ദില്ലി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) ഓഹരി വാങ്ങാന്‍ വേദാന്ത ഗ്രൂപ്പ് രംഗത്ത്. 53 ശതമാനം ഓഹരിയാണ് സര്‍ക്കാര്‍ വില്‍ക്കുന്നത്. ഇത് വാങ്ങുന്നതിന് വേദാന്ത ഗ്രൂപ്പ് താല്‍പ്പര്യ പത്രം സമര്‍പ്പിച്ചു. വോദന്തയ്ക്ക് ഇന്ത്യയില്‍ എണ്ണ-പ്രകൃതി വാതക മേഖലയില്‍ വ്യാപാരമുണ്ട്. ബിപിസിഎല്‍ ഓഹരി വാങ്ങിയാല്‍ ഈ വ്യാപരങ്ങള്‍ക്ക് കൂടുതല്‍ കരുത്താകുമെന്നാണ് കമ്പനി കരുതുന്നത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ എണ്ണ കമ്പനിയാണ് ബിപിസിഎല്‍. കമ്പനിയുടെ 53 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. നവംബര്‍ 16 ആയിരുന്നു താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. മറ്റു ചില അന്താരാഷ്ട്ര കമ്പനികളും ബിപിസിഎല്‍ ഓഹരി വാങ്ങാന്‍ തയ്യാറായി വന്നിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
കേരളത്തിൽ സ്വർണ വില ഇന്ന് കൂപ്പുകുത്തി; ഇന്നത്തെ സ്വർണ നിരക്ക് അറിയാം, ഇനി വില എങ്ങോട്ട്?
അതേസമയം, ബിപിസിഎല്‍ ഓഹരി വാങ്ങുന്നതിന് ലോകോത്തര എണ്ണ കമ്പനികളെത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. സൗദിയുടെ അരാംകോ, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബ്രിട്ടീഷ് പെട്രോളിയം, ടോട്ടല്‍ എന്നിവയുടെ പേരുകളും ഇക്കൂട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ ഈ നാല് കമ്പനികളും ലേലത്തിന് താല്‍പ്പര്യ പത്രം നല്‍കിയിട്ടില്ല. വൈകാതെ ലേല നടപടികള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ബ്രിട്ടനിലെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രകൃതി വിഭവ ഖനന കമ്പനിയാണ് വേദാന്ത. ഇന്ത്യയ്ക്ക് പുറമെ ആസ്‌ത്രേലിയ, സാംബിയ, ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം വിശാലമായ വ്യവസായ സ്ഥാപനങ്ങളുള്ള കമ്പനിയാണിത്.