20,000 കോടി രൂപയുടെ മുൻകാല നികുതി തർക്കത്തിൽ വോഡഫോൺ ഗ്രൂപ്പ് പിഎൽസി ഇന്ത്യൻ സർക്കാരിനെതിരെയുള്ള കേസിൽ വിജയിച്ചതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വൊഡാഫോണിന്മേൽ നികുതി ബാധ്യത ചുമത്തുന്നതും പലിശയും പിഴയും ഇന്ത്യയും നെതർലാന്റും തമ്മിലുള്ള നിക്ഷേപ ഉടമ്പടി കരാർ ലംഘിക്കുന്നതാണെന്നും ഹേഗിലെ ഒരു അന്താരാഷ്ട്ര ആർബിട്രേഷൻ ട്രിബ്യൂണൽ വിധിച്ചു.
വൊഡഫോണിൽ നിന്ന് കുടിശ്ശിക തേടുന്നത് സർക്കാർ അവസാനിപ്പിക്കണമെന്നും നിയമപരമായ ചെലവുകൾക്ക് ഭാഗിക നഷ്ടപരിഹാരമായി കമ്പനിക്ക് 4.3 ദശലക്ഷം പൗണ്ട് (5.47 മില്യൺ ഡോളർ) നൽകണമെന്നും ട്രിബ്യൂണൽ വിധിന്യായത്തിൽ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തോട് വൊഡഫോണും ധനമന്ത്രാലയവും പ്രതികരിച്ചില്ല.
നികുതി പിരിവ് കുറഞ്ഞു, സംസ്ഥാനങ്ങൾ നേരിടുന്നത് കടുത്ത പ്രതിസന്ധി
2007 ൽ ഹച്ചിസൺ വാംപോവയിൽ നിന്ന് വോഡഫോൺ ഇന്ത്യൻ മൊബൈൽ ആസ്തികൾ വാങ്ങിയതാണ് നികുതി തർക്കത്തിന് കാരണമായത്. ഏറ്റെടുക്കലിന് നികുതി അടയ്ക്കാൻ വോഡഫോണിന് ബാധ്യതയുണ്ടെന്ന് സർക്കാർ അറിയിച്ചു. 2012-ൽ ഇന്ത്യയിലെ പരമോന്നത കോടതി ടെലികോം ദാതാവിന് അനുകൂലമായി വിധി പ്രസ്താവിച്ചുവെങ്കിലും ആ വർഷം അവസാനം സർക്കാർ നിയമങ്ങളിൽ മാറ്റം വരുത്തിയിരുന്നു.
2014 ഏപ്രിലിൽ വോഡഫോൺ ഇന്ത്യയ്‌ക്കെതിരെ നിയമ നടപടികൾ ആരംഭിച്ചു. ഇതിനെ തുടർന്ന് മുൻകാല നികുതി ക്ലെയിമുകൾ, റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കെയ്ൻ എനർജി ഉൾപ്പെടെയുള്ള കമ്പനികൾക്കെതിരായ ഒരു ഡസനിലധികം അന്താരാഷ്ട്ര വ്യവഹാര കേസുകളിൽ ഇന്ത്യ കുടുങ്ങി.