യാത്രക്കാർ അരലക്ഷം കടന്നു, സൂപ്പർ ഹിറ്റായി ബെംഗളൂരു-എറണാകുളം വന്ദേഭാരത്, ടിക്കറ്റ് കിട്ടാനില്ല
നവംബർ 11-ആം തീയ്യതിയാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിന്‍റെ മൂന്നാമത്തെ വന്ദേഭാരത് ഉദ്ഘാടനം ചെയ്തു. ബെംഗലൂരു മലയാളികളെ സംബന്ധിച്ച് വലിയ ആശ്വാസവും സന്തോഷവുമായിരുന്നു പുതിയ വന്ദേഭാരത്. അതിന് കാരണം യാത്രാ സമയം 9 മണിക്കൂറായി കുറയും എന്നതായിരുന്നു. അതോടൊപ്പം സ്വകാര്യ ബസുകളുടെ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കിൽ നിന്നുള്ള മോചനവും. എന്തായാലും യാത്ര ആരംഭിച്ച് 1 മാസം പിന്നിടുമ്പോൾ സൂപ്പർ ഹിറ്റാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവ്വീസ്.
ഇതുവരെ യാത്ര ചെയ്തത് 55,000 പേർ
കേരളം, തമിഴ്‌നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർസംസ്ഥാന സെമി ഹൈ സ്പീഡ് പ്രീമിയം ട്രെയിനാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത്. ഇരു ദിശകളിലുമായി ഏകദേശം 55,000-ൽ അധികം പേരാണ് ഒരുമാസത്തിനിടെ വന്ദേഭാരതിൽ യാത്ര ചെയ്തത്. നവംബറിൽ ബെംഗളൂരു-എറണാകുളം സർവീസിൽ 11,447 ആളുകളാണ് യാത്ര ചെയ്തത്. ഡിസംബറിൽ 16,129 യാത്രക്കാരെ വഹിച്ചുവെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേസ് (എസ്ഡബ്ല്യുആർ) ബെംഗളൂരു ഡിവിഷനിലെ കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി ബുക്കിംഗ് 117% ആയിരുന്നു.
നവംബറിൽ എറണാകുളം-ബെംഗളൂരു സർവീസ് 12,786 യാത്രക്കാരെ വഹിച്ചു. ശരാശരി ബുക്കിംഗ് 141% ആയിരുന്നു. ഡിസംബറിൽ ഇത് 14,742 ആയി ഉയർന്നു, ശരാശരി ബുക്കിംഗ് 106% ആയിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. വെയിറ്റിംഗ് ലിസ്റ്റ് ഉൾപ്പെടെ ആകെ ബുക്കിംഗുകളുടെ എണ്ണമായാണ് റെയിൽവേ ഒക്യുപെൻസി കണക്കാക്കുന്നത്. അതായത് 100 സീറ്റുകൾ ലഭ്യമാവുകയും 27 ബുക്കിംഗുകൾ വെയിറ്റിംഗ് ലിസ്റ്റിൽ വരികയും ചെയ്താൽ, അത് 127% ആയി കണക്കാക്കുന്നു.

ക്രിസ്മസ്, പുതുവത്സര അവധിക്കാല അവധി ദിനങ്ങളും ശബരിമല തീർത്ഥാടനവും കാരണം ഡിസംബറിൽ ട്രെയിനിലെ ടിക്കറ്റുകളുടെ ആവശ്യകതയിൽ വർദ്ധനവുണ്ടാകുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേസ് പ്രതീക്ഷിക്കുന്നു. ദിവസേനയുള്ള യാത്രക്കാർ, ബിസിനസ്സ് യാത്രക്കാർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ എന്നിവർക്കിടയിൽ ഈ ട്രെയിൻ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.
ടിക്കറ്റ് നിരക്ക് വളരെ കുറവ്
1095 രൂപയാണ് ബെംഗളൂരു - എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. 8 മണിക്കൂർ 40 മിനിട്ട് കൊണ്ടാണ് ബെംഗളൂരുവിൽ നിന്ന് 638 കിലോമീറ്റർ താണ്ടി ട്രെയിൻ എറണാകുളത്തെത്തുക.
എറണാകുളത്തിനും ബെംഗളൂരുവിനും ഇടയിലുള്ള യാത്രയിൽ വന്ദേ ഭാരത് ട്രെയിൻ ഏഴ് സ്റ്റേഷനുകളിൽ നിർത്തും. കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ എന്നിവയാണ് സ്റ്റേഷനുകൾ.
മികച്ച യാത്ര
എട്ട് കോച്ചുകളുള്ള ഈ ട്രെയിൻ കേരളത്തിലേക്കുള്ള മൂന്നാമത്തെ വന്ദേ ഭാരത് സർവീസും ദക്ഷിണ റെയിൽവേ ശൃംഖലയിൽ സർവീസ് നടത്തുന്ന പന്ത്രണ്ടാമത്തെ ജോഡിയുമാണ് എറണാകുളം-ബെംഗലൂരു വന്ദേ ഭാരത്. പാലക്കാടിനും കോയമ്പത്തൂരിനും ഇടയിലുള്ള പച്ചപ്പു നിറഞ്ഞ പാടങ്ങൾക്കും മലകൾക്കും നടുവിലൂടെയുള്ള വന്ദേ ഭാരത് യാത്ര പുതിയ കാഴ്ചാനുഭവമാണ് സൃഷ്ടിക്കുന്നതെന്നാണ് യാത്രക്കാർ പറയുന്നത്.


Click it and Unblock the Notifications


