അമേരിക്കയുടം പ്രധാന വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ. എന്നാൽ അതൊന്നും പരിഗണിക്കാതെയാണ് റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയർന്നു. മൂന്നാഴ്ചയ്ക്ക് ശേഷം പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ട്രംപിന്‍റെ ഉത്തരവ്. 'റഷ്യയിൽ നിന്നാണ് ഇന്ത്യ സൈനിക ഉപകരണങ്ങളിൽ ഭൂരിഭാഗവും വാങ്ങുന്നത്. ഉക്രെയ്നിലെ കൊലപാതകം അവസാനിപ്പിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്ന സമയത്ത്, ചൈനയ്‌ക്കൊപ്പം റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യമാണ് ഇന്ത്യ' എന്ന് ട്രംപ് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.
ഉയർന്ന നിരക്ക്
വിദേശരാജ്യങ്ങൾക്ക് യുഎസ് പ്രഖ്യാപിച്ച തീരുവയിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയുടേത്. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് 50 ശതമാനം തീരുവയുള്ളത്. യുഎസിലേക്ക് കപ്പലുകളിൽ നീങ്ങിക്കൊണ്ടിരിക്കുന്നതോ സെപ്റ്റംബർ 17 വരെ ഇറക്കുമതിക്ക് അനുമതി കിട്ടിയിട്ടുള്ളതോ ആയ ഇന്ത്യൻ ചരക്കുകളെ അധികതീരുവ ബാധിച്ചേക്കില്ല.
ട്രംപ് പറയുന്നത്
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മൊത്തം എണ്ണ ഉപഭോഗത്തിന്‍റെ 90 ശതമാനവും ഇറക്കുമതി ചെയ്താണ് ഉപയോഗിക്കുന്നത്. എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 40 രാജ്യങ്ങളിൽ നിന്നാണ് നമ്മൾ ക്രൂഡോയിൽ വാങ്ങുന്നത്. എന്നാൽ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിനെതിരെ കഴിഞ്ഞ കുറേ നാളുകളായി അമേരിക്ക കടുത്ത വിമർശനങ്ങളുന്നയിക്കുന്നുണ്ട്.
റഷ്യയിൽനിന്ന് വലിയതോതിൽ എണ്ണവാങ്ങി ഇന്ത്യ അത് വമ്പിച്ച ആദായത്തിൽ തുറന്നവിപണിയിൽ വിൽക്കുകയാണെന്നാണ് ട്രംപിന്‍റെ ആരോപണം. അതോടൊപ്പം റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ, റഷ്യയ്ക്ക് യുദ്ധം ചെയ്യാനുള്ള ഇന്ധനം നൽകുന്നു എന്നും ട്രംപ് പറയുന്നു.

റഷ്യയെ ഒഴിവാക്കില്ല
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളിലൊന്നായ റഷ്യയെ ഒഴിവാക്കാൻ സാധിക്കില്ല. അതിന് പല കാരണങ്ങളുണ്ട്. അതിൽ ഒന്ന് മറ്റ് രാജ്യങ്ങളോടുള്ള ഇന്ത്യയുടെ വ്യാപാര നയമാണ്. രണ്ടാമത്തേത് റഷ്യയെ ഒറ്റപ്പെടുത്തിയാൽ എണ്ണവില നിലവിലെ 70 ഡോളറിൽ നിന്ന് 130-140 ഡോളർ വരെയായി ഉയരാൻ സാധ്യതയുണ്ട്. അത് ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 70 ഡോളറിൽ താഴെ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് നല്ലത്.
ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും
ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത് അന്യായവും യുക്തിരഹിതവുമാണ്. ഏതൊരു പ്രധാന സമ്പദ്‌വ്യവസ്ഥയെയും പോലെ, ഇന്ത്യയും അതിന്‍റെ ദേശീയ താൽപ്പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. അതോടൊപ്പം യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ മരിച്ചവരുടെ ഭാരം എണ്ണ വ്യാപാരത്തിന്‍റെ പേരിൽ ഇന്ത്യയുടെ മേൽ ചുമത്തുന്നതിന്‍റെ ധാർമ്മികതയെയും ഇന്ത്യ ചോദ്യം ചെയ്യുന്നുണ്ട്.
ട്രംപിന്‍റെ നീക്കം ഇന്ത്യയിലെ ഐ ടി, ടെക്സ്റ്റൈൽ തുങ്ങി പല മേഖലകൾക്കും തിരിച്ചടിയാകും എന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ട്രംപിന്‍റെ നടപടികളോട് കരുതലോടെയാണ് രാജ്യം പ്രതികരിക്കുന്നത്.


Click it and Unblock the Notifications