ഇന്ത്യയിലെ മുൻനിര സ്റ്റാർട്ടപ്പുകളായ പേടിഎം, സൊമാറ്റോ, ഉഡാൻ, ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയവയ്ക്കെല്ലാം ചൈനീസ് നിക്ഷേപകർ വളരെ വലിയ പിന്തുണയാണ് നൽകുന്നത്. എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ശക്തമായി കൊണ്ടിരിക്കെ ചൈനീസ് നിക്ഷേപകർ ഇന്ത്യൻ സ്റ്റാർട്ട്അപ്പുകളിൽ നിന്ന് പിൻവലിയാൻ സാധ്യതയുണ്ടെന്ന് സൂചനകൾ.
ബിസിനസിനെ ബാധിക്കുമോ
അതിർത്തിയിലെ പിരിമുറുക്കങ്ങൾ ബിസിനസിനെ ബാധിക്കുമോയെന്ന് ഇക്കണോമിക് ടൈംസിന്റെ ചോദ്യത്തിന് മിക്ക സംരംഭകരും ഇല്ലെന്ന മറുപടിയാണ് നൽകിയത്. എന്നാൽ ചില പ്രമുഖ റിസ്ക് ക്യാപിറ്റൽ നിക്ഷേപകർ അവരുടെ പോർട്ട്ഫോളിയോകളിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടതായാണ് വിവരം. നാല് ഫണ്ടുകളിലായി ഏകദേശം 800 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ബെംഗളൂരു ആസ്ഥാനമായ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം, പരിമിത പങ്കാളികളുടെ പട്ടികയിൽ ചൈനീസ് അല്ലെങ്കിൽ ചൈനീസ് വംശജരായ നിക്ഷേപകരെ ഉൾപ്പെടുത്തിയിട്ടില്ല.
നിക്ഷേപകർ പിന്നോട്ട് പോകുമോ?
ചൈനീസ് നിക്ഷേപകർ ആഴത്തിൽ നിക്ഷേപിച്ചിട്ടുള്ള ബിസിനസുകൾക്ക് ഈ ഘട്ടത്തിൽ പിന്നോട്ട് പോകാനാകില്ലെന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ തുടക്കക്കാരായ സ്റ്റാർട്ട് അപ് കമ്പനികളെ നിലവിലെ പ്രതിസന്ധി ദോഷകരമായി ബാധിച്ചേക്കാം. ചൈനീസ് നിക്ഷേപകർ 2019 ൽ 3.9 ബില്യൺ ഡോളർ നിക്ഷേപമാണ് ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. 2018 ൽ ഇത് 2 ബില്യൺ ഡോളറായിരുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുവര്‍ണ കാലം വരുന്നു; 51 ഇന്‍ക്യുബേറ്റര്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
നിക്ഷേപം കുറഞ്ഞു
ഏപ്രിലിൽ സർക്കാരിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്ന് ചൈനയിൽ നിന്നുള്ള നിക്ഷേപം മന്ദഗതിയിലായപ്പോൾ, യുഎസ്, യുകെ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ നിക്ഷേപ സാധ്യതകൾ തുറന്നിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ നിക്ഷേപങ്ങൾക്കും മുൻകൂർ അനുമതി ആവശ്യമാണെന്ന് സർക്കാർ ഉത്തരവിട്ടതിനെത്തുടർന്ന് ചൈനീസ് വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപകർ ഇന്ത്യയുടെ പുതിയ വിദേശ നിക്ഷേപ നയത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നതായാണ് വിവരം.
സ്റ്റാർട്ടപ്പ് മേഖലയ്ക്ക് തിരിച്ചടി?
വിദേശ ഫണ്ടിംഗിനെ ആശ്രയിച്ച് തുടരുന്ന രാജ്യത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് ചൈനയുടെ നിക്ഷേപം പിൻവലിക്കൽ തിരിച്ചടിയാകുമോയെന്നാണ് നിലവിലെ ആശങ്ക. നിലവിൽ ചൈന വിരുദ്ധതയിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഈ പരിതസ്ഥിതിയിൽ ഒരു കമ്പനി ചൈനയിൽ നിന്ന് മൂലധനം സ്വീകരിക്കുന്നത് അപകടകരമായിരിക്കുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പറുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