മെയ് 16 ന് വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം ആരംഭിച്ചതോടെ ഈ വിമാനങ്ങളിൽ എയർ ഇന്ത്യ തുടരുന്ന 'കുത്തക'യെച്ചൊല്ലി വ്യോമ വ്യവസായ മേഖലയിൽ എതിർപ്പുകൾ ഉയരുന്നു. മെയ് 15 ന് വന്ദേ ഭാരത് മിഷന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ ദേശീയ വിമാനക്കമ്പനി 64 വിമാനങ്ങളുടെ സർവ്വീസ് പൂർത്തിയാക്കി. രണ്ടാം ഘട്ടത്തിൽ കാരിയർ 149 വിമാനങ്ങളുടെ സർവീസ് നടത്തും. എന്നാൽ വന്ദേ ഭാരത് മിഷനിൽ സ്വകാര്യ വിമാനക്കമ്പനികൾക്ക് അവസരം ലഭിക്കുമെന്ന സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല.
വന്ദേ ഭാരത് മിഷൻ
കൊറോണ വൈറസ് ലോക്ക്ഡൌണിനെ തുടർന്ന് വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവരെയും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെയും സ്വന്തം നാട്ടിലെത്തിക്കുന്ന ദൌത്യമാണ് എയർ ഇന്ത്യ വന്ദേ ഭാരത് മിഷനിലൂടെ ഏറ്റെടുത്തിരിക്കുന്നത്. വന്ദേ ഭാരത് മിഷൻ വിമാനങ്ങൾക്ക് യാത്രക്കാർ പണം നൽകേണ്ടി വരുമെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഈ വിമാന സർവ്വീസുകളിൽ നിന്ന് എയർ ഇന്ത്യ എത്ര രൂപ സമ്പാദിക്കുന്നുണ്ടെന്ന് നോക്കാം.
വ്യോമയാന മന്ത്രിയുടെ നിർദ്ദേശം എത്തി, എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് നിർത്തി വച്ചു
ടിക്കറ്റ് നിരക്ക്
ആദ്യ ഘട്ടത്തിൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ചേർന്ന് 15,000 ത്തോളം ഇന്ത്യക്കാരെ നാട്ടിൽ എത്തിച്ചു. ഇന്ത്യയിൽ നിന്ന് ആയിരക്കണക്കിന് പേർ വിദേശ രാജ്യങ്ങളിലേയ്ക്കും പോയി. 12,000 രൂപ മുതൽ 1.3 ലക്ഷം രൂപ വരെയാണ് എയർ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കുകൾ. വിമാനം പറക്കുന്ന സമയം, വിമാനത്തിന്റെ തരം, ഇന്ധന ഉപഭോഗം, നികുതികൾ തുടങ്ങി നിരവധി കാര്യങ്ങൾ കണക്കു കൂട്ടിയാണ് ഒരു യാത്രയിൽ നിന്ന് ലഭിക്കുന്ന വരുമാനം കണക്കാക്കുന്നത്.
ലാഭം ഇങ്ങനെ
ഒരു വിമാനത്തിൽ നിന്ന് എയർ ഇന്ത്യ എത്ര രൂപ ഉണ്ടാക്കുന്നുവെന്ന് നോക്കാം. ഉദാഹരണത്തിന് ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനം എടുത്താൽ. എ 320 വിമാനം ബിസിനസ് ക്ലാസിൽ എട്ട് പേർ ഉൾപ്പെടെ 147 യാത്രക്കാർക്ക് ഇരിക്കുമെന്ന് കരുതുക; ഇന്ധനച്ചെലവ് കൂടി കണക്കാക്കിയാലും എയർ ഇന്ത്യയ്ക്ക് 26 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ ലാഭമുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദീർഘദൂര വിമാനങ്ങളിൽ ഉയർന്ന നേട്ടം കൈവരിക്കാൻ എയർ ഇന്ത്യയ്ക്ക് സാധിക്കും. പ്രത്യേകിച്ചും ഇന്ധനച്ചെലവ് ഇപ്പോൾ വളരെ കുറവാണ്.
വിദേശ യാത്രകൾ വൈകിയേക്കും; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂലൈക്ക് ശേഷം
സ്വകാര്യ കമ്പനികളുടെ പ്രതിഷേധം
എന്നാൽ എയർ ഇന്ത്യയ്ക്ക് മാത്രം സർവ്വീസിന് അനുമതി കൊടുത്തതിന് എതിരെ സ്വകാര്യ വിമാനക്കമ്പനികളിൽ നിന്ന് പ്രതിഷേധമുയരുന്നുണ്ട് ഇത് സർക്കാർ അനുവദിച്ച കുത്തക പ്രവർത്തനമല്ലാതെ മറ്റൊന്നുമല്ല. ഇത് എയർ ഇന്ത്യയ്ക്ക് വളരെ ലാഭകരമാണ്. അവർക്ക് വിമാനത്താവളങ്ങളിൽ നിന്നും സർക്കാരുകളിൽ നിന്നും അധിക ഇളവുകൾ ലഭിക്കുന്നുണ്ടെന്ന് ഒരു സ്വകാര്യ എയർലൈനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
വാങ്ങാൻ ആൾ എത്തും വരെ
1.9 ലക്ഷം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ വന്ദേ ഭാരത് മിഷൻ ഇനിയും ചില ഘട്ടങ്ങളിലേയ്ക്ക് കൂടി നീളാൻ സാധ്യതയുണ്ട്. ഇത് എയർ ഇന്ത്യയുടെ ചെലവുകൾ നിറവേറ്റാൻ തീർച്ചയായും സഹായിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സർക്കാരിനെ സംബന്ധിച്ചിടത്തോളം, ദേശീയ വിമാനക്കമ്പനിയെ വാങ്ങാൻ ആൾ എത്തുന്നതുവരെ പ്രവർത്തിപ്പിക്കാൻ ഇത് സഹായിക്കും. സ്വകാര്യ എയർലൈനുകളെ സംബന്ധിച്ചിടത്തോളം, കുറച്ച് സമയത്തേക്ക് കൂടി അവർ കാത്തിരിക്കേണ്ടി വന്നേക്കാം.
ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യ - ബുക്കിങ് തുടങ്ങി