ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ കൂടുതൽ വകയിരുത്തലുകൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ദേശീയ ആരോഗ്യ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മേഖലയ്ക്ക് 64180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സിൻ രാജ്യത്തിന്റെ നേട്ടമാണെന്നും കൊവിഡ് വാക്സിൻ കണ്ടെത്തിയ ശാസ്ത്രജ്ഞന്മാർക്ക് നന്ദിയും രേഖപ്പെടുത്തി. കൂടുതല്‍ കോവിഡ് വാക്‌സിനുകള്‍ ഉടന്‍ പ്രതീക്ഷിക്കുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.
കൊവിഡ് വാക്സിന് 35000 കോടി രൂപ വകയിരുത്തി. രാജ്യത്തെ ലാബുകളെ തമ്മിൽ ബന്ധിപ്പിക്കുമെന്നും സീതാരാമൻ പറഞ്ഞു. ശുദ്ധജല പദ്ധതിയ്ക്ക് 2.87 കോടി രൂപ വകയിരുത്തി. നഗര ശുചീകരണ പദ്ധതിയ്ക്ക് 1.41 കോടി രൂപ, ആരോഗ്യ മേഖലയ്ക്ക് 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പ്.
അസാധാരണ സാഹചര്യത്തിലെ ബജറ്റ് അവതരണമാണ് ഇത്തവണത്തേതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ജിഡിപിയുടെ 13 ശതമാനം ചെലവഴിച്ചാണ് മൂന്ന് ആത്മനിർഭർ ഭാരത് പാക്കേജുകൾ അവതരിപ്പതെന്നും പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ പിടിച്ചു നിർത്തിയത് 27.1 ലക്ഷം കോടി രൂപയുടെ ആത്മനിർഭർ ഭാരത് പദ്ധതികളാണെന്നും ധനമന്ത്രി വ്യക്തമാക്കി.