കൊറോണ വൈറസ് ഏതാനും ആഴ്‌ചകൾ കൊണ്ട് യു.എസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. ഏറ്റവും മോശം അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോവുന്നത്. അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 10-ല്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനമാകുമ്പോഴേക്കും രണ്ടുകോടി തൊഴിലുകള്‍ ഇല്ലാതായേക്കാം എന്ന് വിവിധ ഏജൻസികൾ വിലയിരുത്തുന്നുണ്ട്.
നാഷണൽ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിക്സ് നടത്തിയ സർവേയുടെ കണക്കനുസരിച്ച്, യു.എസ്. സമ്പദ്‌വ്യവസ്ഥയിൽ പെട്ടെന്നുണ്ടായ ആഘാതം കാരണം നഷ്‌ടപ്പെടുന്ന തൊഴിലുകളുടെ എണ്ണം 4.5 ദശലക്ഷത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. 2021 അവസാനത്തോടെ ഇതിൽ 2 ദശലക്ഷത്തിൽ താഴെ മാത്രമേ തിരിച്ചുപിടിക്കാനാകൂ എന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. യുഎസ് സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ സാമ്പത്തിക മാന്ദ്യത്തിലാണെന്നും 2020-ന്റെ ആദ്യ പകുതി വരെ ഇതേ അവസ്ഥയിൽ തന്നെ തുടരുന്നതായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
മൂന്നാഴ്ചയ്ക്കിടെ ഒരു കോടി അറുപത്തിയെട്ടുലക്ഷം പേര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചതായാണ് കണക്കുകൾ. 1948-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് അതിരൂക്ഷമാക്കിയത്. നിലവിൽ അമേരിക്കയിൽ അവശ്യ സര്‍വീസുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് പകുതിയോടെ റസ്റ്റോറന്റുകൾ, തിയേറ്ററുകൾ, സ്റ്റോറുകൾ എന്നിവ അടച്ചതുവഴി നിരവധി അമേരിക്കക്കാര്‍ക്ക് തൊഴിൽ നഷ്ടമായിരുന്നു. അതിനാൽ തന്നെ ഈ മാസം അവസാനമാകുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമോ അതിലധികമോ ആയേക്കുമെന്നാണ് വിലയിരുത്തൽ.
കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ അടച്ചുപൂട്ടുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഇപ്പോൾ ഓരോ സാമ്പത്തിക വിദഗ്ധരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി രണ്ടാം പാദത്തിൽ ജിഡിപി 50 ശതമാനം കുറയുമെന്നും പ്രവചനങ്ങൾ ഉണ്ട്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായാലും സാമ്പത്തിക രംഗത്ത് അമേരിക്ക നേരിടുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടാൻ സാധ്യത ഇല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി എത്തിയ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ യുഎസിന് മൂന്ന് വർഷങ്ങൾ എങ്കിലും വേണ്ടി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.