സ്വര്‍ണത്തിന് ഒരു വില, സ്വര്‍ണാഭരണത്തിന് കൂടിയ വില... പലയിടത്തും പല വിലകള്‍!!! എന്താണ് കാരണം

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളില്‍ ഒന്നാണ് സ്വര്‍ണം. നമ്മള്‍ സാധാരണ മലയാളികള്‍ ചെയ്യുന്നതുപോലെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങിക്കൂട്ടുന്നതാണ് യഥാര്‍ത്ഥ സ്വര്‍ണ നിക്ഷേപം എന്ന് ആരു കരുതരുത്.

എന്തായാലും അതേക്കുറിച്ചല്ല പറഞ്ഞുവരുന്നത്. സ്വര്‍ണം ഗ്രാമിന് ഇത്ര രൂപ എന്നൊക്കെ കണ്ട് ഒരു ജ്വല്ലറിയില്‍ കയറി നോക്കുക. അവിടെ നിന്ന് നിങ്ങള്‍ ഒരു ഗ്രാമിന്റെ ഏതെങ്കിലും കുഞ്ഞ് ആഭരണം വാങ്ങി നോക്കൂ... നിങ്ങള്‍ കണ്ട സ്വര്‍ണവില ആയിരിക്കില്ല അതിന്. വില കൂടിയിട്ടുണ്ടാകും.

ഇനി അതേ ആഭരണം തന്നെ വേറൊരു ജ്വല്ലറിയില്‍ പോയി വില ചോദിച്ച് നോക്കൂ... ചിലപ്പോള്‍ വില കൂടുതലോ, കുറവോ ആയേക്കാം. ഇതൊരു കള്ളത്തരം ആണെന്ന് തോന്നുന്നുണ്ടോ? അതിന്റെ സത്യം അറിയാം...

സ്വര്‍ണ വില

സ്വര്‍ണ വില

അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ വില ആയിരിക്കണമെന്നില്ല നമ്മുടെ നാട്ടിലെ സാധാരണ ജ്വല്ലറികളിലെ വില. ഇന്ത്യയിലെ സ്ഥിതി വച്ച് നോക്കിയാല്‍ സ്വര്‍ണ വിലയുടെ കാര്യത്തില്‍ ഒരു ഏകീകരണം ഉണ്ടെന്ന് പറയാന്‍ പറ്റില്ല. എന്നിരുന്നാലും വലിയ വ്യത്യാസമില്ലാത്ത വിലകള്‍ തന്നെ ആയിരിക്കും ഒട്ടുമിക്ക ജ്വല്ലറികളിലും.

സ്വര്‍ണക്കട്ടി വാങ്ങിയാല്‍

സ്വര്‍ണക്കട്ടി വാങ്ങിയാല്‍

നിങ്ങള്‍ ഒരു ജ്വല്ലറിയില്‍ പോയി സ്വര്‍ണ നാണയമോ സ്വര്‍ണ കട്ടിയോ വാങ്ങി എന്ന് വിചാരിക്കുക. അതിന്റെ അതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണത്തേക്കാള്‍ വില കുറവായിരിക്കും സ്വര്‍ണക്കട്ടി/ സ്വര്‍ണ നാണയത്തിന്. ഒരേ തൂക്കമുള്ള സ്വര്‍ണത്തിന് എങ്ങനെയാണ് ഈ വില വ്യത്യാസം വന്നത് എന്നല്ലേ... അതിനും ഉത്തരമുണ്ട്.

പണിക്കൂലി

പണിക്കൂലി

സ്വര്‍ണാഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഒരു സ്വര്‍ണക്കട്ടി വെറുതേ വച്ചാല്‍ പോരല്ലോ. അത് ആഭരണമാക്കി മാറ്റാന്‍, നൈപുണ്യമുള്ള ഒരു സ്വര്‍ണപ്പണിക്കാരന്‍ വേണം. അയാള്‍ക്ക് ഒരു ആഭരണം ഉണ്ടാക്കാന്‍ നല്‍കേണ്ട പ്രതിഫലത്തെ അല്ലെങ്കില്‍ കൂലിയെ ആണ് പണിക്കൂലി എന്ന് പറയുന്നത്.

പണിക്കൂലി പലവിധം

പണിക്കൂലി പലവിധം

പണിക്കൂലിയിലും ഏകീകരണം ഉണ്ടെന്ന് പറയാന്‍ കഴിയില്ല. കാരണം ഓരോ ആഭരണവും ഉണ്ടാക്കാന്‍ ഓരോ രീതിയിലുള്ള നൈപുണ്യവും വ്യത്യസ്ത സമയ ദൈര്‍ഘ്യവും ആവശ്യമാണ്. അതിനനുസരിച്ച് ചില ആഭരണങ്ങള്‍ക്ക് സ്വര്‍ണ വിലയുടെ 35 മുതല്‍ 40 ശതമാനം വരെയൊക്കെ പണിക്കൂലി മാത്രമായി വരാറുണ്ട്. അധികം അലങ്കാരപ്പണികളിലാത്ത മോഡലുകള്‍ക്ക് 5 അഞ്ച് ശതമാനം മുതലാണ് പലയിടത്തും പണിക്കൂലിയായി ഈടാക്കുന്നത്.

