ആധാര്‍ വെരിഫിക്കേഷനില്‍ പുതിയ മാറ്റം, സേവനം ഒരുവർഷം വരെ സൗജന്യം, ഇതാണ് നിബന്ധന
കുട്ടികൾക്കുള്ള ആധാറിന്‍റെ നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റുകൾക്കുള്ള ചാർജുകൾ പൂർണ്ണമായും ഒഴിവാക്കുന്നതായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പ്രഖ്യാപിച്ചു. ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതും ഒരു വർഷം നീണ്ടുനിൽക്കുന്നതുമായ ഈ നീക്കം ഏകദേശം ആറ് കോടി കുട്ടികൾക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് കുട്ടിക്ക് അഞ്ച് വയസ്സ് തികയുമ്പോൾ വിരലടയാളം, ഐറിസ്, ഫോട്ടോ എന്നിവ ആധാറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനെ ഫസ്റ്റ് മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ് (എംബിയു)എന്ന് വിളിക്കുന്നു. അതുപോലെ, ഒരു കുട്ടി 15 വയസ്സ് തികയുമ്പോൾ ബയോമെട്രിക്സ് വീണ്ടും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതും നിർബന്ധമായും ചെയ്യേണ്ടതാണ്.
സ്കൂൾ പ്രവേശനം, പ്രവേശന പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യൽ, സ്കോളർഷിപ്പുകളുടെ ആനുകൂല്യങ്ങൾ നേടൽ, ഡിബിടി (ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ) പദ്ധതികൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകുന്നതിന് ആധാറിന്റെ തടസ്സമില്ലാത്ത ഉപയോഗം ഉറപ്പാക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ/രക്ഷിതാക്കൾ അവരുടെ കുട്ടികളുടെ/വാർഡുകളുടെ ബയോമെട്രിക്സ് മുൻഗണനാക്രമത്തിൽ ആധാറിൽ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ യുഐഡിഎഐ പറയുന്നത്.

ബയോമെട്രിക് അപ്‌ഡേറ്റ് എന്തുകൊണ്ട് ആവശ്യമാണ്..?
അഞ്ച് വയസ്സിന് താഴെയുള്ള ഒരു കുട്ടിയെ ആധാറിൽ ചേർക്കുമ്പോൾ അവരുടെ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, ജനന തീയ്യതി എന്നിവ രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, അവരുടെ വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്സും ഇത്രയും ചെറിയ പ്രായത്തിൽ പൂർണ്ണമായി വികസിച്ചിട്ടില്ലാത്തതിനാൽ അവ പകർത്തപ്പെടുന്നില്ല. നിലവിലുള്ള നിയമങ്ങൾ കുട്ടികളുടെ വിരലടയാളങ്ങൾ, ഐറിസ് സ്കാനുകൾ, ഫോട്ടോ എന്നിവ അവരുടെ കുട്ടിക്കാലത്ത് രണ്ടുതവണ അപ്ഡേറ്റ് ചെയ്യണമെന്ന് അനുശാസിക്കുന്നു:
1. കുട്ടിക്ക് അഞ്ച് വയസ്സ് തികഞ്ഞതിനുശേഷം ആദ്യത്തെ നിർബന്ധിത അപ്‌ഡേറ്റ് ആവശ്യമാണ്.
2. രണ്ടാമത്തെ അപ്‌ഡേറ്റ് 15 നും 17 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നു
അതേസമയം, രാജ്യത്ത് ആധാർ സേവങ്ങൾക്കുള്ള നിരക്ക് കൂട്ടിയിരുന്നു. ബയോമെട്രിക് പുതുക്കുന്നതിനുള്ള ഫീസ് 50 ല്‍ നിന്ന് 75 രൂപയായാണ് വർധിപ്പിച്ചത്. വിവരങ്ങള്‍ പുതുക്കുന്നതിനുള്ള ഫീസില്‍ 25 രൂപയായാണ് കൂട്ടിയത്. പ്രിന്‍റ് എടുക്കുന്നതിനുള്ള ഫീസിലും വര്‍ധനവുണ്ട്. മുമ്പ് 30 രൂപയായിരുന്നതിന് ഇനി മുതല്‍ 50 രൂപ നല്‍കണം. ഇത് 5 വർഷത്തിനുള്ളിൽ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ ആദ്യമായി വരുത്തുന്ന വർധനയാണ്. പുതുക്കിയ നിരക്കുകൾ 2025 ഒക്ടോബർ 01 മുതൽ 2028 സെപ്റ്റംബർ 30 വരെ ബാധകമായിരിക്കും. പേര്, വിലാസം, ബയോമെട്രിക്‌സ്, മറ്റ് വിവരങ്ങൾ എന്നിവ ഒരിക്കൽ വിതരണം ചെയ്‌ത ആധാർ കാർഡിൽ അപ്ഡേറ്റ് ചെയ്യുന്നതിനാണ് പുതിയ നിരക്കുകൾ ബാധകമാക്കിയത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


