മൂന്നാം വട്ടവും യുഎസ് ഫെഡ് റിസർവ് കാൽ ശതമാനം പലിശ കുറച്ചു! മൂന്ന് വർഷത്തിനിടെ ഇത് ഏറ്റവും കുറഞ്ഞ നിരക്ക്
സൂചനകളും പ്രതീക്ഷകളും തെറ്റിയില്ല. അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാന്‍ തുടർച്ചയായ മൂന്നാം തവണയും യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചു. ഇത്തവണയും 25 ബേസിസ് പോയിൻ്റ് കുറച്ചു. ഇതോടെ പലിശ നിരക്ക് ഇപ്പോൾ 3.5 ശതമാനത്തിനും 3.75 ശതമാനത്തിനും ഇടയിലായി. ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.
ഡിസംബർ 9, 10 തിയ്യതികളിലായി നടന്ന ഫെഡ് മീറ്റിംഗിലാണ് പ്രഖ്യാപനം നടന്നത്. ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ നേതൃത്വത്തിലുള്ള 12 അംഗ സമിതി ഈ തീരുമാനം അംഗീകരിച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഏകകണ്ഠമായ തീരുമാനമായിരുന്നെങ്കിലും കൂടുതൽ പേരും കാൽ ശതമാനം കുറക്കുവാൻ അനുകൂലിക്കുകയായിരുന്നു. എന്നാൽ സമിതിയിലെ ട്രംപ് അനുകൂലിയായ ഗവർണർ സ്റ്റീഫൻ മിറാൻ വാദിച്ചത് 0.50% കുറവ് വേണമെന്നായിരുന്നു.
തുടർച്ചയായ മൂന്നാം തവണയാണ് 25 ബേസിസ് പോയിൻ്റ് വീതം പലിശ നിരക്ക് കുറച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലെ പണനയത്തിലും, സെപ്റ്റംബറിലെ പണനയത്തിലും പലിശ കുറച്ചിരുന്നു. ഇതോടെ മൊത്തം 75 ബേസിസ് പോയിൻ്റ് ഈ വർഷം മൊത്തം കുറഞ്ഞിട്ടുണ്ട്. ഇനി ഉടനെ നിരക്ക് കുറയാനുള്ള സാധ്യതയും നിലനിൽക്കുന്നില്ല.

പലിശ കുറയാൻ കാരണം
2024നു ശേഷം ദീർഘകാലത്തിനു ശേഷമാണ് 2025 സെപ്റ്റംബറിൽ പലിശ നിരക്ക് കാൽ ശതമാനം കുറഞ്ഞത്. ഈ വർഷം 2 തവണ മാത്രമേ നിരക്ക് കുറക്കുകയുള്ളൂ എന്ന് പവൽ വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ സമ്പദ് വ്യവസ്ഥ, പ്രത്യേകിച്ച തൊഴിൽ രംഗത്തെ പ്രതിസന്ധി കണക്കിലെടുത്താണ് വീണ്ടും നിരക്ക് കുറച്ചിരിക്കുന്നത്. സെപ്റ്റംബർ വരെ തൊഴിലില്ലായ്മ നിരക്ക് വർദ്ധിച്ചിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെന്ന നിലയിൽ അമേരിക്കയുടെ ഓരോ വീഴ്ചയും വളരെ വലുതായിരിക്കും. തൊഴിൽ മേഖലയിലെ ഈ പ്രതിസന്ധി രൂക്ഷമായാൽ അത് വളർച്ചയെ ബാധിക്കും. മാത്രമല്ല പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നുണ്ട്. ഈ ഘട്ടത്തിലാണ് അടിസ്ഥാന പലിശ അഥവാ ഫെഡറൽ ഫണ്ട് റേറ്റ് കുറച്ചത്. എങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക പല ഉദ്യോഗസ്ഥർക്കും ഉണ്ട്.
നേട്ടങ്ങൾ
പലിശ നിരക്ക് കുറയുമ്പോൾ വില സ്ഥിരത ഉറപ്പാക്കുന്നതിനൊപ്പം, തൊഴിൽ നേട്ടവും വർദ്ധിക്കുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നു. തൊഴിൽ കണക്കുകളിൽ സമീപകാലത്തായി ശക്തമായ ഇടിവുണ്ടായിട്ടുണ്ട്. ഇതാണ് പ്രധാനമായും അമേരിക്കയെ തളർത്തിയത്. ഇത്തവണ പലിശ നിരക്ക് കുറഞ്ഞതോടെ ഫുൾ എംപ്ലോയ്മെൻ്റ് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ അമേരിക്കക്ക് സാധിക്കുമോ?
സ്വർണത്തിനും നേട്ടം
പലിശനിരക്ക് കുറഞ്ഞതോടെ യുഎസിൽ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കും ക്രെഡിറ്റ് കാർഡ് പലിശ നിരക്കും കുറയും. മറുവശത്ത് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയും കുറയും. ഇത് നിക്ഷേപകർക്ക് ക്ഷീണമായിരിക്കും. ഇതോടെ പലരും സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങും. സ്വർണ വില ശക്തമായി ഉയരുകയും ചെയ്യും.


Click it and Unblock the Notifications


