ആഗ്രഹം കൊണ്ട് വാങ്ങിക്കഴിക്കുമ്പോൾ വില നോക്കാത്തവരാണ് നമ്മളിൽ ഒട്ടുമിക്ക ആളുകളും. എന്നാൽ ഇനി അതൊന്ന് പ്രത്യേകം ശ്രദ്ധിച്ചേക്കണം. നമ്മുടെ വൈകുന്നേരങ്ങളെ ഭംഗിയാക്കുന്ന പൊരിക്കടികൾ അതായത് പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട, നെയ്യപ്പം എന്നിവയെ കുറിച്ചാണ് പറയുന്നത്. 12 രൂപ മുതല്‍ 20 രൂപയോളമാണ് മേൽപ്പറഞ്ഞ പലഹാരങ്ങൾക്ക് നമ്മളിൽ നിന്നും കടക്കാർ ഈടാക്കുന്നത്. 24 മണിക്കൂര്‍ പോലും കാലാവധിയില്ലാത്ത ഇത്തരം പ്രാദേശിക ലഘുഭക്ഷണങ്ങള്‍ക്ക് 18 ശതമാനമാണ് ജി.എസ്.ടി എന്നത് ഇപ്പോഴായിരിക്കും നിങ്ങൾ അറിയുന്നത്.
ഇക്കാര്യത്തിൽ ബേക്കറി ഉടമകളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉയര്‍ന്ന ജി.എസ്.ടി. കാരണം കൂടിയ നിരക്കില്‍ പലഹാരങ്ങള്‍ വില്‍ക്കേണ്ട അവസ്ഥയിലാണ് അവരുള്ളത്. ഉണ്ണിയപ്പത്തിന് അഞ്ച് ശതമാനം ജി.എസ്.ടി. ഈടാക്കുമ്പോൾ ഉണ്ണിയപ്പം ഉണ്ടാക്കുന്ന അതേ ചേരുവയിലുള്ള നെയ്യപ്പത്തിന്റെ ജി.എസ്.ടിയാകട്ടെ 18 ശതമാനമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ മാറ്റം വരുന്നത് എന്നല്ലേ? എച്ച്.എസ്.എന്‍. കോഡ് നിര്‍ണയിക്കാത്തതുകൊണ്ടാണ് ഇത്തരം പലഹാരങ്ങള്‍ക്ക് ഇപ്പോഴും 18 ശതമാനം ജി.എസ്.ടി. നിലനില്‍ക്കുന്നത്.

എന്നാൽ ഹോട്ടലുകളില്‍ നിന്ന് ഇത്തരം പലഹാരങ്ങൾ വാങ്ങുമ്പോൾ ഇവയ്‌ക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി.യാണ് ഈടാക്കുന്നത്. അതിനും ഒരു കാരണമുണ്ട്. ഹോട്ടലില്‍ വില്‍ക്കുന്ന ഭക്ഷണങ്ങളുടെ എച്ച്.എസ്.എന്‍. കോഡ് സര്‍വീസ് വിഭാഗത്തില്‍ വരുന്നതുകൊണ്ടാണ് ഇത്രത്തോളം കുറവ് വരുന്നത്. ഉണ്ണിയപ്പത്തിന് എച്ച്.എസ്.എന്‍. കോഡ് ഉള്ളതിനാലാണ് ജി.എസ്.ടി. കുറവ് വന്നിരിക്കുന്നത്. എന്നാൽ ഉത്തരേന്ത്യന്‍ വിഭവമായ പാവ് ബജിക്ക് ഈടാക്കുന്നതാകട്ടെ 5% ശതമാനം ജി.എസ്.ടി. മാത്രമാണ്.
എന്താണ് എച്ച് എസ് എൽ കോഡ്
എച്ച്.എസ്.എന്‍. കോഡ് (HSN Code) അഥവാ Harmonized System of Nomenclature. ഇത് ഒരു അന്താരാഷ്ട്ര കോഡിങ് സിസ്റ്റമാണ്, ആഗോള വ്യാപാരത്തിൽ ഉൽപ്പന്നങ്ങളെ തിരിച്ചറിയാനും വർഗ്ഗീകരിക്കാനുമുള്ള ഒരു രീതി. ഇന്ത്യയിൽ ഇത് പ്രധാനമായും GST (Goods and Services Tax) നിയമങ്ങളുടെ ഭാഗമായിട്ടാണ് ഉപയോഗിക്കുന്നത്.
12 ശതമാനം, 18 ശതമാനം എന്നിങ്ങനെ വ്യത്യസ്തമായ ജി.എസ്.ടി.യാണ് ബേക്കറി പലഹാരങ്ങൾക്ക് നിലവിൽ ഈടാക്കുന്നത്. ഇത് തിരുത്തി എല്ലാത്തിനും 5% എന്ന നിലയിലേക്ക് കൊണ്ടുവരണം എന്നാണ് ബേക്കേഴ്സ് അസോസിയേഷന്‍ കേരള വ്യക്തമാക്കുന്നത്. മധുര പലഹാരങ്ങളുടെ ജിസ് ടി പരിഹരിക്കുന്നതിനായി ജി.എസ്.ടി. കൗണ്‍സിലിന്റെ അഡ്വാന്‍സ് റൂളിങ് സംവിധാനത്തെ സമീപിച്ചിട്ട് ഒന്നര വര്‍ഷം കഴിഞ്ഞെന്നും ഇതുവരെ അക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്നും അസോസിയേഷന്‍ അറിയിച്ചു.


Click it and Unblock the Notifications