വെനിസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ സൈനിക ഓപ്പറേഷന് ശേഷം കൂടുതൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വെനിസ്വേലയുടെ സുപ്രധാന ഊർജ്ജ സ്രോതസ്സുകളിൽ യുഎസ് ഇടപെടലുണ്ടാകുമെന്നാണ് ട്രംപിന്‍റെ പ്രതികരണം. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികൾ ഞങ്ങളുടെ പക്കലുണ്ട്, ഏറ്റവും വലുതും മികച്ചതുമായവ, ഞങ്ങൾ അതിൽ വളരെയധികം പങ്കാളികളാകുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്ക ഭരിക്കും
ശരിയായ അധികാര കൈമാറ്റം പൂര്‍ത്തിയാകും വരെ കുറച്ചുകാലം വെനസ്വേല അമേരിക്ക ഭരിക്കുമെന്നും ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു. നിക്കോളാസ് മഡൂറോയും ഭാര്യ സിലിയ ഫ്ലോറസും അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരും. മഡൂറോ ഏകാധിപതിയാണെന്നും പടിഞ്ഞാറൻ അര്‍ദ്ധഗോളത്തിൽ അമേരിക്കൻ ആധിപത്യം പുന:സ്ഥാപിച്ചെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയിൽ ആര്‍ക്ക് വേണമെങ്കിലും മഡൂറോയുടെ ഗതി വരാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്ക ബന്ധിയാക്കിയ വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയുടെ ചിത്രം ട്രംപ് പുറത്തുവിട്ടു. യുഎസ് നാവികസേനാ കപ്പലിലുള്ള ചിത്രമാണ് പുറത്തുവിട്ടത്. കണ്ണുകെട്ടിയ നിലയിലുള്ള ചിത്രമാണ് പുറത്തുവട്ടത്.
അമേരിക്കയുടെ അധികാരം
അതിർത്തി കടന്നുള്ള ദൗത്യത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ, ഒരു വിദേശ നേതാവിനെതിരെ നേരിട്ട് നടപടിയെടുക്കാൻ യുഎസിന് എന്ത് അധികാരം എന്ന ചോദ്യമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. എന്നാൽ അമേരിക്കൻ കോടതികളിൽ ദീർഘകാലമായി മഡുറോയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകൾ ഉള്ളതിനാൽ അതിന് സാധിക്കുമെന്നാണ് അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസ് പ്രതികരിച്ചത്. മയക്കുമരുന്ന് ഭീകരതയുമായി ബന്ധപ്പെട്ട് മഡുറോയ്‌ക്കെതിരെ നിരവധി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും വെനിസ്വേലൻ എണ്ണ വ്യവസായത്തിലെ പ്രവർത്തനത്തിനും തുടർന്നുള്ള ഏതൊരു പങ്കിനും നിയമപരമായ അടിസ്ഥാനമായി ഭരണകൂടം ഇതിനെ കണക്കാക്കുന്നുവെന്നും വാൻസ് പറഞ്ഞു.

വെനിസ്വേലയിൽ ദൗത്യം നിർവഹിച്ച അമേരിക്കൻ പ്രത്യേക സേനാ യൂണിറ്റുകളുടെ പങ്കിനെ വാൻസ് പ്രശംസിച്ചു. "ശരിക്കും ശ്രദ്ധേയമായ ഒരു പ്രവർത്തനം നടത്തിയ ഞങ്ങളുടെ ധീരരായ പ്രത്യേക ഓപ്പറേറ്റർമാർക്ക് അഭിനന്ദനങ്ങൾ", മഡുറോയെ പിടികൂടുന്നതിൽ കലാശിച്ച നടപടി നടപ്പിലാക്കിയതിലൂടെയും വെനിസ്വേലയിലെ എണ്ണ വ്യവസായത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിന് വാതിൽ തുറന്നതിലൂടെയും യുഎസ് ഉന്നത ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി പറഞ്ഞു.
വിമർശിച്ച് റഷ്യയും ക്യൂബയും
മഡൂറോയെ മോചിപ്പിക്കണമെന്ന് റഷ്യ വ്യക്തമാക്കി. വെനസ്വേലൻ പ്രസിഡന്‍റിനെയും ഭാര്യയെയും അമേരിക്ക വിട്ടയക്കണമെന്നാണ് റഷ്യയുടെ നിലപാട്. അമേരിക്കയുടെ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കാനുള്ള ഭരണകൂടത്തിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണയും റഷ്യ പ്രഖ്യാപിച്ചു.
ക്യൂബയും ഇടപെടലിനെ എതിർത്തു, അതേസമയം ഇറാൻ ഈ ഓപ്പറേഷനെ "ദേശീയ പരമാധികാരത്തിന്റെയും പ്രദേശിക സമഗ്രതയുടെയും നഗ്നമായ ലംഘനം" എന്ന് വിശേഷിപ്പിക്കുകയും "നിയമവിരുദ്ധമായ ആക്രമണം" എന്ന് ടെഹ്‌റാൻ വിശേഷിപ്പിച്ചതിനെതിരെ നടപടിയെടുക്കാൻ യുഎൻ സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെടുകയും ചെയ്തു.


Click it and Unblock the Notifications