലുള്ള ഈ പ്രദേശങ്ങൾക്ക് അന്താരാഷ്ട്ര അംഗീകാരം നൽകാനും പുടിൻ ശ്രമിക്കുന്നു. റഷ്യയ്ക്കുമേലുള്ള ചില പാശ്ചാത്യ ഉപരോധങ്ങൾ ലഘൂകരിക്കുക, യുക്രെയ്നിന്‍റെ ചില ഭാഗങ്ങളിൽ റഷ്യൻ ഭാഷയ്ക്ക് ഔദ്യോഗിക പദവി നൽകുക എന്നിവയും നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഈ കാര്യങ്ങൾ തന്നെയായിരിക്കും റഷ്യ- യുക്രൈൻ നേർക്കുനേർ ചർച്ചയിലും പുടിൻ ഉന്നയിക്കുക. ഇത് അംഗീകരിക്കാൻ സെലെൻസ്കി തയ്യാറാകുമോ എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഭാവി കാര്യങ്ങൾ.


Click it and Unblock the Notifications