മണ്ഡല കാലം കഠിനം തന്നെ, കേരളത്തിൽ പച്ചക്കറിക്ക് തീവില, തക്കാളി കിലോയ്ക്ക് 90 കടന്നു
കേരളത്തിൽ ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുകയാണ്. പല പച്ചക്കറികളുടേയും വില 100 രൂപയ്ക്ക് മുകളിലാണ്. കാലം തെറ്റിയ മഴയും ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലയെ മുകളിലേക്ക് ഉയർത്തുന്നത്. മുരിങ്ങാക്കായക്ക് ചില്ലറ വിപണിയിൽ കിലോയ്ക്ക് 500 രൂപ വരെയാണ് വില. പയറിനും ബീൻസിനും കിലോക്ക് 80 രൂപ കടന്നു. തക്കാളിയുടെ വില കിലോ 80 മുതൽ 90 രൂപവരെയാണ്.
മഴയിൽ മുങ്ങി തമിഴ്നാട്
ന്യൂനമർദ്ദം ഒരേ സ്ഥലത്ത് തുടരുന്നതിനെത്തുടർന്ന് തമിഴ്നാട്ടിൽ ഇപ്പോഴും കനത്തമഴ തുടരുകയാണ്. ഡിസംബർ 9-വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കൃഷ്ണഗിരി, ധർമപുരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെൽവേലി, കന്യാകുമാരി തുടങ്ങിയ ജില്ലകളിൽ റെക്കോർഡ് മഴയാണ് ഇത്തവണ പെയ്തത്. മഴ കനത്തതോടെ വ്യാപക കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തത്. പുതുച്ചേരിയിലും സ്ഥിതി സമാനമാണ്. അതോടെ കേരളത്തിലേക്ക് വരുന്ന പച്ചക്കറികളുടെ എണ്ണം കുറഞ്ഞു.
മുരിങ്ങ തന്നെ സ്റ്റാർ
വില കുതിപ്പിൽ മുരിങ്ങക്കായ ആണ് മുന്നിൽ. മുരിങ്ങക്കായ ചില്ലറവില കിലോഗ്രാമിനു 380-400 രൂപ വരെയായി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 80-100 രൂപയായിരുന്നു വില. അവിടെനിന്നാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലെ കുതിപ്പ്. തക്കാളി, കാരറ്റ്, കോവയ്ക്ക, വെണ്ടയ്ക്ക, വള്ളിപ്പയർ തുടങ്ങി ഇനങ്ങളുടെ വിലയും കൂടി. തക്കാളിക്ക് ചില്ലറവില 80 - 90 രൂപ വരെയായി ഉയർന്നു. കാരറ്റ് കിലോഗ്രാമിന് 80 രൂപ, വള്ളിപ്പയർ-80 - 88, കോവയ്ക്ക- 70 - 80, വെണ്ടയ്ക്ക- 68- 76 എന്നിങ്ങനെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെ വില.

വാങ്ങാൻ ആളില്ല
പച്ചക്കറി വില ഉയർന്നതോടെ വാങ്ങാൻ ആളില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. മഴ കാരണം മുരിങ്ങയുടെ പൂക്കൾ കൊഴിഞ്ഞുപോയതിനാൽ വിളവ് ഗണ്യമായി കുറഞ്ഞു. ഇത് വിപണിയിലെ ലഭ്യതയെ സാരമായി ബാധിച്ചു. സാധാരണയായി ഇത് മുരിങ്ങ സീസണിന്‍റെ അവസാന ഘട്ടമാണ്. പുതിയ വിളകൾ വരുന്നതുവരെയുള്ള ഈ കാലയളവിൽ ലഭ്യത കുറയുമെന്നാണ് കർഷകർ പറയുന്നത്.
വെള്ളരി വില തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ 100 രൂപ കടന്നു. ഹോള്‍സെയില്‍ വിലയും തൊണ്ണൂറിലെത്തി. കോട്ടയത്തും മഞ്ചേരിയിലും തൃശ്ശൂരിലും നാടന്‍ വെള്ളരി കിട്ടാനുളളതിനാല്‍ ഇവിടങ്ങളില്‍ വില അല്‍പ്പം കുറവാണ്. ഡിസംബർ അവസാനം വരെ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
തേങ്ങ വിലയും ഉയർന്നു
മണ്ഡലകാലം ആയതോടെ സംസ്ഥാനത്ത് തേങ്ങ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കേരളത്തിലെ ശരാശരി തേങ്ങയുടെ വില ക്വിന്റലിന് ഏകദേശം 7000 രൂപ വരെയാണ്. അതോടെ വെളിച്ചെണ്ണ വിലയും ഉയർന്നു. ശബരിമല സീസണും ക്രിസ്തുമസ് കാലത്തെ വിൽപ്പനയും വെളിച്ചെണ്ണയുടെ ആവശ്യകത വർധിപ്പിക്കുന്നു എന്നതും കാരണമാണ്.


Click it and Unblock the Notifications


