രാജ്യാന്തര ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും രൂപ ഡോളർ വിനിമയ നിരക്ക് ദുർബലമാവുകയും ചെയ്തതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിൽ പെട്രോളിന്റെ വില ലിറ്ററിന് ഏകദേശം 2.14 രൂപയും ഡീസൽ നിരക്ക് 2.23 രൂപയും വർദ്ധിച്ചു. ഇന്നും നിരക്കുകൾ വർദ്ധിച്ചു. എണ്ണക്കമ്പനികൾ കഴിഞ്ഞ ഏതാനും മാസങ്ങളിലെ നഷ്ടം നികത്താൻ ശ്രമിക്കുമ്പോൾ വരും മാസങ്ങളിൽ പെട്രോൾ, ഡീസൽ നിരക്ക് ഇനിയും ഉയർന്നേക്കാം.
ക്രൂഡ് ഓയിൽ വില
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആഗോള ക്രൂഡ് ഓയിൽ വിലയിലെ ശക്തമായ വീണ്ടെടുക്കലാണ് വർദ്ധനവിന് പിന്നിലെ മറ്റൊരു കാരണം. ആഗോള ക്രൂഡ് ഓയിൽ വില കൂടുതൽ ശക്തിപ്പെടുകയും രൂപ ദുർബലമായി തുടരുകയും ചെയ്താൽ പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയും രൂപ ഡോളർ വിനിമയ നിരക്കും പൊതുമേഖല എണ്ണ കമ്പനികൾ ദൈനംദിന വില നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന നിർണായക ഘടകങ്ങളാണ്.
വില വർദ്ധനവ് ഉപഭോക്താക്കളിലേയ്ക്ക്
ആഗോള എണ്ണവിലയിൽ അടുത്തിടെയുണ്ടായ വർധനയും ദുർബലമായ കറൻസിയും അർത്ഥമാക്കുന്നത് എണ്ണ സംഭരിക്കാൻ ഇന്ത്യ കൂടുതൽ തുക ചെലവഴിക്കേണ്ടി വരും എന്നാണ്. ഇതിനാലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ ഉപഭോക്താക്കളിലേക്ക് കൂടി വില വർദ്ധനവ് കൈമാറിയത്. എണ്ണ വിപണി നിരീക്ഷിക്കുന്ന പല വിദഗ്ധരും വിശകലന വിദഗ്ധരും പറയുന്നത് അടിസ്ഥാന ആവശ്യങ്ങൾ ദുർബലമായി തുടരുകയാണെന്നും ഡിമാൻഡ് കുറവായതിനാൽ വില വീണ്ടും കുറയുമെന്നുമാണ്. എണ്ണയുടെ ആവശ്യം ഉയർന്നാൽ മാത്രമേ വിപണി ക്രമേണ വീണ്ടെടുക്കുകയുള്ളൂവെന്നും ഇവർ പറയുന്നു.
എണ്ണയുടെ ആവശ്യം
ലോകമെമ്പാടുമുള്ള സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടെ എണ്ണയുടെ ആവശ്യം മെച്ചപ്പെടുകയും എണ്ണ വില വലിയ തോതിൽ മാറ്റം രേഖപ്പെടുത്തുകയും ചെയ്തേക്കാം. എണ്ണ വിപണിയിൽ വില കുത്തനെ ഉയരുന്നത് ആഗോള എണ്ണക്കമ്പനികൾ ഉൽപാദനം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂചനയായി കണക്കാക്കേണ്ടതില്ലെന്നും വിദഗ്ദ്ധർ പറയുന്നു.
വില കുറയാനും സാധ്യത
ആഗോള തിരിച്ചുവരവ് മൂലം ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരുമെന്ന് പ്രവചിക്കപ്പെടുന്നുണ്ടെങ്കിലും ആവശ്യം കുറവായതിനാൽ എണ്ണ വിപണിയിൽ വീണ്ടും തകർച്ചയ്ക്ക് സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഡീസലിന്റെയും പെട്രോളിന്റെയും വില വീണ്ടും കുറയാനിടയുണ്ട്.
കൊറോണ പ്രതിസന്ധി
എന്നിരുന്നാലും, കൊറോണ വൈറസ് മൂലം നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും അധിക നിരക്ക് ഈടാക്കുമെന്നതിനാൽ ആഗോള എണ്ണവില കുറയുന്നത് ഇന്ത്യയുടെ ഇന്ധന നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കാൻ സാധ്യതയില്ല.


Click it and Unblock the Notifications