ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ പിന്നിൽ ശക്തി കേന്ദ്രമായി പ്രവർത്തിക്കുന്നത് ആര്? മനോജ് മോദി എന്ന പൊതുജനങ്ങൾക്ക് അത്ര സുപരിചിതനല്ലാത്ത, എന്നാൽ റിലയൻസിന്റെ നെടുംതൂണായി പ്രവർത്തിക്കുന്ന വ്യക്തിയെക്കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഇതാ.. മനോജ് മോദി ഇതുവരെ വാർത്തകളിൽ ഇടം പിടിച്ചിട്ടില്ല. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള പല ബിസിനസ് മേധാവികൾക്കും മനോജ് മോദിയെ അറിയാം.
വലംകൈ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ, ഏഷ്യയിലെ ഏറ്റവും ധനികനായ കോർപ്പറേറ്റ് തലവൻ മുകേഷ് അംബാനിയുടെ ഏറ്റവും ശക്തമായ പിൻബലമാണ് മനോജ് മോദി. ഒരിയ്ക്കലും പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാത്ത മോദി കോടീശ്വരനായ മുകേഷ് അംബാനിയുടെ വലം കൈയായിട്ടാണ് ബിസിനസ്സ് ലോകത്ത് അറിയപ്പെടുന്നത്. ഏപ്രിൽ മാസത്തിൽ ഫേസ്ബുക്ക് ഇൻകോർപ്പറേഷനുമായി 5.7 ബില്യൺ ഡോളറിന്റെ കരാറിലും മോദി പ്രധാന പങ്ക് വഹിച്ചിരുന്നു.
മനോജ് മോദിയുടെ സ്വാധീനം
63 കാരനായ അംബാനി തന്റെ പെട്രോകെമിക്കൽ ബിസിനസിൽ നിന്ന് ഇന്റർനെറ്റ് സാങ്കേതികവിദ്യകളിലേക്ക് മാറിയതിന് പിന്നിലും മനോജ് മോദിയുടെ സ്വാധീനമുണ്ടെന്നാണ് വിവരം. ഗ്രൂപ്പിന്റെ ജിയോ പ്ലാറ്റ്‌ഫോമുകളിൽ ഫെയ്‌സ്ബുക്കിന്റെ നിക്ഷേപത്തിന് ശേഷം 13 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഇതുവരെ നടന്നിട്ടുള്ളത്. അറുപത്തിയൊന്നുകാരനായ മനോജ് മോദി അഭിമുഖങ്ങൾ നൽകുന്നത് വളരെ അപൂർവമാണ്. മാത്രമല്ല അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ആർക്കും തന്നെ കൂടുതൽ വിവരങ്ങൾ അറിയില്ല.
ഡയറക്ടർ
അംബാനിയും മോദിയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് വ്യവസായ ലോകത്തിന് അറിയാം. റിലയൻസ് റീട്ടെയിൽ ലിമിറ്റഡിന്റെയും ഗ്രൂപ്പിന്റെ ടെലികോം കാരിയറായ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡിന്റെയും ഡയറക്ടറാണ് മോദി. കമ്പനിയ്ക്ക് അകത്ത് ആളുകളുമായി ഇടപഴകുകയും പരിശീലനം നൽകുകും ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം.
വിലപേശലിൽ കേമൻ
കഠിനമായ വിലപേശലുകൾ നടത്തുന്നതിൽ മോദി പ്രശസ്തനാണെന്ന് റിലയൻസുമായി ഇടപാടുകൾ നടത്തിയ ടെക്നോളജി വ്യവസായത്തിലെ അര ഡസനിലധികം എക്സിക്യൂട്ടീവുകൾ അഭിമുഖങ്ങളിൽ പറയുന്നു. റിലയൻസിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നുള്ള ചർച്ചകൾ നിയന്ത്രിക്കുന്നത് മോദിയാണെന്നും ബിസിനസ് ലോകത്ത് പരക്കെ അഭിപ്രായങ്ങളുണ്ട്. റിലയൻസിന്റെ സമീപകാല മെഗാ നിക്ഷേപങ്ങൾ ബിസിനസ് ലോകത്ത് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എല്ലാ ഇടപാടുകളിലും മോദിക്ക് പ്രാധാന്യമുണ്ട്. പലപ്പോഴും അദ്ദേഹവുമായുള്ള കൂടിക്കാഴ്ച ഇടപാടുകളുടെ അന്തിമ സൂചനയാണ് നൽകുന്നതെന്നും ചില സ്റ്റാർട്ടപ്പ് സ്ഥാപകർ വ്യക്തമാക്കി.
മനോജ് മോദിയെക്കുറിച്ച്
മനോജ് മോദിയുടെ വിശ്വസ്തത കൊണ്ട് മാത്രമല്ല അദ്ദേഹത്തിന്റെ മിടുക്കും കഴിവുമാണ് റിലയൻസിന്റെ മുൻനിരയിലേയ്ക്ക് നയിച്ചതെന്ന് ബജറ്റ് കാരിയർ എയർ ഡെക്കാൻ സ്ഥാപകനായ ജി.ആർ ഗോപിനാഥ് പറഞ്ഞു. ലയനങ്ങളിലും ഏറ്റെടുക്കലുകളിലും മനോജ് മോദിയുടെ സാന്നിദ്ധ്യം റിലയൻസിന് സാധ്യമായ ഏറ്റവും മികച്ച കരാർ നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം ചർച്ചകൾ
1980 മുതൽ അംബാനിയുടെ പരേതനായ പിതാവ് ധീരുബായ് അംബാനി ഓയിൽ ആൻഡ് പെട്രോകെമിക്കൽസ് സ്ഥാപനം ആരംഭിച്ചപ്പോൾ മുതൽ കമ്പനിയ്‌ക്കൊപ്പമുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് മോദി. 2016 ൽ റിലയൻസ് ജിയോ വയർലെസ് സേവനങ്ങൾ ആരംഭിച്ച് ഫൈബർ ഒപ്റ്റിക് കേബിൾ ശൃംഖല നിർമ്മിച്ചപ്പോൾ അദ്ദേഹത്തിന്റെ ചർച്ചാ കഴിവുകൾ വളരെ പ്രകടമായിരുന്നുവെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഫെയ്‌സ്ബുക്ക് ഇടപാട്
ഫെയ്‌സ്ബുക്ക് ഇടപാടിനായുള്ള ചർച്ചകൾക്കിടെ, അംബാനി, മക്കളായ ഇഷ, ആകാശ്, മോദി എന്നിവരാണ് ചർച്ചകളിലുടനീളമുണ്ടായിരുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഫേസ്ബുക്കിന് ശേഷം ജിയോയുടെ നിക്ഷേപകരുടെ പട്ടികയിൽ കെകെആർ ആൻഡ് കമ്പനി, സിൽവർ ലേക്ക് പാർട്ട്‌ണേഴ്സ്, വിസ്റ്റ ഇക്വിറ്റി പാർട്ണേഴ്സ്, ജനറൽ അറ്റ്ലാന്റിക്, അബുദാബി ഇൻവെസ്റ്റ്മെൻറ് അതോറിറ്റി എന്നിവയും നിക്ഷേപം നടത്തി.


Click it and Unblock the Notifications