വന്ദേഭാരത് സ്ലീപ്പർ പ്രതീക്ഷിച്ച സമയത്ത് എത്തില്ല, ഈ അറ്റകുറ്റപ്പണികൾ ബാക്കിയുണ്ട്, കാത്തിരിപ്പ് എത്ര നീളും..?
ഇന്ത്യൻ റെയിൽവേയുടെ മുഖഛായ മാറ്റിയ ട്രെയിനാണ് വന്ദേഭാരത്. ശരവേഗതയിൽ മികച്ച യാത്ര സൌകര്യം എന്നതാണ് വന്ദേഭാരത് വാഗ്ധാനം ചെയ്യുന്നത്. ദീർഘദൂര രാത്രി യാത്രകൾക്കായി വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു എന്ന വാർത്ത ആവേശത്തോടെയാണ് എല്ലാവരും സ്വീകരിച്ചത്. 2026 ജനുവരിയോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ അതുണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.
അറ്റകുറ്റപ്പണികൾ ബാക്കി
ജനുവരിയിൽ ഓസിലേഷൻ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബിഇഎംഎല്ലിന്‍റെ ബെംഗളൂരു പ്ലാന്‍റിലെത്തി. കഴിഞ്ഞയാഴ്ച 180 കിലോമീറ്റർ വേഗതയിൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ രണ്ടാമത്തെ റേക്കും ഉടൻ എത്തും. രണ്ട് ട്രെയിനുകൾക്കും അറ്റകുറ്റപ്പണികൾ നടത്താനുണ്ട്. രണ്ട് ട്രെയിൻ സെറ്റുകളുടെയും ഇന്റീരിയർ മെച്ചപ്പെടുത്തുന്ന ജോലികൾ ബാക്കിയുണ്ടെന്നും അത് ഉടൻ നടത്തുമെന്നും ഐസിഎഫ് ജനറൽ മാനേജർ യു സുബ്ബ റാവു മണികൺട്രോളിനോട് പറഞ്ഞു.
"ആദ്യ റേക്കിന്, ചില ചെറിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായുണ്ട്. അതിനാൽ ഞങ്ങൾ അത് തിരികെ കൊണ്ടുവന്നു. അടുത്ത 5-10 ദിവസത്തിനുള്ളിൽ ഇത് നന്നാക്കും. കുറച്ച് ഇന്റീരിയർ പ്രശ്നങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ, അവ ഉടൻ പരിഹരിക്കപ്പെടും," റാവു പറഞ്ഞു. "തുടക്കത്തിൽ, ഞങ്ങൾ ഇന്റീരിയറുകളിൽ തൃപ്തരായിരുന്നില്ല. ഞങ്ങൾ ചില മെച്ചപ്പെടുത്തലുകൾ നിർദ്ദേശിച്ചു, അവ നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും, കർട്ടൻ ഫിറ്റിംഗുകളുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ ചില ഡിസൈൻ മാറ്റങ്ങൾ ഇപ്പോഴും തീർപ്പാക്കിയിട്ടില്ല. ബിഇഎംഎൽ ഉടൻ തന്നെ അവ പൂർത്തിയാക്കും," അദ്ദേഹം പറഞ്ഞു.

ഇന്റീരിയർ പാനലുകൾ, പാസഞ്ചർ അലാറങ്ങൾ, പാൻട്രി, ടോയ്‌ലറ്റ് സംവിധാനങ്ങൾ തുടങ്ങിയവയിലും ചെറിയ പ്രശ്നങ്ങളുണ്ട്. അവയും പരിഹരിച്ച ശേഷം മാത്രമേ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറങ്ങുകയുള്ളു. ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ 2024 ഡിസംബറോടെ സർവീസ് ആരംഭിക്കുമെന്ന് ആദ്യം പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് അത് നീണ്ട് പോയി. ഒടുവിൽ 2026 ജനുവരിയിൽ സർവ്വീസ് ആരംഭിക്കാൻ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അപ്പോഴും ഉണ്ടാകാനുള്ള സാധ്യതയില്ല എന്നാണ് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ മനസിലാക്കേണ്ടത്.
മികച്ച സൗകര്യങ്ങൾ
അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ എത്തുന്നത്. 16 കോച്ചുകളുള്ള സ്ലീപ്പറിൽ എസി ഫസ്റ്റ് ക്ലാസ്, എസി 2-ടയർ, എസി 3-ടയർ എന്നീ ക്ലാസുകൾ ഉണ്ടാകും. റീഡിംഗ് ലാമ്പുകളോടുകൂടിയ യുഎസ്ബി ചാർജിംഗ്, യാത്രാ വിവരങ്ങൾ ലഭ്യമാക്കുന്ന സ്ക്രീനുകൾ, ഫസ്റ്റ് എസി കോച്ചുകളിൽ ചൂടുവെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം, ബയോ-വാക്വം ടോയ്ലറ്റുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം വന്ദേഭാരത് സ്ലീപ്പർ വാഗ്ധാനം ചെയ്യുന്നു.
ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന കട്ടിലുകളും ടോയ്ലറ്റുകളും ഉണ്ടായിരിക്കും. സഹായത്തിനായി ടോക്ക്-ബാക്ക് യൂണിറ്റുകൾ, സിസിടിവി, സെൻസർ വാതിലുകൾ എന്നിവയും ഉണ്ട്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കാവച്ച് എന്ന ആന്റി-കൊളിഷൻ സംവിധാനം, എമർജൻസി ബ്രേക്കിംഗ്, ആന്റി - ക്ലൈംബിംഗ് സാങ്കേതികവിദ്യ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. സെമി-ഹൈ-സ്പീഡ് പെർഫോമൻസ്, ആധുനിക സൗകര്യങ്ങൾ എന്നീ സൗകര്യങ്ങൾ ഉൾക്കൊള്ളുമ്പോൾ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ദീർഘദൂര യാത്രയുടെ അനുഭവം തന്നെ മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications


