ബെംഗളൂരു: ഐടി നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റോഡരികിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനുമായി പുതിയ പാർക്കിംഗ് നയവുമായി കർണാടക സർക്കാർ. ഇനി മുതൽ സ്വന്തം വീടിന്റെ ഗേറ്റിന് മുന്നിലോ റോഡരികിലോ വാഹനം പാർക്ക് ചെയ്യുന്ന താമസക്കാർ നിശ്ചിത തുക പാർക്കിംഗ് ഫീസായി നൽകേണ്ടി വരും. ബെംഗളൂരു നഗരസഭയായ ബിബിഎംപി, നഗര ഭൂഗതാഗത ഡയറക്ടറേറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.

വീടിന് പുറത്ത് വാഹനം പാർക്ക് ചെയ്യുന്നവർക്ക് വാർഷിക അടിസ്ഥാനത്തിൽ പാർക്കിംഗ് പെർമിറ്റുകൾ എടുക്കേണ്ടി വരും. ചെറുകാറുകൾക്ക് ഏകദേശം 1000 രൂപയും, ഇടത്തരം കാറുകൾക്ക് 3000-4000 രൂപയും, എസ്‌യുവികൾക്ക് 5000 രൂപയുമാണ് വാർഷിക നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. വാണിജ്യ മേഖലകളിൽ മണിക്കൂർ അടിസ്ഥാനത്തിലുള്ള നിരക്കുകൾ പ്രാബല്യത്തിൽ വരും. കാറുകൾക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 15 രൂപയുമാണ് ഈടാക്കുക.
കൃത്യമായ അടയാളപ്പെടുത്തലുകൾ ഇല്ലാത്ത ഇടങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും വൻ തുക പിഴ ഈടാക്കുകയും ചെയ്യും. കാറുകൾക്ക് 1000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 500 രൂപയുമാണ് ടോവിംഗ് ചാർജ്. ഇതിന് പുറമെ ട്രാഫിക് നിയമലംഘനത്തിനുള്ള പ്രത്യേക പിഴയും നൽകേണ്ടി വരും. സിബിഡി, ഹെബ്ബാൾ, യെലഹങ്ക തുടങ്ങിയ തിരക്കേറിയ മേഖലകളിൽ പ്രതിമാസ പാസുകൾ ഏർപ്പെടുത്തും. നാലുചക്ര വാഹനങ്ങൾക്ക് 3000 രൂപയും ഇരുചക്ര വാഹനങ്ങൾക്ക് 1500 രൂപയുമാണ് ഇതിനായി നൽകേണ്ടി വരിക.
റോഡരികിലെ അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കി ഗതാഗതം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഉടൻ നടപ്പിലാക്കി തുടങ്ങും. സ്വന്തമായി പാർക്കിംഗ് സൗകര്യമില്ലാത്ത വീടുകളിലെ താമസക്കാരെയും വാടകക്കാരെയും പുതിയ തീരുമാനം വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, പൊതുസ്ഥലങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കുന്നത് കുറയ്ക്കാനും പൊതുഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കാനും ഈ നീക്കം ഉപകരിക്കുമെന്ന് അധികൃതർ അവകാശപ്പെടുന്നു.


Click it and Unblock the Notifications