2024 ൽ വയനാട് ജില്ലയിലെ മുണ്ടക്കൈ ചൂരൽമല പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും, ഒരു പ്രദേശം തന്നെ ഇല്ലാതാവുകയുമാണ് ചെയ്തത്. ആ വലിയ ദുരന്തത്തിനെ മറികടക്കാൻ ആണ് കേരളം കേന്ദ്രത്തോട് യൂണിയൻ ബജറ്റ് 2025 ൽ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നത്.
ദുരന്തം വന്നുപോയ വയനാട് ജില്ലയുടെ പുനരധിവാസത്തിനും, പുനർനിർമ്മാണത്തിനും ആവശ്യമായ ധനസഹായമായിട്ടാണ് ഈ പാക്കേജിനെ കേരളം കാണുന്നത്. സ്കൂളുകൾ മുതൽക്ക് റിസോർട്ടുകളും റോഡുകളും, വീടുകളും മറ്റു കെട്ടിടങ്ങളും വരെ അപ്രത്യക്ഷമായ ഈ പ്രദേശത്തെ പെട്ടെന്ന് വീണ്ടെടുക്കാൻ സാധ്യമല്ല. അതിന് ധാരാളം പണം ആവശ്യമായി വരുന്നുണ്ട്. അതുകൊണ്ടുതന്നെ കേരളം ആവശ്യപ്പെട്ട ഈ പാക്കേജ് അനുവദിക്കേണ്ടത് വയനാടിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്.
നിരന്തരമായ മണ്ണിടിച്ചിലുകൾ, ഇക്കാര്യത്തിൽ വിവിധ വിഭാഗങ്ങൾ നേരിടുന്ന ദുരിത അവസ്ഥകൾ, സുരക്ഷിതമായ വീടുകൾ, റവന്യൂ സ്രോതസ്സുകൾ, വനം, വന്യജീവി സംരക്ഷണം, തുടങ്ങിയ ഘടകങ്ങൾ പുനരുദ്ധാരണം സജീവമാക്കാനുള്ള ആവശ്യങ്ങൾ എന്നിവ കേരളം കേന്ദ്രത്തിനു മുൻപിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബജറ്റിൽ കേരളത്തിന്റെ പ്രധാന സാമ്പത്തിക ആവശ്യങ്ങൾ

1. വിഴിഞ്ഞം തുറമുഖ വികസനം:
ഇന്ത്യയുടെ പ്രധാന അന്താരാഷ്ട്ര തുറമുഖമായി വിഴിഞ്ഞം വികസിപ്പിക്കാൻ 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് (VGF) തിരിച്ചടയ്ക്കാനുള്ള വ്യവസ്ഥ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. പദ്ധതിയ്ക്ക് വേണ്ടി ഇതുവരെ 8,500 കോടി രൂപ ചെലവാക്കിയതിൽ 5,500 കോടി രൂപ കേരളം തന്നെ വഹിച്ചിട്ടുണ്ട്.
2. വയനാടിനുള്ള ദുരിതാശ്വാസ സഹായം:
2024-ലെ മണ്ണിടിച്ചിലിൽ പൂർണ്ണമായും നശിച്ച പ്രദേശങ്ങൾ പുനരുദ്ധരിക്കാൻ 2000 കോടി രൂപ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണ പ്രശ്നം പരിഹരിക്കാൻ 1,000 കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
3. ദേശീയ പാത വികസനം:
6000 കോടി രൂപ ചെലവിൽ ഭൂമി ഏറ്റെടുക്കലിന് വേണ്ടി സംസ്ഥാന സർക്കാർ കടമെടുക്കാൻ അനുമതി തേടി.
4. പ്രവാസി ക്ഷേമനിധി:
കേരളീയർ രാജ്യത്തെ മൊത്തം വിദേശ നാണ്യത്തിന്റെ 21% സംഭാവന ചെയ്യുന്നുണ്ടെങ്കിലും, പ്രവാസികൾക്ക് പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. പ്രവാസികളുടെ അഭിവൃദ്ധിക്ക് 300 കോടി രൂപയുടെ പ്രത്യേക പദ്ധതി ആവശ്യപ്പെട്ടു.
5. കർഷക സഹായങ്ങൾ:
റബ്ബർ കർഷകർക്ക് സബ്സിഡി വർദ്ധിപ്പിക്കുക.
വയോജന പെൻഷൻ പദ്ധതികൾക്ക് കൂടുതൽ സഹായം.
6. തൊഴിലാളികൾക്കുള്ള കൂലി പരിഷ്കരണം:
സർക്കാർ സ്കീം വർക്കർമാർക്ക് ലഭിക്കുന്ന പ്രതിമാസ കൂലി പുതുക്കേണ്ടതുണ്ട്.
പാചക തൊഴിലാളികൾക്ക് നൽകുന്ന 12,500 രൂപയിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്.


Click it and Unblock the Notifications