ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ് യു.എ.ഇ. ഇന്ത്യയെ അപേക്ഷിച്ച് കർശനമായ ട്രാഫിക് നിയമങ്ങളാണ് അറബ് രാജ്യങ്ങൾ സ്വീകരിക്കാറ്. അത്തരത്തിൽ യു.എ.ഇ ഗവൺമെന്റ് പുതിയ നിയമങ്ങൾ കൊണ്ടു വന്നിരിക്കുന്നു. നിലവിലെ നിയമം പ്രകാരം 17 വയസ്സുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ട്. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമായി കണക്കാക്കാം. പുതുക്കിയ ഈ ട്രാഫിക് നിയമം 2025 മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വരും.
ഇതുവരെ കാറും മറ്റും ചെറിയ വാഹനങ്ങളും ഓടിക്കാൻ എല്ലാവർക്കും 18 വയസ്സ് പൂർത്തിയാവണമായിരുന്നു. ഈ നിയമം ഇന്ത്യയിലും ശക്തമായി നിലനിൽക്കുന്നതാണ്. ഇന്നും ലൈസൻസിന് അപേക്ഷിക്കാൻ ഏതൊരു ഇന്ത്യൻ പൗരനും 18 വയസ്സ് വേണം. ചിലപ്പോൾ യു.എ.ഇ ഗവൺമെന്റിന്റെ ഈ മാറ്റം ഭാവിയിൽ ഇന്ത്യയിലും പ്രാബല്യത്തിൽ വന്നേക്കാം. ഇതിനൊപ്പം വേറയും ചില കർശന നിയമങ്ങൾ യു.എ.ഇ ഗവൺമെന്റ് കൊണ്ടു വന്നിട്ടുണ്ട്.
യു.എ.ഇ ഗവൺമെന്റിന്റെ മറ്റു പുതിയ നിയമങ്ങൾ
റോഡ് അപകടങ്ങൾ തടയാനായി ഇനി മുതൽ വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് യു.എ.ഇ നിരോധിക്കുമെന്ന് അറിയിച്ചു. ഒപ്പം നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാനുള്ള അനുമതിയും നിഷേധിച്ചിരിക്കുന്നു. കൂടുതൽ സുരക്ഷയുടെ ഭാഗമായിട്ടാണ് ഈ മാറ്റങ്ങൾ രാജ്യം കൊണ്ടു വരുന്നത്.
മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗതയുള്ള റോഡുകൾ കാൽനടയാത്രക്കാർ മുറിച്ചുകടക്കുന്നതും പുതിയ നിയന്ത്രണങ്ങൾ തടയുന്നു. ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ ബാധ്യത വഹിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.

നിയമ ലംഘനങ്ങളും ശിക്ഷയും
ഇത്തരം നിയമങ്ങൾ കർശനമാക്കുമ്പോൾ അത് ലംഘിക്കപ്പെടുമ്പോൾ കടുത്ത ശിക്ഷയും യു.എ.ഇ ഗവൺമെന്റ് ഉറപ്പാക്കുന്നുണ്ട്. മാരകമായ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് ചില പ്രതിരോധ ശിക്ഷയും ഉറപ്പാക്കുന്നുവെന്ന് ഗവൺമെന്റ് മുന്നറിയിപ്പ് നൽകുന്നുണ്ട്. മദ്യപിച്ചോ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുന്നത് ഈ നിയമ ലംഘനത്തിൽ ഉൾപ്പെടുന്നു. ഇത് മാത്രമല്ല; ഹിറ്റ് ആൻഡ് റൺ കേസുകൾ, ജയ്‌വാക്കിംഗ്, വെള്ളപ്പൊക്ക സമയത്ത് താഴ്‌വരകളിലൂടെ വാഹനമോടിക്കുന്നത് ഇതെല്ലാം ശിക്ഷാർഹമായ തെറ്റുകളാണ്.
ഹെവി ലോഡുകളായി പോകുന്ന വാഹനങ്ങൾക്കും ചില നിയന്ത്രണങ്ങളുണ്ട്. അതായത്, അപകടകരമായ വസ്തുക്കളോ അസാധാരണമായ ലോഡുകളോ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതി വാങ്ങണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.
യു.എ.ഇ ഗവൺമെന്റിന്റെ ലക്ഷ്യം?
ലോകവ്യാപകമായുള്ള ഗതാഗതം കൂടുതൽ ദ്രുതഗതിയിലാക്കുവാനാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നാണ് യു.എ.ഇ സർക്കാർ തുറന്നു പറയുന്നത്. സുഖമമായ യാത്ര ഉറപ്പ് വരുത്താൻ ഇത്തരം നിയമങ്ങളിലൂടെ സാധിക്കും. നിയമത്തിനൊപ്പം ശക്തമായ ശിക്ഷയും നൽകുമെന്നതിനാൽ നിയമ ലംഘനത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആർക്കും സാധിക്കില്ല.
സെൽഫ് ഡ്രൈവിംഗിൻ്റെയും ഇലക്ട്രിക് വാഹനങ്ങളുടെയും വർദ്ധിച്ചുവരുന്ന ഉപയോഗത്തെ കുറിച്ച് എല്ലാവർക്കും അറിയാം. അതിനാൽ ഇതെല്ലാം ഉൾക്കൊണ്ട് ചില മാറ്റങ്ങളും ഈ നിയമങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്. സ്വയം ഓടിക്കുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ലൈസൻസ് നൽകുന്നതിനും വീണ്ടും രജിസ്റ്റർ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും ഓട്ടോമോട്ടീവ് വ്യവസായത്തിലെ പുതിയ സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഇത് നിർണ്ണയിക്കുന്നു.


Click it and Unblock the Notifications