 കൈപ്പണിയും മെഷീനും

കൈപ്പണിയും മെഷീനും

പണ്ടത്തെ പോലെ അല്ല ഇപ്പോള്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്നത്. പണ്ടൊക്കെ സ്വര്‍ണപ്പണിക്കാര്‍ ഊതിയുരിക്കി മാത്രമാണ് ആഭരണങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇന്ന് ആ സ്ഥാനത്ത് യന്ത്ര സംവിധാനങ്ങളും എത്തിയിരിക്കുന്നു. പണിക്കൂലിയില്‍ ഏറ്റവും നിര്‍ണായകമായ ഫിനിഷിങ്ങും കട്ടിങ്ങും എല്ലാം കൈപ്പണിയുമായും മെഷീന്‍ കട്ടിങ്ങുമായും ഒക്കെ കൂടി ബന്ധപ്പെട്ടിരിക്കുന്നു എന്ന് സാരം. മെഷീന്‍ വര്‍ക്ക് ആണെങ്കില്‍ മിക്കയിടത്തും പണിക്കൂലി അല്‍പം കുറവായിരിക്കും.

പണിക്കുറവ്

പണിക്കുറവ്

പണിക്കൂലി പോലെ തന്നെ സ്വര്‍ണാഭരണത്തിന്റെ ബില്ലില്‍ കയറിപ്പറ്റുന്ന ഒന്നാണ് പണിക്കുറവ് എന്നത്. ഒരു പവന്‍ സ്വര്‍ണം കൊണ്ട് ആഭരണം നിര്‍മിക്കുമ്പോള്‍ പൊട്ടും പൊടിയും ഒക്കെ ആയി അല്‍പം നഷ്ടപ്പെടും. കൂടുതല്‍ വര്‍ക്കുകളുള്ള ഡിസൈനുകളാണെങ്കില്‍ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെടും. ഇതിനെയാണ് പണിക്കുറവ് എന്ന് പറയുന്നത്. തൂക്ക വ്യത്യാസത്തെ ഗോള്‍ഡ് റേറ്റുമായി ഗുണിച്ചാണ് പണിക്കുറവ് കണക്കുകൂട്ടുന്നത്. ഇപ്പോള്‍ മിക്കയിടത്തും പണിക്കുറവ്, പണിക്കൂലിയില്‍ തന്നെ ഉള്‍പ്പെടുത്താറാണ് പതിവ്.

എത്ര കാരറ്റ് സ്വര്‍ണം

എത്ര കാരറ്റ് സ്വര്‍ണം

24 കാരറ്റ് സ്വര്‍ണത്തെയാണ് തനി തങ്കം എന്ന് വിളിക്കുന്നത്. എന്നാല്‍ ആഭരണ നിര്‍മാണത്തിന് തങ്കം ഉപയോഗിക്കാറില്ല. 91.6 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പ് ഉള്‍പ്പെടെയുള്ള ലോഹങ്ങളും ചേര്‍്ത്താലാണ് 22 കാരറ്റ് സ്വര്‍ണമാകുന്നത്. 21 കാരറ്റിലും 18 കാരറ്റിലും എല്ലാം സ്വര്‍ണം ലഭ്യമാണ്. ഇത് അനുസരിച്ച് വിലയിലും മാറ്റമുണ്ടാകും.

 നികുതി

നികുതി

ഇതൊന്നും കൂടാതെയാണ് ഇപ്പോഴത്തെ ചരക്ക് സേവന നികുതി. ഇപ്പോള്‍ 3 ശതമാനം ആണ് സ്വര്‍ണത്തിന്റെ ജിഎസ്ടി. ഇതും കൂടി ചേര്‍ത്താണ് അപ്പോള്‍ അന്തിമമായി ഒരു ആഭരണത്തിന്റെ വില വരുന്നത്. അത് വിപണി വിലയേക്കാള്‍ കൂടുതല്‍ ആകുമെന്നതില്‍ ഒരു സംശയവും വേണ്ട.

എല്ലാം കൂടി

എല്ലാം കൂടി

സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ വില, അത് നിര്‍മിക്കുന്നതിന് വരുന്ന പണിക്കൂലി, നിര്‍മാണത്തിനിടെ നഷ്ടമാകുന്ന പണിക്കുറവ്, പിന്നെ സ്വര്‍ണത്തിന്റെ നികുതി. ഇതെല്ലാം ചേര്‍ത്താണ് സ്വര്‍ണാഭരണത്തിന്റെ വില നിശ്ചയിക്കുന്നത്.

ഓരോയിടത്തും ഓരോന്ന്

ഓരോയിടത്തും ഓരോന്ന്

പണിക്കൂലിയുടെ കാര്യത്തിലാണ് പല ജ്വല്ലറികളിലും പല നിരക്കുകള്‍ വരുന്നത്. ഉപഭോക്താക്കള്‍ക്ക് ജ്വല്ലറിക്കാരോട് വിപേശാവുന്ന ഒരു മേഖലയും ഇത് തന്നെയാണ്. പലപ്പോഴും വളരെ കൂടിയ പണിക്കൂലിയായിരിക്കും ആഭരണങ്ങള്‍ക്ക് ജ്വല്ലറി ഉടമകള്‍ നിശ്ചയിച്ചിട്ടുണ്ടാവുക.

എന്തായാലും വില പേശി വാങ്ങുമ്പോള്‍ സ്വര്‍ണം ബിഐഎസ് ഹോള്‍മാര്‍ക്ക് മുദ്രയുള്ളത് തന്നെയല്ലേ എന്ന് കൂടി ഉറപ്പിക്കണം. ബില്ലും സൂക്ഷിച്ചുവയ്ക്കണം.

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X