വന്ദേഭാരത് യാത്രക്കാർക്ക് മുട്ടൻ പണി, ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ സാമ്പത്തിക നഷ്ടം, വിശദമായി അറിയാം
ഇന്ത്യൻ റെയിൽവേയുടെ മുഖഛായ മാറ്റിയ ട്രെയിനാണ് വന്ദേഭാരത്. മികച്ച സൌകര്യത്തിൽ അതിവേഗമുള്ള യാത്രയാണ് വന്ദേഭാരത് വാഗ്ധാനം ചെയ്യുന്നത്. ഇപ്പോൾ ഇതാ വന്ദേഭാരത് സ്ലീപ്പർ ട്രെയിനും ഓടിത്തുടങ്ങി. വരും മാസങ്ങളിൽ തന്നെ കൂടുതൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പാളങ്ങളിലൂടെ അതിവേഗത്തിൽ പാഞ്ഞു തുടങ്ങും. പക്ഷെ യാത്രക്കാർ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേത് ടിക്കറ്റ് റദ്ദാക്കുന്ന കാര്യമാണ്. ഈ വിഷയത്തിൽ കർശനമായ നടപടികളാണ് റെയിൽവേ സ്വീകരിച്ചിരിക്കുന്നത്.
50 ശതമാനം ക്യാന്‍സല്‍ ചാർജ്ജ്
കണ്‍ഫേം ടിക്കറ്റുകള്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 72 മണിക്കൂറുകള്‍ക്കിടയില്‍ റദ്ദാക്കുകയാണെങ്കില്‍, 25 ശതമാനം തുക പിടിച്ച ശേഷം റീഫണ്ട് ലഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തിറങ്ങിയ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. നിലവില്‍ പുറത്തുവിട്ട ഉത്തരവ് അനുസരിച്ച് യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ എട്ട് മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 50 ശതമാനം തുക ക്യാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും. എന്നാല്‍ എട്ട് മണിക്കൂറിന് ശേഷമാണ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതെങ്കില്‍ ഒരു രൂപ പോലും ലഭിക്കില്ല.
"ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ച ടിക്കറ്റ് റദ്ദാക്കിയാൽ യാത്രക്കാർക്ക് റീഫണ്ട് ലഭിക്കില്ല," വിജ്ഞാപനത്തിൽ പറയുന്നു. ടിക്കറ്റ് റദ്ദാക്കിയിട്ടില്ലെങ്കിലോ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പെങ്കിലും ടിക്കറ്റ് ഡെപ്പോസിറ്റ് രസീത് (TDR) ഓൺലൈനായി ഫയൽ ചെയ്തിട്ടില്ലെങ്കിലോ യാത്രക്കാർക്ക് റീഫണ്ടിന് അർഹതയില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളിൽ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (ആർഎസി) സംവിധാനം ഇല്ല. സർവീസിന് ചാർജ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ ദൂരം 400 കിലോമീറ്ററായി നിശ്ചയിച്ചിട്ടുണ്ട്. പുതിയ ട്രെയിനുകളിൽ പരിമിതമായ റിസർവേഷൻ വിഭാഗങ്ങൾ മാത്രമേ ബാധകമാകൂ. നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് വനിതാ ക്വാട്ട, വികലാംഗ ക്വാട്ട, മുതിർന്ന പൗരന്മാർക്കുള്ള ക്വാട്ട, ഡ്യൂട്ടി പാസ് എന്നിവ മാത്രമേ ഉണ്ടാകൂ. മറ്റ് റിസർവേഷനുകൾ ബാധകമല്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചു.
ടിക്കറ്റ് നിരക്ക്
തേര്‍ഡ് എസിക്ക് 2,300 രൂപ, സെക്കന്‍ഡ് എസിക്ക് 3,000 രൂപ, ഫസ്റ്റ് എസിക്ക് 3,600 രൂപ എന്നിങ്ങനെയാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക്. എന്നാല്‍ ഗുവാഹത്തി മുതല്‍ ഹൗറ വരെ സര്‍വീസ് ആരംഭിച്ച ആദ്യ വന്ദേ ഭാരത് സ്ലീപ്പറിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് 960 രൂപയാണ്. 400 കിലോമീറ്ററിന് ശേഷമുള്ള ഒരു കിലോമീറ്ററിനും 2.40 രൂപ വീതം ഈടാക്കും. 16 കോച്ചുകളുള്ള ട്രെയിനില്‍ ആകെ 823 യാത്രക്കാര്‍ക്കാണ് സഞ്ചരിക്കാനാകുക. 11 എസി ട ടയര്‍ കോച്ചുകള്‍, 4 എസി 2 ടയര്‍ കോച്ചുകള്‍, 1 ഫസ്റ്റ് എസി കോച്ച് എന്നിങ്ങനെ ട്രെയിനില്‍ ഉണ്ടായിരിക്കും.
ഇന്ത്യ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചതോടെയാണ് കർശനമായ മാനദണ്ഡങ്ങൾ വരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ സർവീസ്, വേഗതയേറിയതും കൂടുതൽ സുഖകരവുമായ രാത്രി യാത്ര വാഗ്ദാനം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഹൗറയ്ക്കും കാമാഖ്യയ്ക്കും (ഗുവാഹത്തി) ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.


Click it and Unblock the Notifications


