കേന്ദ്ര ബജറ്റ് 2026: സാധാരണക്കാർക്ക് നേട്ടമാകുന്ന പ്രഖ്യാപനങ്ങൾ, പ്രതീക്ഷ ഈ കാര്യങ്ങളിൽ മാത്രം
മൂന്നാം നരേന്ദ്ര മോദി സർക്കാറിന്‍റെ മൂന്നാമത്തെ ബജറ്റാണ്( കേന്ദ്ര ബജറ്റ് 2026) ഇന്നലെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. വമ്പർ പ്രഖ്യാപനങ്ങളും പദ്ധതികളും പ്രതീക്ഷിച്ച ജനങ്ങൾക്ക് നിരാശ മാത്രമാണ് ഇത്തവണത്തെ ബജറ്റ് സമ്മാനിച്ചത്. അതോടൊപ്പം മധ്യവര്‍ഗ ശമ്പളക്കാരായ നികുതിദായകരെ സംബന്ധിച്ചും നിരാശയാണ് ബജറ്റ് നൽകിയത്. അതേസമയം തന്നെ ചില മരുന്നുകളുടെ വില കുറയുന്നതും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന ചെറിയ പ്രഖ്യാപനങ്ങളുള്ളതും ആശ്വാസമാണ്.
17 കാന്‍സര്‍ മരുന്നുകള്‍ വിലകുറഞ്ഞതാകും
17 മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശം നല്‍കി. കാന്‍സര്‍ രോഗികളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏഴ് അപൂര്‍വ്വ രോഗങ്ങള്‍ക്കായുള്ള മരുന്നുകള്‍, പ്രത്യേക മെഡിക്കല്‍ ഭക്ഷ്യോത്പന്നം എന്നിവയ്ക്കും ഇറക്കുമതി ഇളവ് ബാധകമാകും. ഇന്ത്യയില്‍ പ്രമേഹം,കാന്‍സര്‍, ഓട്ടോ-ഇമ്മ്യൂണ്‍ രോഗ ബാധിതര്‍ ഏറുന്നതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ രോഗങ്ങൾക്കുള്ള മരുന്ന് വില കുറയുന്നത് സാധാരണക്കാർക്ക് ആശ്വാസമാണ്.
തൊഴിൽ അവസരങ്ങൾ
സര്‍ക്കാര്‍ മൂലധന ചെലവ് വിഹിതം 12 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. റോഡുകള്‍, റെയില്‍വേകള്‍, തുറമുഖങ്ങള്‍, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍, നഗര സൗകര്യങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആസ്തികള്‍ നിര്‍മ്മിക്കുന്നതിനും ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള സര്‍ക്കാര്‍ ചെലവുകളാണ് മൂലധന ചെലവ്. സര്‍ക്കാര്‍ മൂലധനം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്വകാര്യ നിക്ഷേപങ്ങള്‍ കൂടുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ഉത്പാദന ശേഷി വര്‍ദ്ധിക്കുകയും ചെയ്യും. ചരക്ക് നീക്കം സുഗമമാകുന്നത് വ്യാവസായിക വളര്‍ച്ചയ്ക്കും കാരണമാകും.

നികുതി മാറ്റങ്ങൾ
വിദേശ ടൂര്‍ പ്രോഗ്രാം പാക്കേജുകളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതി പിരിച്ചെടുക്കല്‍ (TCS) നിലവിലെ 5% ല്‍ നിന്ന് 2% ഉം 20% ഉം ആയി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിക്കുന്നു. വിദ്യാഭ്യാസ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീം (LRS) പണമയയ്ക്കലിലെ ടിസിഎസും 5% ല്‍ നിന്ന് 2% ആയി കുറയ്ക്കും. വ്യക്തികള്‍ക്ക് മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണല്‍ നല്‍കുന്ന പലിശ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെടും, കൂടാതെ ഇതിന് ബാധകമായ ടിഡിഎസ് നീക്കം ചെയ്യപ്പെടും.
വില കുറയുന്ന വസ്തുക്കൾ
വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറച്ചു. ഇതോടെ വിദേശത്ത് നിന്ന് സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് ഉയർന്ന മൂല്യമുള്ള വ്യക്തിഗത ഇനങ്ങൾക്കുള്ള ചെലവ് ഇത് ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൊബൈൽ ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികൾ, സോളാർ പാനലുകൾ എന്നിവയ്ക്ക് വില കുറയും. ആഭ്യന്തര നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾക്ക് ഇളവ് നൽകിയതാണ് ഇവയുടെ വില കുറയാൻ കാരണം. കൂടാതെ മൈക്രോവേവ് ഓവൻ, കായിക ഉപകരണങ്ങൾ എന്നിവയ്ക്കും വില കുറയും.
തുകൽ ഉൽപ്പന്നങ്ങൾ, ചെരുപ്പുകൾ എന്നിവയ്ക്ക് വില കുറയും. ഇന്ത്യൻ കപ്പലുകൾ പിടിക്കുന്ന മത്സ്യത്തെ കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ബീഡി നിർമ്മാണത്തിന് ഉപയോഗിക്കുന്ന ടെണ്ടു ഇലകളുടെ ടിസിഎസ് കുറച്ചതും ആശ്വാസകരമാണ്. ബയോഗ്യാസ് ചേർത്ത സിഎൻജിക്കും നികുതി ഇളവ് പ്രഖ്യാപിച്ചു.


Click it and Unblock the Notifications


