വിമാനത്താവളങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറായി കഴിഞ്ഞാൽ ഇന്ത്യയിൽ ആഭ്യന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇക്കാര്യത്തിൽ കേന്ദ്രത്തിന് മാത്രം തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് കേന്ദ്രത്തിന്റെ തീരുമാനം മാത്രം പോരാ, വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ സർക്കാരും വ്യോമയാന പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ലോക്ക്ഡൌൺ
മാർച്ച് 25ന് സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മുതൽ രാജ്യത്ത് വാണിജ്യ വിമാന പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. അതിനുശേഷം ലോക്ക്ഡൗൺ മൂന്ന് തവണ നീട്ടി. വൈറസ് വ്യാപിക്കുന്നത് ലഘൂകരിക്കുന്നതിന് നാലാം ഘട്ടം ലോക്ക്ഡൌൺ ഇപ്പോൾ മെയ് 31 വരെ നീട്ടിയിരിക്കുകയാണ്. ലോക്ക്ഡൌൺ സമയത്ത് അന്തർസംസ്ഥാന യാത്രകൾക്കും പ്രാദേശിക ഗതാഗതത്തിനും കേന്ദ്രം ഞായറാഴ്ച അനുമതി നൽകിയിട്ടുണ്ട്.
വിമാന സർവ്വീസുകൾക്ക് ഇളവില്ല
മിക്ക സംസ്ഥാനങ്ങളും ടാക്സികൾ, ഓട്ടോറിക്ഷ, ബസുകൾ എന്നിവ റോഡുകളിൽ ഓടിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. എന്നിരുന്നാലും, മാസാവസാനം വരെ വിമാന സർവ്വീസുകൾ നിരോധിച്ചിരിക്കുകയാണ്. ലോക്ക്ഡൌൺ സമയത്ത് ചരക്ക്, മെഡിക്കൽ ആവശ്യങ്ങൾ, ഇവാക്വേഷൻ എന്നീ ആവശ്യങ്ങൾക്ക് ഫ്ലൈറ്റുകൾ പ്രവർത്തിച്ചിരുന്നു.
നിയന്ത്രണങ്ങൾ
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഭാഗിക രീതിയിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർ മറ്റ് സഹയാത്രികരിൽ നിന്ന് കുറഞ്ഞത് നാലടി ദൂരം നിലനിർത്തുന്നത് പോലുള്ള കർശനമായ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. മാസ്കുകൾ എല്ലാവർക്കും നിർബന്ധമാണ്.
ബുക്കിംഗ് ആരംഭിച്ചു
തുടക്കത്തിൽ 25-30 ശതമാനം ശേഷിയുള്ള വിമാനത്താവള സേവനങ്ങൾ ഭാഗിക രീതിയിൽ മാത്രമേ തുറക്കാൻ പാടുള്ളൂവെന്ന് വ്യോമയാന മന്ത്രി പറഞ്ഞു. നിരവധി വിമാനക്കമ്പനികൾ ജൂൺ മുതൽ ആഭ്യന്തര വിമാന സർവീസുകൾക്കായി യാത്രക്കാരിൽ നിന്ന് ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇൻഡിഗോ, വിസ്താര തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികൾ ആഭ്യന്തര വിമാന സർവീസുകൾക്കായി ബുക്കിംഗ് ആരംഭിച്ചതായാണ് വിവരം.


Click it and Unblock the Notifications