'മോദി നല്ല മനുഷ്യൻ, പക്ഷെ വ്യാപാരത്തിൽ വിട്ടുവീഴ്ചയില്ല'; ഇന്ത്യയ്‌ക്കെതിരെ താരിഫ് ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
ഇന്ത്യയ്ക്ക് നേരെ വീണ്ടും താരിഫ് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യ-ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട നയതന്ത്ര വിഷയങ്ങളിലെ പ്രശ്നങ്ങളാണ് ഇന്ത്യയ്ക്കെതിരെ ട്രംപിൻ്റെ കടുത്ത നിലപാടിന് പിന്നിൽ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ ഇന്ത്യയുടെ സഹകരണം ലഭിച്ചില്ലെങ്കിൽ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മേലുള്ള ഇറക്കുമതി തീരുവ ഇനിയും വർദ്ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.
നിലവിൽ വെനസ്വേലയുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാവുന്നതിനിടയിലാണ് ഇന്ത്യക്കെതിരെയുള്ള ട്രംപിൻ്റെ ഭീഷണി. ഇത് വീണ്ടും ഇന്ത്യ- യുഎസ് ബന്ധത്തെ തകർക്കാൻ വഴിയൊരുക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം താൻ നിലനിർത്തുന്നുണ്ടെങ്കിലും വ്യാപാര കാര്യങ്ങളിൽ താൻ തൃപ്തനല്ലെന്ന കാര്യം മോദിക്ക് അറിയാമായിരുന്നുവെന്ന് ട്രംപ് കൂട്ടിച്ചേർത്തു. അതിനാൽ ഇന്ത്യയുടെ മേൽ വേഗത്തിൽ തീരുവ ചുമത്താൻ തനിക്ക് സാധിക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നു. റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരത്തെ ട്രംപ് ഭരണകൂടം ആവർത്തിച്ച് എതിർക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ.

അധിക തീരുവ വീണ്ടും
ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്ക് യുഎസിൽ ഈടാക്കുന്നത് 50 ശതമാനം തീരുവയാണ്. ഇത് 2025 ആഗസ്റ്റ് മുതൽ പ്രാബല്യത്തിൽ വന്നതാണ്. വീണ്ടും താരിഫ് ഉയർത്തിയാൽ അത് 50 ശതമാനത്തിലും മുകളിലേക്ക് എത്തും. ഇത് വ്യാപാര ബന്ധങ്ങളിൽ വിള്ളലുണ്ടാവാൻ കാരണമാവുകയും, വലിയ വ്യാപാര യുദ്ധങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഈ കാരണങ്ങളെല്ലാം യുഎസിൻ്റെ സമ്പദ് വ്യവസ്ഥയ്ക്കും ദോഷകരമായി ബാധിക്കുമെന്നത് ഓർമിപ്പിക്കുന്നു.
റഷ്യൻ എണ്ണ ഇന്ത്യയ്ക്ക് വിനയാവുമോ?
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ റഷ്യ- ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ റഷ്യയെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയാണ് ട്രംപ് പറയുന്നത്. ട്രംപിൻ്റെ പിടിവാശിയിൽ താരിഫ് ചുമത്തുന്നതിലൂടെ ഇന്ത്യയ്ക്ക് മേൽ കനത്ത സാമ്പത്തിക സമ്മർദ്ദം ചെലുത്താനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിലൂടെ റഷ്യ എണ്ണ വാങ്ങുന്നതിൽ നിന്നും ഇന്ത്യ പിൻവാങ്ങുമെന്നുമാണ് ട്രംപ് വിശ്വസിക്കുന്നത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും ട്രംപ് പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചില്ല. പുടിനെ അലാസ്കയിലേക്ക് ക്ഷണിച്ച് ചർച്ചകൾക്ക് ശ്രമിച്ചതും ഫലം കണ്ടില്ല.
ഇതിനിടയിൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി മോദി തനിക്ക് ഉറപ്പ് നൽകിയിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പക്ഷേ അത് വാസ്തവ വിരുദ്ധമാണെന്ന് ഇന്ത്യ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. ഈ നയതന്ത്ര അനിശ്ചിതത്വങ്ങൾക്കിടയിലാണ് പുതിയ തീരുവ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ഇതിനു മുന്നേ ഇന്ത്യ-യുഎസ് വ്യാപാര കരാർ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും അത് അനിശ്ചിതത്വത്തിലാണ്. ഇന്ത്യയുടെ ക്ഷീര മേഖലയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ യുഎസ് ശ്രമിച്ചെങ്കിലും ഇന്ത്യ വിസമ്മതിച്ചതാണ് പ്രധാനമായും ഈ അനിശ്ചിതത്വത്തിന് കാരണം. ഈ പ്രശ്നങ്ങളും ട്രംപിന് ഇന്ത്യയോടുള്ള വാശിക്ക് കാരണമായെന്ന് കരുതാം.


Click it and Unblock the Notifications


