കഴിഞ്ഞ രാത്രി മുതല്‍ യെസ് ബാങ്കിന്റെ നെറ്റ് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന പരാതിയുമായി നിരവധി പേര് രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബാങ്കിന്റെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ഫണ്ട് കൈമാറല്‍, ബാലന്‍സ് പരിശോധിക്കല്‍ പോലുള്ള നെറ്റ്ബാങ്കിങ് സേവനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നെന്ന പരാതിയുമായി രംഗത്തെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം യെസ് ബാങ്കിന് ആര്‍ബിഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ, നിക്ഷേപകര്‍ക്ക് സ്വന്തം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷമാണ് ബാങ്കിന്റെ ഓണ്‍ലൈന്‍ സേവനങ്ങളില്‍ തടസം നേരിട്ടതെന്നും ഉപഭോക്താക്കള്‍ പറയുന്നു.
യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പണം കൈമാറുന്നതില്‍ ബുദ്ധുമുട്ട് നേരിട്ടതായി പറയുന്നു. 'നെറ്റ് ബാങ്ക് സേവനങ്ങളില്‍ വലിയ തോതിലുള്ള ട്രാഫിക് അനുഭവപ്പെടുന്നതിനാല്‍ ഉപയോക്താവിന്റെ നിര്‍ദേശം പ്രോസസ് ചെയ്യാന്‍ കഴിയുന്നതല്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക' എന്ന രീതിയിലുള്ള സന്ദേശമാണ് സേവനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകുന്നേരം 6 മണി മുതല്‍ പിന്‍വലിക്കല്‍ പരിധി ചുമത്തിയതിന് ശേഷം മിക്ക ഉപയോക്താക്കളും ഓണ്‍ലൈനിലൂടെ പണം കൈമാറ്റം നടത്തുന്നതില്‍ പരാജയപ്പെട്ടു. ഉപയോക്താക്കള്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും നെറ്റ് ബാങ്കിങിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും, സമൂഹ മാധ്യമമായ ട്വിറ്ററിലൂടെ യെസ് ബാങ്ക് അറിയിച്ചു.
നിങ്ങൾക്ക് യെസ് ബാങ്കിൽ അക്കൗണ്ട് ഉണ്ടോ? അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
മറുഭാഗത്ത് എടിഎമ്മിലൂടെ പണം പിന്‍വലിക്കാന്‍ ശ്രമിച്ചവര്‍ക്കും ബുദ്ധുമുട്ടുകള്‍ നേരിട്ടു. മിക്ക എടിഎമ്മികളിലെയും പണം തീര്‍ന്നതു കൊണ്ട് ഇവയ്ക്ക് മുന്നില്‍ ഉപഭോക്താക്കളുടെ നീണ്ട നിര തന്നെ രൂപപ്പെട്ടു. പണം പിന്‍വലിക്കുന്നതിനുള്ള പരിധി 50,000 രൂപയായി നിജപ്പെടുത്തിയ ആര്‍ബിഐ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് ഒരു യെസ് ബാങ്ക് ഉപഭോക്താവ് പറഞ്ഞു. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാവാതെയും നെറ്റ് ബാങ്കിങ് അപ്രാപ്യമായതും ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടപാടുകള്‍ നടത്തുന്നതിന് യെസ് ബാങ്കിനെ ആശ്രയിച്ചതിനാല്‍ ഫ്ളിപ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍ പേയും തടസം നേരിട്ടു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്ന് കമ്പനി അറിയിച്ചു.