എല്ലാവരും ഇപ്പോള്‍ സിഗ്നലിനെ കുറിച്ച് അന്വേഷിക്കുന്ന തിരക്കിലാണ്. സ്വകാര്യതാ നയത്തില്‍ ഫെയ്‌സ്ബുക്കിന് കീഴിലുള്ള വാട്‌സ്ആപ്പ് ഭേദഗതി വരുത്തിയതോടെ മറ്റൊരു മെസഞ്ചര്‍ പ്ലാറ്റ്‌ഫോമായ സിഗ്നലിലേക്കാണ് ആളുകളുടെ ഒഴുക്കു മുഴുവന്‍. കണ്ണടച്ചുതുറക്കും മുന്‍പ് സിഗ്നല്‍ രാജ്യത്തെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടി. ഇന്ത്യയില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലെ ഏറ്റവും പ്രചാരമേറിയ സൗജന്യ ആപ്പുകളില്‍ പ്രഥമ സ്ഥാനം കയ്യടക്കിയതായി സിഗ്നല്‍ ശനിയാഴ്ച്ച പ്രഖ്യാപിച്ചും കഴിഞ്ഞു.
ഇതേസമയം, സിഗ്നലിന്റെ പ്രചാരം അതിവേഗം വര്‍ധിക്കുന്നതില്‍ ടെസ്‌ല മേധാവി ഇലോണ്‍ മസ്‌കിനുള്ള പങ്കൊട്ടും ചെറുതല്ല. വാട്‌സ്ആപ്പിന് പകരം സിഗ്നല്‍ ഉപയോഗിക്കാന്‍ ട്വിറ്ററില്‍ ഇലോണ്‍ മസ്‌ക് ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ലോകമെങ്ങുമുള്ള ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ശ്രമവും തുടങ്ങി. എന്നാല്‍ അപ്രതീക്ഷിതമായി ഡൗണ്‍ലോഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ സിഗ്നല്‍ ആപ്പിന്റെ സെര്‍വറുകള്‍ പണിമുടക്കി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത പലര്‍ക്കും വെരിഫിക്കേഷന്‍ കോഡ് മൊബൈല്‍ നമ്പറില്‍ ലഭിക്കാതെയായി.
എന്തായാലും സംഭവത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്തുവന്നിട്ടുണ്ട്. ധാരാളം ആളുകള്‍ സിഗ്നല്‍ ഡൗണ്‍ലോഡ് ചെയ്യുന്നതുകൊണ്ട് വെരിഫിക്കേഷന്‍ കോഡ് ലഭിക്കാന്‍ കാലതാമസമുണ്ടാകും. വിവിധ മൊബൈല്‍ സേവനദാതാക്കളുമായി സഹകരിച്ച് ഈ കാലതാമസം ഉടനടി പരിഹരിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സിഗ്നല്‍ ട്വിറ്ററില്‍ കുറിച്ചു.
Most Read: സ്വര്‍ണം വാങ്ങുന്നവര്‍ ആധാറും പാൻ കാർഡും സമര്‍പ്പിക്കണോ? കേന്ദ്രം പറയുന്നു
ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രിയ, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഹോംങ്‌കോങ്, സ്വിറ്റ്‌സര്‍ലണ്ട് എന്നീ രാജ്യങ്ങളിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ സിഗ്നല്‍ മുന്നിലെത്തിയിട്ടുണ്ട്. ഈ വാരം തുടക്കത്തില്‍ ആപ്പിള്‍ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്പുകളുടെ പട്ടികയില്‍ 968 ആം സ്ഥാനത്തായിരുന്നു സിഗ്നല്‍. എന്നാല്‍ ശനിയാഴ്ച്ച 967 സ്ഥാനം ചാടിക്കടന്ന് സിഗ്നല്‍ ഒന്നാം സ്ഥാനം കയ്യടക്കി.
റിപ്പോര്‍ട്ടു പ്രകാരം ഡിസംബര്‍ 26 മുതല്‍ 31 വരെയുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ജനുവരി 1 മുതല്‍ 6 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നിന്നും 79 ശതമാനം ഡൗണ്‍ലോഡ് വര്‍ധനവാണ് സിഗ്നല്‍ ആപ്പ് കണ്ടത്. ഇലോണ്‍ മസ്‌കിന് പുറമെ ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സി, എഡ്വാര്‍ഡ് സ്‌നോഡന്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്.