കൊച്ചി: യുടിഐ ഇക്വിറ്റി ഫണ്ടിന്റെ നിക്ഷേപം 15,700 കോടി രൂപ കടന്നു. 2021 ഫെബ്രുവരി 28-ലെ കണക്കുകളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് വിഭാഗങ്ങളിലായി നിക്ഷേപിക്കുന്ന ഈ ഓപണ്‍ എന്‍ഡഡ് പദ്ധതിയില്‍ 13 ലക്ഷത്തിലേറെ നിക്ഷേപകരാണുള്ളത്. ഇടത്തരം നഷ്ടസാധ്യതകള്‍ നേരിടാന്‍ സാധിക്കുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്കു നിക്ഷേപിക്കാന്‍ അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ & ടി ഇന്‍ഫോടെക്, എച്ച്ഡിഎഫ്‌സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആസ്ട്രല്‍ പോളി ടെക്‌നിക്, ഇന്‍ഫോസിസ്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഇന്‍ഫോ എഡ്ജ്, ടിസിഎസ് എന്നിവയിലാണ് പദ്ധതിയുടെ നിക്ഷേപത്തിന്റെ 42 ശതമാനവും എന്നാണ് ഫെബ്രുവരി 28-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
നേരത്തെ, യുടിഐയുടെ ഓപണ്‍ എന്‍ഡഡ് പദ്ധതിയായ മിഡ് ക്യാപ് ഫണ്ട് ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. പത്തു രൂപ മുഖവിലയുള്ള യൂണിറ്റ് ഒന്നിന് നാലു രൂപ എന്ന നിലയില്‍ 40 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. 2021 മാര്‍ച്ച് 15-ന് പട്ടികയില്‍ ഉള്ള യൂണിറ്റ് ഉടമകള്‍ക്കാവും ലാഭവിഹിതം ലഭിക്കുക. റഗുലര്‍, ഡയറക്ട് വിഭാഗങ്ങളില്‍ ഉള്ളവര്‍ക്കാവും പദ്ധതിയുടെ ഡിവിഡന്റന് അര്‍ഹത. ലാഭവിഹിതം നല്‍കുന്നതിനെ തുടര്‍ന്ന് ഇവയുടെ എന്‍എവി കുറയും. യുടിഐ മിഡ്കാപ് പദ്ധതിയുടെ ഡിവിഡന്റ് റഗുലര്‍ വിഭാഗത്തില്‍ 74.1493 രൂപയും ഡിവിഡന്റ് ഡയറക്ട് വിഭാഗത്തില്‍ 82.0088 രൂപയുമാണ് 2021 മാര്‍ച്ച് ഒന്‍പതിലെ കണക്കു പ്രകാരമുള്ള എന്‍എവി. അങ്കിത് അഗര്‍വാളാണ് പദ്ധതിയുടെ ഫണ്ട് മാനേജര്‍.
നിക്ഷേപകരുമായുള്ള ഇടപഴകലും ആശയവിനമയവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുടിഐ മ്യൂച്വല്‍ ഫണ്ട് വാട്ട്സാപ്പ് ചാറ്റ് സേവനവും അടുത്തിടെ ആരംഭിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് 24 മണിക്കൂറും നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വാട്ട്സാപ്പിൽ ലഭ്യമാവും; നിക്ഷേപത്തിനുള്ള പിന്തുണയും സഹായവും ലഭിക്കുകയും ചെയ്യും. ടെക്സ്റ്റ് അധിഷ്ഠിത ചാറ്റുകൾക്ക് പുറമെ അപ്ഡേറ്റുകളും ഇന്‍ഫോഗ്രാഫിക്‌സും വാട്ട്സ്ആപ്പിലൂടെ നിക്ഷേപകർക്ക് ലഭിക്കും. 24 മണിക്കൂറും ലഭ്യമായ സ്വയം സേവന ചാനലാണ് ഇതുവഴി കമ്പനി ലക്ഷ്യമിടുന്നത്.