സർക്കാർ ഉദ്യോഗസ്ഥരാണോ? ഉടൻ ജോലി രാജി വെച്ചാൽ കിട്ടുന്നത് 8 മാസത്തെ ശമ്പളം
അമേരിക്കയിലെ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജോലി രാജിവെക്കുന്നവര്‍ക്ക് എട്ട് മാസത്തെ ശമ്പളം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗികമായി ഓഫീസില്‍ എത്താതെ വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ പ്രധാനമായും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി അമേരിക്കയിലെ 20 ലക്ഷം ജീവനക്കാര്‍ക്ക് ബാധകമാകുമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
വർക്ക് ഫ്രം ഹോമിന് പരിധിയിട്ട് ട്രംപ്
കോവിഡ് കാലത്ത് ആരംഭിച്ച വർക്ക് ഫ്രം ഹോം ജോലിക്കായുള്ള സൗകര്യം അവസാനിപ്പിക്കുമെന്ന് ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ തീരുമാനം അതിന്റെ തുടര്‍ച്ചയാണ്. ജീവനക്കാര്‍ ഓഫീസില്‍ നേരിട്ടെത്തണം, അല്ലെങ്കില്‍ പിരിച്ചുവിടപ്പെടും എന്നതാണ് പുതിയ നയം. എന്നാല്‍, ജോലി രാജിവയ്ക്കുന്നവര്‍ക്ക് 8 മാസത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നതാണ് പുതിയ പ്രഖ്യാപനം. ഭരണകൂടം കണക്കാക്കുന്നത് 10% ജീവനക്കാര്‍ ഈ ഓഫര്‍ സ്വീകരിക്കുമെന്ന് ആണ്. ഇതിലൂടെ 10,000 കോടി ഡോളര്‍ വരെ ചിലവ് ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
94% ജീവനക്കാരും വർക്ക് ഫ്രം ഹോമിൽ
അമേരിക്കയിലെ 94% സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോഴും വീട്ടിലിരുന്ന് ജോലിചെയ്യുന്നതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കോവിഡ് കഴിഞ്ഞിട്ടും 5 വര്‍ഷമായി വെറും 6% ജീവനക്കാരാണ് നിലവില്‍ ഓഫീസുകളില്‍ എത്തുന്നത്. ഇനി മുതല്‍ എല്ലാ ജീവനക്കാരും ഓഫീസില്‍ വരണമെന്ന് പുതിയ ഭരണകൂടം നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വ്യക്തമാക്കുന്നതനുസരിച്ച്, ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. പുതിയ പദ്ധതിയില്‍ കുറഞ്ഞത് 12 മാസത്തെ സര്‍വീസുള്ളവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍, രാഷ്ട്രീയ നിയമനത്തിലൂടെ ജോലി ലഭിച്ചവര്‍ക്ക് ഇത് ബാധകമാകില്ല.

ബൈഡന്റെ നയം തിരുത്താന്‍ ട്രംപ്
കോറോണ കാലത്ത്, അമേരിക്കയിലെ 23 ലക്ഷം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വർക്ക് ഫ്രം ഹോം ജോലിക്കുള്ള അനുമതി നല്‍കിയിരുന്നു. ആദ്യത്തേത് താല്‍ക്കാലിക സംവിധാനമായിരുന്നെങ്കിലും, കോവിഡ് കഴിഞ്ഞിട്ടും ബൈഡന്‍ ഭരണകൂടം ഇത് തുടരാന്‍ അനുമതി നല്‍കി. ജീവനക്കാര്‍ക്ക് വർക്ക്-ലൈഫ് ബാലന്‍സ് മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ചെലവ് കുറയ്ക്കാനുമാണിതിന്റെ ഉദ്ദേശം. എന്നാല്‍, ട്രംപ് അധികാരത്തിലേറിയതിന് ശേഷം, ഈ സംവിധാനം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചു.
തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം
ട്രംപിന്റെ പുതിയ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയനുകള്‍ ശക്തമായി രംഗത്തെത്തി. അമേരിക്കയിലെ 56% സര്‍ക്കാര്‍ ജോലികള്‍ ടെലിവര്‍ക്കിനും 10% ജോലികള്‍ പൂര്‍ണമായി റിമോട്ട് വര്‍ക്കിനും അനുയോജ്യമാണ് എന്നതാണ് യൂണിയനുകളുടെ വാദം. ഈ തീരുമാനത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ കടുത്ത പ്രതിഷേധം ഉയരാനാണ് സാധ്യത.
ടെലിവര്‍ക്ക് സംവിധാനത്തിന് സമാപനം വരുത്താനുള്ള ട്രംപിന്റെ ഈ നീക്കം, സര്‍ക്കാര്‍ ജീവനക്കാരും തൊഴിലാളി യൂണിയനുകളും നേരിടുന്ന വലിയ വെല്ലുവിളിയായി മാറുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.


Click it and Unblock the Notifications


