ഈ ആഴ്ച നിക്ഷേപകർ ഏറെ ആകാഷയോടെ കാത്തിരിക്കുന്നത് അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്‍റെ തീരുമാനം അറിയാനാണ്. നിക്ഷേപകരുടെ മാത്രമല്ല സാധാരണക്കാരുടെ ജീവിതത്തെ വരെ ഫെഡറൽ റിസർവിന്‍റെ തീരുമാനം ബാധിക്കും. എങ്ങനെ എന്നാൽ സ്വർണവില മുകളിലേക്ക് കൂടുതൽ കരുത്തോടെ കുതിക്കുമോ എന്നത് റിസർവ്വ് യോഗത്തിലെ പ്രഖ്യാപനത്തെ അടിസ്ഥാനപ്പെടുത്തി ഇരിക്കും. സെപ്റ്റംബർ 16-17 തീയതികളിലാണ് ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC)യോഗം നടക്കുക. മീറ്റിംഗിൽ എന്തൊക്കെ കാര്യങ്ങളാണ് ചർച്ചയാവുക..? എന്താണ് പ്രതീക്ഷിക്കേണ്ടത്..? നമുക്ക് വിശദമായി പരിശോധിക്കാം.
യോഗം എങ്ങനെയാണ്..?
യോഗം സാധാരണയായി രണ്ട് ദിവസം നീണ്ടുനിൽക്കും, ആദ്യ ദിവസം സാമ്പത്തിക കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനും രണ്ടാം ദിവസം നയ ചർച്ചകൾക്കും തീരുമാനമെടുക്കലിനും വേണ്ടി നീക്കിവയ്ക്കും. യോഗത്തിൽ 12 വോട്ടിംഗ് അംഗങ്ങളുണ്ട്. ന്യൂയോർക്കിലെ ഫെഡറൽ റിസർവ് ബാങ്കിന്റെ പ്രസിഡന്‍റ്, സ്ഥിരം വോട്ടിംഗ് അംഗം, ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണർമാരുടെ ഏഴ് അംഗങ്ങൾ, ഫെഡറൽ റിസർവ് ബാങ്കുകളുടെ മറ്റ് നാല് റൊട്ടേഷൻ റീജിയണൽ പ്രസിഡന്റുമാർ എന്നിവരാണ് വോട്ടിംഗിന് അധികാരമുള്ള 12 പേർ.
ഇത്തവണ എന്താണ് പ്രതീക്ഷിക്കേണ്ടത്..?
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫെഡ് യോഗത്തിൽ, ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (എഫ്.ഒ.എം.സി.) സാമ്പത്തിക ഡാറ്റ അവലോകനം ചെയ്യുകയും പ്രധാന ഫെഡറൽ ഫണ്ടുകളുടെ പലിശ നിരക്ക് ഉൾപ്പെടെ യുഎസ് പണനയം തീരുമാനിക്കുകയും ചെയ്യും. തൊഴിൽ മേഖലയിലെ തളർച്ചയും സാമ്പത്തിക മാന്ദ്യ സാദ്ധ്യതകളും കണക്കിലെടുത്ത് ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് അര ശതമാനം വരെ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെഡ് ഫണ്ടുകളുടെ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് ഡാറ്റയെ അടിസ്ഥാനമാക്കി നിരക്കുകളുടെ ചലനങ്ങൾ പ്രവചിക്കുന്ന സിഎംഇ ഗ്രൂപ്പിന്‍റെ ഫെഡ്‌വാച്ച് ടൂൾ അനുസരിച്ച് 25 ബേസിസ് പോയിന്‍റ് കുറയ്ക്കാനുള്ള സാധ്യത 96 ശതമാനം ആണ്. അതേസമയം 50 ബേസിസ് പോയിന്‍റ് കുറയ്ക്കാനുള്ള സാധ്യത വെറും 4 ശതമാനം മാത്രമാണ്.
ഫെഡ് 25 ബേസിസ് പോയിന്‍റ് കുറവ് പ്രഖ്യാപിച്ചാൽ അതോടെ ഫെഡറൽ ഫണ്ട് നിരക്ക് 4.00 ശതമാനം മുതൽ 4.25 ശതമാനം വരെയാകും. 50 ബേസിസ് പോയിന്‍റാണ് കുറയ്ക്കുന്നതെങ്കിൽ നിരക്ക് 3.75-4.00 ശതമാനമായി കുറയും.

ഇന്ത്യൻ ഓഹരി വിപണിയും കാത്തിരിക്കുന്നു
ഫെഡറൽ റിസർവിന്‍റെ പലിശ കുറയ്ക്കാനുള്ള തീരുമാനമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. പലിശ കുറയുന്നതോടെ ഇന്ത്യ ഉൾപ്പെടെയുള്ള വിപണികളിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക് കൂടിയേക്കും. ഇതോടൊപ്പം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ ഒഴിവാക്കുന്നതിന് കേന്ദ്ര സർക്കാർ അമേരിക്കയുമായി വ്യാപാര ചർച്ചകൾ സജീവമാക്കുന്നതും നിക്ഷേപകർക്ക് പ്രതീക്ഷയാണ്.
ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന സൂചനയാണ് നിലവിൽ സ്വർണവിലയിലെ കുതിപ്പിന് പ്രധാന കാരണം. ഫെഡറൽ റിസർവ് മുഖ്യ പലിശ അര ശതമാനം കുറച്ചാൽ പവൻ വില 83,000 രൂപ കടന്നേക്കും.
കഴിഞ്ഞ ഫെഡ് മീറ്റിംഗ്
തുടർച്ചയായ അഞ്ചാം യോഗത്തിലും സെൻട്രൽ ബാങ്കിന്‍റെ കീ ഫെഡ് ഫണ്ട്സ് നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ ഫെഡിന്‍റെ പോളിസി കമ്മിറ്റി വോട്ട് ചെയ്തു.
ഈ വർഷം ആദ്യമായി പലിശ നിരക്ക് തീരുമാനത്തോട് രണ്ട് അംഗങ്ങൾ വിയോജിക്കുകയും നിരക്കുകൾ കാൽ പോയിന്റ് കുറയ്ക്കുന്നതിന് വോട്ട് ചെയ്യുകയും ചെയ്തു. പണപ്പെരുപ്പം പിടിച്ചുനിർത്താൻ ശ്രമിക്കുന്നതിനായി പലിശ നിരക്ക് പതിവിലും ഉയർന്ന നിലയിൽ നിലനിർത്തുകയാണെന്ന് ഫെഡ് ഉദ്യോഗസ്ഥർ പറഞ്ഞു. ട്രംപിന്റെ താരിഫുകൾ പ്രശ്നം കൂടുതൽ വഷളാക്കുമെന്ന് ആശങ്കയും അന്ന് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നു.
അടുത്ത മീറ്റിംഗ് 2025 ഒക്ടോബർ 28-29 തീയതികളിലാണ്. എല്ലാ വർഷവും പതിവായി ഷെഡ്യൂൾ ചെയ്ത എട്ട് ക്ലോസ്ഡ് മീറ്റിംഗുകൾ ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി നടത്താറുണ്ട്. ഓരോ മീറ്റിംഗിനും ശേഷം കമ്മറ്റി അതിന്‍റെ തീരുമാനങ്ങളെക്കുറിച്ച് ഒരു പൊതു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയർമാൻ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്യുന്നു.


Click it and Unblock the Notifications