ലോകം അമേരിക്കയിൽ, ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച ഇന്ന്, സമാധാനം പുലരുമോ..?
യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള നിർണ്ണായകമായ കൂടിക്കാഴ്ച ഇന്ന് നടക്കാനിരിക്കുകയാണ്. യുക്രെയ്ൻ യുദ്ധം അനന്തമായി നീണ്ട് പോവുകയും ഇതിന് മുൻപ് നടന്ന ചർച്ചകളെല്ലാം തീരുമാനമാകാതെ പിരിയുകയും ചെയ്ത സാഹചര്യത്തിൽ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയെ ലോകം ഉറ്റ് നോക്കുന്നുണ്ട്. വാഷിംഗ്ടണ്‍ ഡിസിയിലാണ് നിർണ്ണായക കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച.
ട്രംപിന്‍റെ പ്രതികരണം
യുദ്ധം അവസാനിപ്പിക്കാൻ ചില നിബന്ധനകൾ കഴിഞ്ഞ ദിവസം നടന്ന ട്രംപ്-പുടിൻ കൂടിക്കാഴ്ചയിൽ പുടിൻ മുന്നോട്ട് വച്ചിട്ടുണ്ടെന്നാണ് സൂചന. യുക്രൈയ്ൻ ചില ഭാഗങ്ങൾ റഷ്യയ്ക്ക് വിട്ട് നൽകണം, റഷ്യൻ ഭാഷയെ ഔദ്യോഗികമായി അംഗീകരിക്കണം, റഷ്യൻ സംഘടനകളെ നിരോധിച്ച യുക്രൈയ്ൻ നടപടി പിൻവലിക്കണം തുടങ്ങിയവ അതിൽ ചിലതാണ്. ഈ നിബന്ധനകൾ സെലന്‍സ്‌കി അംഗീകരിച്ചാൽ മാത്രമേ യുദ്ധത്തിൽ നിന്ന് റഷ്യ പിൻമാറുകയുള്ളു എന്ന കാര്യം ട്രംപ്, സെലന്‍സ്‌കിയെ അറിയിച്ചേക്കും. ഇത് സെലന്‍സ്‌കി അംഗീകരിക്കുമോ എന്നാണ് ലോകം ഉറ്റ് നോക്കുന്നത്.
അമേരിക്കയും യൂറോപ്യന്‍ സഖ്യ രാഷ്ട്രങ്ങളും യുക്രെയ്‌ന് സുരക്ഷാ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ പുടിന്‍ സമ്മതം അറിയിച്ചതായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇന്നലെ പറഞ്ഞിരുന്നു. ഇത് നിര്‍ണായക വഴിത്തിരിവായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ട്രംപിന്‍റെ പ്രതികരണം. "ഉക്രെയ്ൻ പ്രസിഡന്‍റ് സെലെൻസ്‌കിക്ക് വേണമെങ്കിൽ റഷ്യയുമായുള്ള യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയും, അല്ലെങ്കിൽ അദ്ദേഹത്തിന് യുദ്ധം തുടരാം. അത് എങ്ങനെ ആരംഭിച്ചുവെന്ന് ഓർക്കുക. ചില കാര്യങ്ങൾ ഒരിക്കലും മാറില്ല" എന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് എഴുതിയത്.

" നാളെ വൈറ്റ് ഹൗസിൽ ഒരു വലിയ ദിവസമാണ്. ഇത്രയധികം യൂറോപ്യൻ നേതാക്കൾ ഒരേ സമയം ഒരിക്കലും ഉണ്ടായിട്ടില്ല. അവരെ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ ബഹുമതിയുണ്ട്" എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചിട്ടുണ്ട്.
ലോക നേതാക്കളുടെ നിര
ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ യൂറോപ്യന്‍ നേതാക്കളും പങ്കെടുക്കുന്നുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്, യുകെ പ്രധാനമന്ത്രി സിര്‍ കെയ്ര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി, ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡ്‌റിച്ച് മെര്‍സ്, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് അലക്‌സാണ്ടര്‍ സ്റ്റബ്, യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ദെര്‍ ലയാന്‍ തുടങ്ങിയവർ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.
യുക്രെയ്ൻ വിഷയം ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഫ്രെഡ്റിച് മെർസ് എന്നിവർ ഞായറാഴ്ച വിഡിയോയിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച യൂറോപ്യൻ നേതാക്കൾ റഷ്യ കൂട്ടക്കൊല അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി.


Click it and Unblock the Notifications


