ജെറ്റ് എയർവേയ്‌സിന്റെ ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളിൽ രണ്ടിൽ നിന്ന് റെസല്യൂഷൻ പ്ലാനുകൾ ലഭിച്ചതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള കാൾറോക് ക്യാപിറ്റൽ പാർട്‌നേഴ്‌സും യുഎഇ ആസ്ഥാനമാക്കിയുള്ള സംരംഭകനായ മുറാരി ലാൽ ജലനും ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിൽ നിന്നും ബിഡ് ലഭിച്ചതായാണ് സൂചന.
ഹരിയാന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്ലൈറ്റ് സിമുലേഷൻ ടെക്നിക് സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, അബുദാബിയിൽ നിന്നുള്ള ഇംപീരിയൽ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെൻറ് എൽഎൽസി എന്നിവയുടെ കൺസോർഷ്യവും താത്പര്യപത്രം സമർപ്പിച്ചു. ഓഫറുകൾ സമർപ്പിക്കാൻ ലേലക്കാർക്ക് ജൂലൈ 21 വരെ സമയം അനുവദിച്ചിരുന്നു.

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ലാഭത്തിൽ പ്രവർത്തിച്ച സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയർവേസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിർത്തി വയ്‌ക്കുകയായിരുന്നു. 2019 ഏപ്രിൽ 18 ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സ് 2019 ഏപ്രിൽ 20 ന് തന്നെ നാഷനൽ കമ്പനി ലോ ട്രിബ്യൂണൽ മുംബൈ ബെഞ്ചിനു മുൻപാകെ പാപ്പരത്ത നടപടിക്ക് തുടക്കമിട്ടിരുന്നു.
124 വിമാനങ്ങളുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ വിമാന കമ്പനിയായിരുന്ന ജെറ്റ് എയർവേസ്, അറ്റകുറ്റ പണികള്‍ക്കായി 24 വിമാനങ്ങള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിച്ചതോടെയാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. നരേഷ് ഗോയല്‍ എന്ന പഞ്ചാബ് സ്വദേശി 1993 ലാണ് ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡ് എന്ന വിമാന കമ്പനി ആരംഭിക്കുന്നത്.
ജെറ്റ് എയർവേയ്‌സിനെ ഏറ്റെടുക്കാൻ തയ്യാറായി 12 കമ്പനികളാണ് താൽപര്യപത്രം സമർപ്പിച്ചിരുന്നത്. ഇവരിൽ നിന്നും ലേലത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടെന്ന് കണ്ടെത്തിയ നാലു കമ്പനികളുടെ പ്രൊവിഷണൽ പട്ടിക കമ്പനി ജൂണിൽ പുറത്തുവിടുകയായിരുന്നു. കമ്പനിയുടെ 11 ഫ്ലൈറ്റുകളാണ് നിലവിൽ ഉപയോഗയോഗ്യ നിലയിലുള്ളത്. ഇതിൽ പത്തെണ്ണം ഇന്ത്യയിലും ഒരെണ്ണം ആംസ്റ്റർഡാമിലുമാണുള്ളത്.


Click it and Unblock the Notifications