നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഒമ്പതാമത്തെ ബജറ്റ് ഇന്ന് (ഫെബ്രുവരി 1) അവതരിപ്പിക്കും. കൊറോണ വൈറസ് വിവിധ രീതികളിൽ ബാധിച്ച സാധാരണക്കാർക്ക് ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്ന 2021 ലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനാണ് അവതരിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സാമ്പത്തിക വീണ്ടെടുക്കൽ നടത്താനായിരിക്കും ഇത്തവണത്തെ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.
2019 ലെ ആദ്യ ബജറ്റിൽ തുകൽ ബ്രീഫ്കേസിന് പകരം പരമ്പരാഗതമായ ചുവന്ന തുണികൊണ്ട് 'ബഹി-ഖാട്ട' ഉപയോഗിച്ച് പൊതിഞ്ഞാണ് ബജറ്റ് രേഖകൾ കൊണ്ടുവന്നത്. ഏപ്രിൽ മുതൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് ഇതായിരിക്കുമെന്ന് ഈ മാസം ആദ്യം ധനമന്ത്രി പറഞ്ഞിരുന്നു. "മുമ്പ് കാണാത്ത വിധമുള്ള" ബജറ്റ് എന്നാണ് ഇത്തവണത്തെ ബജറ്റിനെ ധനമന്ത്രി വിശേഷിപ്പിച്ചത്.
കൊവിഡ് -19 പ്രതിസന്ധിയിൽ നിന്ന് ഇന്ത്യ ഉയർന്നുവരുന്നതിനിടെ, മോദി സർക്കാരിന്റെ ഒൻപതാം ബജറ്റാണിത് (ഇടക്കാല ബജറ്റ് ഉൾപ്പെടെ). തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗ്രാമവികസനത്തിനുമുള്ള ചെലവ് വർദ്ധിപ്പിക്കുക, വികസന പദ്ധതികൾക്കായി ഉദാരമായ വിഹിതം നൽകുക, കൂടുതൽ പണം കൈയിൽ വയ്ക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഇത്തവണത്തെ ബജറ്റ്.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേന്ദ്ര ബജറ്റ് 2021 ഫെബ്രുവരി ഒന്നിന് (തിങ്കളാഴ്ച) രാവിലെ 11 ന് നിർമല സീതാരാമൻ അവതരിപ്പിക്കും. പ്രസിഡന്റ് രാം നാഥ് കോവിന്ദ് പാർലമെന്റിലെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ചതിനെത്തുടർന്ന് ജനുവരി 29 ന് സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചു. ചീഫ് ഇക്കണോമിക് അഡ്വൈസർ (സിഇഎ) കൃഷ്ണമൂർത്തി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കണോമിക് സർവേ 2021-222 രചിച്ചത്. സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ അവസ്ഥയും വളർച്ച ത്വരിതപ്പെടുത്തുന്നതിന് നടപ്പാക്കേണ്ട പരിഷ്കാരങ്ങളും രേഖയിൽ വിവരിച്ചിട്ടുണ്ട്.