ക്രിപ്‌റ്റോ കറന്‍സികളില്‍ വീണ്ടും വിലയിടിയാന്‍ കാരണം ഇതാണ്
കടുത്ത ചാഞ്ചാട്ടങ്ങളുടെ പാതയിലൂടെയാണ് ബിറ്റ് കോയിന്റെ സഞ്ചാരം. ഒരു സാധാരണക്കാരനായ റീട്ടെയില്‍ നിക്ഷേപകനെ സംബന്ധിച്ച് ഇത്തരം ചാഞ്ചാട്ടങ്ങള്‍ അതിജീവിക്കുക ദുഷ്‌കരമാണ്. ഉടനെയെങ്ങും ആവശ്യമില്ലാത്ത, എങ്ങാനും നഷ്ടം സംഭവിച്ചാലും സാമ്പത്തിക നിലയെ ബാധിക്കാത്ത വിധമുള്ള തുക മാത്രമേ നിലവിലെ സാഹചര്യത്തില്‍ ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപിക്കാവൂ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പോലും ചൂണ്ടിക്കാണിക്കുന്നത്. ഇരുട്ടി വെളുക്കുമ്പോള്‍ കോടീശ്വരനാവാം എന്ന പ്രതീക്ഷയോടെയല്ല ഒരു നിക്ഷേപത്തേയും സമീപിക്കേണ്ടതെന്നും അവര്‍ പറയുന്നു. എന്നിരുന്നാലും വികസിച്ചു വരുന്ന സാങ്കേതിക വിദ്യയെന്ന നിലയിലും പോര്‍ട്ടഫോളിയോ വൈവിധ്യവത്കരണത്തിന്റേയും ഭാഗമായി അവരവരുടെ റിസ്‌ക് എടുക്കാനുള്ള ശേഷിയനുസരിച്ച് ഒരു കൈ നോക്കാമെന്നും വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
അടിസ്ഥാന കാരണങ്ങള്‍
കഴിഞ്ഞ ഒരു വര്‍ഷത്തെ ബിറ്റ് കോയിന്റെ വില നിലവാരത്തിലുണ്ടായ മാറ്റം പരിശോധിച്ചാല്‍ തന്നെ ചാഞ്ചാട്ടം എത്രത്തോളം തീവ്രമാണെന്ന് മനസിലാക്കാനാവും. അതുകൊണ്ടു തന്നെ ഞൊടിയിടയില്‍ വിലവര്‍ധനവുണ്ടാകുന്ന ആസ്തികകളില്‍ തീവ്രതയേറിയ തിരുത്തലുണ്ടാകുന്നതും സ്വാഭാവികമാണ്. അതിനാല്‍ ചെറിയൊരു നെഗറ്റീവ് വാര്‍ത്തകള്‍ വരുന്നതും ലാഭമെടുപ്പിനുള്ള നെട്ടോട്ടവും കൂടിയാകുമ്പോള്‍ തന്നെ വിലയില്‍ ഭേദപ്പെട്ട തിരുത്തലുകള്‍ വരാം. കൂടാതെ വളരെ വലിയളവില്‍ ലിവറേജ് (Leverage) പൊസിഷനുകളില്‍ ഇടപാട് നടക്കുന്നതും അതിനെ തുടര്‍ന്നുണ്ടാകാവുന്ന നഷ്ടം കാരണമുള്ള ലിക്വിഡേഷനും (Liquidate) ചെറിയ വിലയിടിവിനെ പോലും വന്‍ തകര്‍ച്ചയിലേക്ക് നയിക്കാനാവും കഴി്ഞ്ഞയാഴ്ച ബിറ്റ കോയിന്‍ $ 42,000-ലേക്ക് കൂപ്പുകുത്താനുള്ള മുഖ്യപങ്ക് വഹിച്ചത് ഇത്തരം വലിയ തുകയുടെ ലിക്വിഡേഷനായിരുന്നു.
എന്തുകൊണ്ട് ഡിസംബറില്‍ തകര്‍ച്ച
>> കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് വ്യാപനം സംബന്ധിച്ച ആശങ്കളാണ് ആദ്യമായി കടുത്ത വില്‍പ്പനയ്ക്കുള്ള വഴിമരുന്നിട്ടത്.
>> വമ്പന്‍ സമ്പദ് ശക്തിയായ അമേരിക്കയിലടക്കം ആഗോള വ്യപകമായി അനുഭവപ്പെടുന്ന പണപ്പെരുപ്പം
>> ഇതിനെ തുടര്‍ന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ഉള്‍പ്പെടെ വിവിധ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുമെന്ന സൂചനകള്‍ നല്‍കിയത്.
