ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ കൂടുതൽ ശ്രദ്ധയാകർഷിക്കുന്നു. എന്നാൽ ഇപ്പോൾ ചർച്ചകൾക്ക് തടസ്സമായി നോൺ വെജ് മിൽക്ക് ശ്രദ്ധ നേടുന്നു. യുഎസിൽ നിന്നും പാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യണമെന്നാണ് കരാറിൽ ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുന്നത്. ഇന്ത്യക്കാർക്ക് ഒട്ടും പരിചിതമല്ലാത്ത ഈ നോൺ വെജ് മിൽക്ക് ഇന്ത്യക്ക് തന്നെ ഒരു തലവേദനയായി മാറുന്നു. താരിഫ് നയങ്ങൾ വീണ്ടും ആഗസ്റ്റിൽ പ്രാബല്യത്തിൽ വരുന്നതിനു മുന്നേയാണ് നിലവിലെ വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾ നടക്കുന്നത്.
എന്താണ് ഈ നോൺ വെജ് മിൽക്ക്?
മറ്റു മൃഗങ്ങളുടെ മാംസം കന്നുകാലികൾക്ക് തീറ്റയായിട്ട് കൊടുക്കുന്നത് അമേരിക്കയിൽ സർവ്വസാധാരണമാണ്. അതിനാൽ തന്നെ ഈ പാലിനെ നോൺ വെജ് മിൽക്ക് എന്നു വിശേഷിപ്പിക്കുന്നു. കോഴി കാഷ്ഠം, തൂവലുകള്‍, എന്നിവയും കന്നുകാലികള്‍ക്ക് നല്‍കാറുണ്ട്. ഇവ ചിലവു കുറഞ്ഞ രീതിയായതിനാൽ അമേരിക്കയിൽ ഇങ്ങനെയാണ് തീറ്റ നൽകുന്നത്. എന്നാൽ ഇത് ഇന്ത്യയിൽ നടപടിയാവുമോ?
ഇന്ത്യയിൽ പാൽ എന്നാൽ മൃഗത്തിന്റെ സ്രവമാണ്. അതൊരിക്കലും ഒരു നോൺ വെജ് അല്ല. കാരണം, ഇന്ത്യയിലെ മതപരവും സാംസ്‌കാരികവുമായ എല്ലാ ആചാരങ്ങൾക്കും പാലും പാൽ ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ അമേരിക്കയിൽ നിന്ന് മാംസം കഴിച്ച കന്നുകാലികളുടെ പാൽ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ കർശനമായി നിരസിച്ചിരിക്കുന്നു.

ഇന്ത്യയുടെ ആശങ്കകൾ
പാൽ, നെയ്യ്, വെണ്ണ എന്നിവയെല്ലാം ഇന്ത്യയിൽ മതപരമായ നിരവധി ആചാരങ്ങൾക്ക് ഉപയോഗിക്കുന്നു. രാജ്യത്തെ കന്നുകാലികൾക്ക് പുല്ലും, വൈക്കോലും, പിണ്ണാക്കും കൊടുക്കുന്ന ഇന്ത്യക്കാർക്ക് മാംസം കഴിക്കുന്ന കന്നുകാലികളെ എങ്ങനെ അംഗീകരിക്കാൻ സാധിക്കും? ഇതൊരു വലിയ ആശങ്കയാണ്. യുഎസുമായി നടത്തി വരുന്ന കരാറിൽ ഇത്തരമൊരു ആവശ്യം അംഗീകരിക്കാൻ സാധിക്കുന്നതല്ല. മാത്രമല്ല ഇത്തരത്തിൽ യുഎസിൽ നിന്നും പാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താൽ അത് ഇന്ത്യയിലെ ക്ഷീരകർഷകരെ പ്രതികൂലമായി ബാധിക്കും. ഇതിൻ്റെ ഭാഗമായി രാജ്യത്തെ ക്ഷീരമേഖല ക്ഷയിക്കുകയും എല്ലാവരും അമേരിക്കൽ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കേണ്ട അവസ്ഥയും വന്നേക്കാം.
ഇന്ത്യ- യുഎസ് കരാർ
ഇന്ത്യയുമായി പുതിയ ബന്ധം സ്ഥാപിക്കുമെന്ന് നേരത്തെ തന്നെ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നോൺ വെജ് മിൽക്ക് വിവാദത്തിൽ ഈ ചർച്ചകൾ മുന്നോട്ട് നീങ്ങുന്നില്ല എന്നതാണ് സത്യം. അമേരിക്കയിൽ നിന്നും പാൽ ഇറക്കുമതി ചെയ്യണമെന്ന വാശിയിലാണ് ട്രംപ്.
ലോകത്തിലെ ഏറ്റവും വലിയ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം എന്ന ഖ്യാതി ഇന്ത്യക്കുണ്ട്. അതിനാൽ തന്നെ ഇന്ത്യ പോലൊരു വിപണി യുഎസിന് തുറന്നു കിട്ടിയാൽ അത് അത് അമേരിക്കയ്ക്ക് വലിയൊരു ബോണസായിരിക്കും. പക്ഷേ ഈ കരാറിൽ ഒപ്പു വെച്ചാൽ ഇന്ത്യയുടെ ആ തനിമ നഷ്ടമാവും.ഔദ്യോഗിക റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യ വിപണി തുറന്നാൽ 1 ലക്ഷം കോടിയിലധികം വാർഷിക നഷ്ടം പ്രതീക്ഷിക്കാം.
"മൃഗങ്ങളുടെ മാംസവും രക്തവും കഴിക്കുന്ന ഒരു പശുവിന്റെ പാലിൽ നിന്ന് ഉണ്ടാക്കുന്ന വെണ്ണ മനുഷ്യൻ കഴിക്കുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇന്ത്യ ഒരിക്കലും അത് അനുവദിച്ചേക്കില്ല," ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജിടിആർഐ) അജയ് ശ്രീവാസ്തവ പി.ടി.ഐയോട് പറഞ്ഞു.


Click it and Unblock the Notifications