ക്രമീകരിച്ച മൊത്തം വരുമാനം (എജിആര്‍) ഇനത്തില്‍ 53,000 കോടി രൂപയുടെ കുടിശ്ശികയാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വൊഡഫോണ്‍ ഐഡിയക്കുള്ളത്. എയര്‍ടെലിന് 35,586 കോടി രൂപയും. മാര്‍ച്ച് 17 -ന് മുന്‍പ് എജിആര്‍ ബാധ്യത പൂര്‍ണമായും ഒടുക്കണം; ടെലികോം കമ്പനികള്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇതിന്‍ പ്രകാരം തിങ്കളാഴ്ച്ച 10,000 കോടി രൂപ ഭാരതി എയര്‍ടെല്‍ തിരിച്ചടച്ചു. 22 സര്‍ക്കിളിലെ എജിആര്‍ കുടിശ്ശിക തിട്ടപ്പെടുത്തിയതിന് ശേഷം ബാക്കി തുക കൂടി കമ്പനി നല്‍കും. നിലവിലെ പശ്ചാത്തലത്തില്‍ വൊഡഫോണ്‍ ഐഡിയയുടെ കാര്യം മാത്രമാണ് അനിശ്ചിതത്വത്തില്‍ തുടരുന്നത്.
തിങ്കാളാഴ്ച്ച എജിആര്‍ കുടിശ്ശികയായി 2,500 കോടി രൂപ മാത്രമേ അടയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വൊഡഫോണ്‍ ഐഡിയെ സുപ്രീം കോടതിയെ അറിയിച്ചു.
ശേഷം ഫെബ്രുവരി 21 -ന് 1,000 കോടി രൂപ കൂടി കുടിശ്ശിക ഇനത്തില്‍ കമ്പനി അടയ്ക്കും. ഇതേസമയം, കുടിശ്ശിക തിരിച്ചുപിടിക്കാനായി ബാങ്ക് ഗ്യാരണ്ടിയില്‍ ടെലികോം മന്ത്രാലയം കൈകടത്തരുതെന്ന് സുപ്രീം കോടതിയോട് വൊഡഫോണ്‍ ഐഡിയ ആവശ്യപ്പെട്ടു. എന്തായാലും കമ്പനിയുടെ പ്രതിസന്ധിയൊന്നും സുപ്രീം കോടതി മുഖവിലയ്‌ക്കെടുത്തില്ല.
Most Read: വൊഡഫോണ്‍ ഐഡിയ പിന്മാറിയാല്‍ എയര്‍ടെല്‍ പെടും — കാരണമിതാണ്
മറ്റു ടെലികോം കമ്പനികളെ പോലെ നിര്‍ദ്ദിഷ്ട സമയത്തിനകം വൊഡഫോണ്‍ ഐഡിയയും എജിആര്‍ കുടിശ്ശിക മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. നിലവില്‍ റിലയന്‍സ് ജിയോ മാത്രമാണ് എജിആര്‍ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ത്തത്. 195 കോടി രൂപയായിരുന്നു ജിയോയുടെ കുടിശ്ശിക. എജിആര്‍ തുക അടച്ചുതീര്‍ക്കാത്ത കമ്പനി മേധാവികളോട് മാര്‍ച്ച് 17 -ന് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
Most Read: പാൻ കാർഡ് ഉടൻ അസാധുവാകും, വീണ്ടും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി പ്രഖ്യാപിച്ചു
ഭാരതി എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ, എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ടാറ്റ ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ കമ്പനികളുടെ മാനേജിങ് ഡയറക്ടര്‍മാര്‍ അന്നേ ദിവസം കോടതി മുമ്പാകെ ഹാജരാകും.
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് എജിആര്‍ വിഷയം പരിഗണിക്കുന്നത്. നേരത്തെ, ക്രമീകരിച്ച മൊത്തം വരുമാനം ഇനത്തില്‍ 92,000 കോടി ഉള്‍പ്പെടെ ടെലികോം കമ്പനികള്‍ 1.47 ലക്ഷം കോടി അടയ്ക്കണമെന്ന് ഒക്ടോബറില്‍ കോടതി ഉത്തരവിട്ടിരുന്നു.