വേഗതയ്ക്കൊപ്പം സുരക്ഷയും; ട്രാക്കിൽ ചീറിപ്പായാൻ വന്ദേ ഭാരത് 4.0 ഉടൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്ത സ്ലീപ്പർ പതിപ്പ് ഉൾപ്പെടെ വന്ദേ ഭാരത് ട്രെയിനുകളുടെ മൂന്ന് വകഭേദങ്ങൾ വിജയകരമായ പശ്ചാത്തലത്തിൽ, വന്ദേ ഭാരത് 4.0 പതിപ്പ് പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. അടുത്ത 18 മാസത്തിനുള്ളിൽ ഈ പുതിയ പതിപ്പ് ട്രാക്കിലെത്തും.
2030-ഓടെ 800 ട്രെയിനുകളും, ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറാൻ ലക്ഷ്യമിടുന്ന 2047-ഓടെ 4,500-ലധികം അത്യാധുനിക ട്രെയിനുകളും പുറത്തിറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വ്യക്തമാക്കിയിരുന്നു. എല്ലാ നഗരങ്ങളെയും വന്ദേ ഭാരത് സർവീസുമായി ബന്ധിപ്പിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 52 സെക്കൻഡ് മാത്രം എടുക്കുന്ന വന്ദേ ഭാരത് 3.0 പതിപ്പിന്റെ വിജയത്തിന് ശേഷമാണ് റെയിൽവേ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് 4.0 പതിപ്പ് 2027-ഓടെ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രധാന സവിശേഷതകൾ
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ട്രെയിൻ സുരക്ഷാ സംവിധാനമായ 'കവചിന്റെ' ഏറ്റവും പുതിയ 5.0 പതിപ്പ് വന്ദേ ഭാരത് 4.0-ൽ ഉണ്ടാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിർമ്മാണ രീതിയും യാത്രാ സൗകര്യങ്ങളുമാണ് പുതിയ പതിപ്പിൽ ഒരുക്കുന്നത്. യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും സുരക്ഷിതവും സുഖകരവുമായ യാത്രാനുഭവം ഇത് പ്രദാനം ചെയ്യും.
കഴിഞ്ഞ ശനിയാഴ്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത വേളയിലാണ് വന്ദേ ഭാരത് 4.0-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വൃത്തങ്ങൾ പങ്കുവെച്ചത്. "പ്രകടനം, യാത്രാ സുഖം, നിർമ്മാണ നിലവാരം എന്നിവയിൽ ആഗോളതലത്തിൽ തന്നെ പുതിയ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ലക്ഷ്യമിട്ടുള്ള വന്ദേ ഭാരത് പ്ലാറ്റ്‌ഫോമിന്റെ അടുത്ത തലമുറ മോഡലാണ് വന്ദേ ഭാരത് 4.0," ഒരു റെയിൽവേ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications


