യെസ് ബാങ്ക് നിക്ഷേപകർ പണം പിൻവലിക്കാനായി എടിഎമ്മുകളിലേക്കും ബാങ്ക് ശാഖകളിലേയ്ക്കും ഓടുന്നു. എന്നാൽ തകരാറിലായ എടിഎം മെഷീനുകളും, പണം പിൻവലിക്കാനെത്തുന്നവരുടെ നീണ്ട ക്യൂം ഉൾപ്പെടെ നിരവധി പ്രശ്നങ്ങളാണ് ഇവർ നേരിട്ടു കൊണ്ടിരിക്കുന്നത്. റിസർവ് ബാങ്ക് യെസ് ബാങ്കിനെ കഴിഞ്ഞ ദിവസം മുതൽ മൊറട്ടോറിയത്തിന് കീഴിലാക്കിയതോടെ ആളുകൾ പരിഭ്രാന്തിയിലായി. അതായത് ഒരു മാസത്തേക്ക് യെസ് ബാങ്കിലെ ഒരു അക്കൗണ്ടിൽ നിന്ന് പരമാവധി പിൻവലിക്കാവുന്ന തുക 50,000 രൂപയായാണ് റിസർവ് ബാങ്ക് നിയന്ത്രിച്ചിരിക്കുന്നത്.
എടിഎമ്മുകളിൽ നീണ്ട നിര
ചില നിക്ഷേപകർ റിസർവ് ബാങ്ക് മൊറട്ടോറിയം പ്രഖ്യാപിച്ച വ്യാഴാഴ്ച രാത്രി തന്നെ യെസ് ബാങ്ക് എടിഎമ്മുകളിൽ ക്യൂ ആരംഭിച്ചിരുന്നു. എന്നാൽ പലർക്കും ഒരേ സമയം എടിഎമ്മിൽ നിന്ന് 2000 രൂപ മാത്രമേ ലഭിച്ചിരുന്നുള്ളൂ. പണത്തിന് അത്യാവശ്യമുള്ളവർ വീണ്ടും വീണ്ടും ക്യൂ നിന്നാണ് പണം പിൻവലിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ശാഖകളിലും വൻ തിരക്കായി. നെറ്റ് ബാങ്കിംഗ്, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാട് പോലുള്ള മറ്റ് ഓപ്ഷനുകൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് പലരും ബാങ്കുകളിലെത്തിയത്.
എടിഎമ്മുകൾ കാലി
മുംബൈയിലെ പ്രഭാദേവിയിലെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ബാങ്കിന്റെ ബ്രാഞ്ച് കം-എടിഎമ്മിൽ പരിഭ്രാന്തരായ നിരവധി ഉപഭോക്താക്കൾ ഒത്തുകൂടിയിരുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസിനടുത്തുള്ള എടിഎമ്മുകളെങ്കിലും പണം വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ എത്തിയിരുന്നത്. എന്നാൽ ഈ എടിഎമ്മുകളും ഇന്നലെ കാലിയായി.
ബാങ്കിലെത്തുമ്പോൾ
പണം പിൻവലിക്കാനായി ബാങ്കിൽ എത്തുന്നവരോട് നിങ്ങളുടെ ചെക്ക് ബുക്കുകളുമായി വരാനാണ് അധികൃതർ പറയുന്നത്. ബാങ്കിൽ നിന്ന് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം വഴി പണം കൈമാറാൻ ആഗ്രഹിക്കുന്നവരോട് പിന്നീട് വരാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. നിലവിലെ പ്രതിസന്ധിയിൽ നിക്ഷേപകരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ജീവനക്കാരും പ്രതിസന്ധിയിലാണ്.
യുപിഐ പ്രവർത്തനം
യുപിഐ പേയ്‌മെന്റുകളുടെ പ്രവർത്തനത്തെയും മൊറട്ടോറിയം ബാധിച്ചു, നിക്ഷേപകരെ സംരക്ഷിക്കുന്നതിനായി മ്യൂച്വൽ ഫണ്ടുകൾ യെസ് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത് നിർത്തി, ബ്രോക്കറേജുകളും യെസ് ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ക്രെഡിറ്റുകൾ നിർത്തിവച്ചു.
എസ്ബിഐ ഏറ്റെടുക്കൽ
പിഎംസി ബാങ്കിൽ നിന്ന് വ്യത്യസ്തമായി, റിസർവ് ബാങ്ക് യെസ് ബാങ്കിനായി ഒരു പുനരുജ്ജീവന സ്കീം തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യെസ് ബാങ്കിലെ 49% ഓഹരികൾ വരെ ഏറ്റെടുക്കുമെന്നാണ് വിവരം. എസ്‌ബിഐയും എൽഐസിയും ചേർന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി വാങ്ങാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.


Click it and Unblock the Notifications