>> മറ്റ് ഡിജിറ്റല്‍ അസറ്റുകളിലും വന്ന തകര്‍ച്ച
>> ക്രിപ്‌റ്റോ വിപണിയിലെ മുമ്പന്മാരായ ഇന്ത്യയിലും അമേരിക്കയിലും ചൈനയിലും ക്രിപ്‌റ്റോ കറന്‍സികളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന വാര്‍ത്തകള്‍
ഈയാഴ്ചയിലെ ഇടിവിനുളള കാരണം
ഈയാഴ്ച വിലയിടിയാനുള്ള കാരണം, ഏറ്റവും പ്രചാരത്തിലുള്ളതും വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ വലിപ്പമേറിയതുമായ ആറ് മുന്‍നിര ക്രിപ്‌റ്റോ കറന്‍സി സേവന ദാതാക്കളെ അമേരിക്കന്‍ നിയമ നിര്‍മാണ സഭയിലേക്ക് മൊഴിയെടുക്കാനായി വിളിപ്പച്ചതു കൊണ്ടാണെന്ന് കോയിന്‍ഡെസ്‌ക് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് കോണ്‍ഗ്രസിന്റെ 'ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്മിറ്റി'യാണ് വിവിധ കാര്യങ്ങള്‍ ചോദിച്ചറിയാനായി ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇതുവരെ നിയമനിര്‍മാതാക്കള്‍ ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട നടത്തിയിട്ടുളള ഏറ്റവും ദൈര്‍ഘ്യമേറിയ കൂടിക്കാഴ്ചയാണിത്. പ്രധാനമായും സ്റ്റേബിള്‍ കോയിനിന്റെ അടിസ്ഥാന ആസ്തിയെ കുറിച്ചും ക്രിപ്‌റ്റോയുടെ ഉപയോഗം സംബന്ധിച്ചുമായിരുന്നു ചോദ്യങ്ങളേറെയും എ്ന്നാണ് ലഭിക്കുന്ന വിവരം.
ഈ വര്‍ഷത്തെ പ്രതികൂല വാര്‍ത്തകള്‍-1
>> കഴിഞ്ഞ മേയില്‍ ആഗോള ബിസിനസ് പ്രമുഖന്‍ എലോണ്‍ മസ്‌ക് ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട മുന്‍ നിലപാടില്‍ നിന്നും പിന്നാക്കം പോയത്
>> ജൂണില്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം
>> ബ്രിട്ടണിലെ ബാങ്കുകള്‍ ക്രിപ്‌റ്റോ ഇടപാടുകള്‍ക്കുള്ള പണം തടസപ്പെടുത്തിയത്
>> മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ്, ഡോളരിനെതിരായ ഗൂഡാലോചനയാണ് ക്രിപ്‌റ്റോ കറന്‍സികളെന്ന പ്രസ്താവന.
പ്രതികൂല വാര്‍ത്തകള്‍-2
>> അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സികള്‍ കൊള്ളക്കാരില്‍ നിന്നും ലക്ഷക്കണക്കിന് ബിറ്റ് കോയിന്‍ പിടിച്ചെടുത്തത്
>> യുകെയിലെ ധനകാര്യ നിയന്ത്രണ ഏജന്‍സി, ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാന്‍സിന് ഏര്‍പ്പെടുത്തിയ നിരോധനം
>> ഓഗസ്റ്റില്‍ ഐഎംഎഫില്‍ നിന്നും ലോകരാജ്യങ്ങള്‍ക്ക് നല്‍കിയ ജാഗ്രത നിര്‍ദേശം
>> പോളി നെറ്റ്വര്‍ക്കിലുണ്ടായ 600 ദശലക്ഷം യുഎസ് ഡോളറിന്റെ ഹാക്കിങ്.
ഈ വര്‍ഷത്തെ അനുകൂല വാര്‍ത്തകള്‍
2021-ല്‍ ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് അനുകൂലമായ വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
>> അമേരിക്കയിലെ വലിയ വാണിജ്യ ബാങ്കായ മോര്‍ഗന്‍ സ്റ്റാന്‍ലി, മാര്‍ച്ച് മാസത്തില്‍ വമ്പന്‍ നിക്ഷേപകര്‍ക്ക് ബിറ്റ് കോയിന്‍ അടിസ്ഥാനമാക്കിയുള്ള ഫണ്ട് അനുവദിച്ചത്
>> വീണ്ടും ബിറ്റ് കോയിന്‍ ഉപയോഗിച്ച് ടെസ്ല കാറുകള്‍ വാങ്ങാമെന്ന് ജൂണില്‍ എലോണ്‍ മസ്‌ക് തിരുത്തിപ്പറഞ്ഞത്.
>> വമ്പന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍, ഡിജിറ്റല്‍ കറന്‍സി ആന്‍ഡ് ബ്ലോക്ക് ചെയിന്‍ എന്ന ജോലി സംബന്ധമായ പരസ്യം നല്‍കിയത്.
>> എല്‍ സാല്‍വഡോര്‍, നിയമപരമായി ബിറ്റ് കോയിനിലുള്ള പണമിടപാട് അംഗീകരിക്കുന്ന ആദ്യ രാജ്യമായത്.
ഇന്ത്യയിൽ നിരോധനമല്ല, നിയന്ത്രണം?
ക്രിപ്റ്റോ കറന്‍സി നിരോധിക്കുന്നതിനു പകരം ആസ്തിയായി പരിഗണിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (SEBI) നിയന്ത്രണത്തിന് കീഴില്‍ കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിര്‍ദിഷ്ട നിയമ പ്രകാരം ക്രിപ്റ്റോ കറന്‍സിയെ, ക്രിപ്റ്റോ- അസറ്റ് (ആസ്തി) ആയി പുനര്‍ നാമകരണം ചെയ്ത് സെബിയുടെ പരിധിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഇതോടെ, ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം സെബിയുടെ നിയന്ത്രണത്തില്‍ വരും. സെബിയുടെ കീഴിലുള്ള രജിസ്ട്രേഡ് പ്ലാറ്റ്ഫോമിലൂടെയും എക്സ്ചേഞ്ചുകളിലൂടെയുമാകും ഇടപാട് സാധ്യമാകുക. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 20 കോടി രൂപവരെ പിഴയും തടവും ഏര്‍പ്പെടുത്താനുള്ള അധികാരവും നല്‍കുന്നതാവും പുതിയ നിയമമെന്നാണ് റിപ്പോര്‍ട്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ക്രിപ്‌റ്റോ കറന്‍സിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications


