ബോര്‍ഡ് ഓഫ് പീസ്: ട്രംപിന്റെ ലക്ഷ്യം യുഎന്‍ പതനമോ, യുഎസ് ക്ഷണം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമോ?
ഗാസ സംഘര്‍ഷം പരിഹരിക്കുക ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് തുടങ്ങിയ ' ബോര്‍ഡ് ഓഫ് പീസി'ലേയ്ക്ക് ഇന്ത്യയ്ക്കും ക്ഷണം. ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ ഇത് സംബന്ധിച്ച കത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൈമാറി. ഗാസ സംഘര്‍ഷം പരിഹരിക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ സമാധാനം ഉറപ്പിക്കുന്നതിനുമുള്ള ശ്രമമാണിത്.

യുഎസ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിയെ ബാധിക്കുന്ന സാഹചര്യത്തിലാണ് മോദിയ്ക്ക് ട്രംപിന്റെ കത്ത്. അതുകൊണ്ടുതന്നെ ക്ഷണം ഇന്ത്യ സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഗോര്‍ പറഞ്ഞത്
ട്രംപിന്റെ ക്ഷണം മോദിയെ അറിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഗോര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനും മിഡില്‍ ഈസ്റ്റില്‍ സമാധാനം പുന: സ്ഥാപിക്കുന്നതിനുമുള്ള തന്റെ 20-പോയിന്റ് റോഡ് മാപ്പ് ട്രംപ് കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്ഥിരതയും സമൃദ്ധിയും ഉറപ്പുവരുത്തുന്ന ഭരണത്തെ ബോര്‍ഡ് പിന്തുണയ്ക്കുന്നു.
ട്രംപിന്റെ 'ബോര്‍ഡ് ഓഫ് പീസ്'
ഇസ്രായേലും ഹമാസും 2025 ഒക്ടോബറില്‍ ഒപ്പുവച്ച സമാധാനക്കരാര്‍ പരിപാലിക്കുക എന്നതാണ് സംരഭത്തിന്റെ പ്രധാന ലക്ഷ്യം. പ്രസിഡന്റ് ട്രംപ് ആജീവനാന്ത അധ്യക്ഷനാകുന്ന സംഘടനയ്ക്ക് ഐക്യരാഷ്ട്ര സഭ അംഗീകാരം ലഭ്യമാണ്.
അംഗത്വത്തിന് നല്‍കേണ്ടത് 1 ബില്യണ്‍ ഡോളര്‍
സംഘടയില്‍ ആജീവനാന്ത അംഗമാകുന്നതിന് രാഷ്ട്രങ്ങള്‍ 1 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കണം. അല്ലാത്തപക്ഷം മൂന്നുവര്‍ഷത്തിന് ശേഷം അംഗത്വം റദ്ദുചെയ്യപ്പെടും. സമാധാനവും സുരക്ഷിതത്വവും സമൃദ്ധിയും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമായ രാഷ്ട്രങ്ങളേയാണ് തങ്ങള്‍ ഉറ്റുനോക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭരിക്കപ്പെടുന്ന ഓരോ ഡോളറും ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി വിനിയോഗിക്കും. 'അമിത ശമ്പളവും വന്‍തോതിലുള്ള ഭരണപരമായ വീര്‍പ്പുമുട്ടലും' ഇല്ലാതെയായിരിക്കും ഗ്രൂപ്പ് പ്രവര്‍ത്തിക്കുക.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്‌നര്‍, മുന്‍ യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ടോണി ബ്ലെയര്‍, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ് സിഇഒ മാര്‍ക്ക് റോവന്‍, ലോക ബാങ്ക് പ്രസിഡന്റ് അജയ് ബംഗ, യുഎസ് ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഗബ്രിയേല്‍ എന്നിവരുള്‍പ്പെടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നിയമിതരെ ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, 2027 വരെ മാത്രമേ ബോര്‍ഡിന് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതിയുള്ളൂ എന്നതാണ്. ഗാസ സംഘര്‍ഷത്തില്‍ മാത്രം ഇടപെടാനാണ് ഐക്യരാഷ്ട്രസഭാ നിര്‍ദ്ദേശം.
'യുഎന്‍' ആശങ്കകള്‍
ഗാസ യുദ്ധത്തിനപ്പുറമുള്ള വിപുലീകരണ പദ്ധതികളെക്കുറിച്ചുള്ള ഒരു ചാര്‍ട്ടര്‍ - ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത് ചില യൂറോപ്യന്‍ സര്‍ക്കാറുകളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഇത് ഐക്യരാഷ്ട്രസഭയെ ദുര്‍ബലപ്പെടുത്തുമെന്ന് അവര്‍ ഭയക്കുന്നു. ഐക്യരാഷ്ട്രസഭയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ട്രംപ് നിരന്തരം വിമര്‍ശനമുയര്‍ത്തിയ കാര്യം അവര്‍ ചൂണ്ടിക്കാട്ടി. 'യുഎന്‍ ചാര്‍ട്ടറിന്റെ അടിസ്ഥാനകാര്യങ്ങള്‍ അവഗണിക്കുന്ന ഒരു 'ട്രംപ് ഐക്യരാഷ്ട്രസഭ'യാണിത്,' ഒരു നയതന്ത്രജ്ഞന്‍ കുറ്റപ്പെടുത്തി.
ഇസ്രായേലിന്റെ എതിര്‍പ്പ്
ഗാസ കരാറിലെ പ്രധാനകക്ഷിയും യുഎസിന്റെ അടുത്ത അംഗരാജ്യവുമായ ഇസ്രായേല്‍ സംരഭത്തിനെതിരെ രംഗത്ത് വന്നു. ബോര്‍ഡ് ഓഫ് പീസിലെ എക്‌സിക്യുട്ടീവുകളെ തെരഞ്ഞെടുത്ത രീതിയെ അവര്‍ തള്ളിക്കളയുന്നു. തുര്‍ക്കി വിദേശകാര്യ മന്ത്രി, ഖത്തര്‍ ഉദ്യോഗസ്ഥന്‍, മുന്‍ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ട്രംപിന്റെ മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരുള്‍പ്പെടെ എക്സിക്യൂട്ടീവ് ബോര്‍ഡിലെ ആദ്യ അംഗങ്ങളെ ശനിയാഴ്ച യുഎസ് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇത് 'ഇസ്രായേലുമായി ഏകോപിപ്പിച്ചിട്ടില്ലെന്നും അതിന്റെ നയത്തിന് വിരുദ്ധമാണെന്നും' നെതന്യാഹുവിന്റെ ഓഫീസ് പറഞ്ഞു.


Click it and Unblock the Notifications


