ചൂടുകാലത്ത് ദാഹത്തിന് ആശ്വാസം പകരാൻ കരിക്കിൻ വെള്ളത്തെ കഴിഞ്ഞേ മറ്റ് എന്തും ഉള്ളൂ. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളിലും വേനൽക്കാലത്ത് കരിക്ക് കച്ചവടക്കാർ പതിവ് കാഴ്ച്ചയാണ്. ഇത് തന്നെയാണ് മണികണ്ഠൻ എന്ന യുവാവിനെ സംരംഭകനാക്കി മാറ്റിയതും.
പ്രകൃതിദത്തം
ഓരോ തവണ വരിയോരങ്ങളിൽ നിന്ന് കരിക്ക് വാങ്ങി കുടിക്കുമ്പോഴും മണികണ്ഠന്റെ മനസ്സിൽ ചോദ്യമുയരും. എന്തുകൊണ്ട് കരിക്ക് കച്ചവടം ഒരു ബിസിനസ് ആക്കിക്കൂടാ. പ്രകൃതിദത്തമായ ഈ പാനീയത്തിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. ഒരിയ്ക്കലും ഡിമാൻഡ് നഷ്ട്ടപ്പെടാത്ത കരിക്ക് ലഭിക്കാനും വളരെയെളുപ്പം. ഇക്കാര്യങ്ങളാണ് മണികണ്ഠനെ കരിക്ക് ഒരു ബിസിനസാക്കി മാറ്റാൻ പ്രേരിപ്പിച്ചത്.
ജോലി ഉപേക്ഷിച്ചു
ബിസിനസ് ആരംഭിക്കുക എന്ന ആഗ്രഹം കൂടിയപ്പോൾ പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചറിലെ ജോലി ഉപേക്ഷിച്ചു. ഒരു കാർഷിക കുടുംബത്തിൽ ജനിച്ചതിനാൽ കരിക്കിന്റെ ലഭ്യതയെപ്പറ്റി മണികണ്ഠന് ആശങ്കയില്ലായിരുന്നു. അങ്ങനെ ടെൻകോ എന്ന തന്റെ ബിസിനസ് ആരംഭിച്ചു.
യന്ത്രങ്ങൾ വികസിപ്പിച്ചു
ഒരു എഞ്ചിനീയറായ മണികണ്ഠൻ തന്റെ ബിസിനസിലും സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി. കരിക്കിനെ മികച്ച ഷേപ്പിൽ മുറിക്കുന്നതിനുള്ള യന്ത്രനമാണ് ആദ്യം വികസിപ്പിച്ചത്. ഇതുവഴി കരിക്ക് വാങ്ങുന്ന ആർക്കും അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയോ സ്പൂണോ ഉപയോഗിച്ച് കരിക്ക് തുറക്കാൻ സാധിക്കും.
സുഹൃത്തുക്കൾ
സുഹൃത്തുക്കളായ അർപിത ബഹുഗുണ, സന്തോഷ് പാട്ടീൽ, അക്ഷയ്, ഗൗതം, വിഷ്ണു എന്നിവരും മണികണ്ഠന്റെ ബിസിനസിന്റെ ഭാഗമാണ്. ഇവർ എല്ലാവരും അവരവരുടെ മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരാണ്. ബിസിനസിന്റെ വളർച്ചയ്ക്ക് പ്രധാനപ്പെട്ട ഘടകങ്ങളാണ് ഈ സുഹൃത്തുക്കൾ.
ബിസിനസ് ലാഭകരം
2016ലാണ് മണികണ്ഠൻ ബിസിനസ് ആരംഭിക്കുന്നത്. ഇപ്പോൾ ഏകദേശം 4,000ഓളം കരിക്കുകൾ ദിവസവും വിൽക്കുന്നുണ്ട്. തുടക്കത്തിൽ വെറും 50 കരിക്കുകളാണ് ദിവസവും വിറ്റിരുന്നത്.
വരുമാനം 30 ലക്ഷം
ബംഗളൂരൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെൻകോയുടെ പ്രതിമാസ വരുമാനം 30 ലക്ഷം രൂപയോളമാണ്. വേനൽക്കാലത്ത് ഇത് ഇരട്ടിയാകും.
വിപണനം
ഓൺലൈനായും ഓഫ്‍ലൈനായും ടെൻകോ കരിക്കുകൾ ലഭ്യമാണ്. ഓർഡർ ചെയ്യുന്നതിന് അനുസരിച്ച് വീടുകളിൽ എത്തിച്ചു നൽകുന്ന സംവിധാനവും ഉണ്ട്. ഹൈപ്പർ സിറ്റി, ബിഗ് ബസാർ, മെട്രോ, നീൽഗിരിസ്, നാംധാരീസ്, നേച്ചർ ബാസ്കറ്റ് എന്നിവിടങ്ങളിലും ഓൺലൈൻ ഷോപ്പുകളായ ആമസോൺ, ബിഗ് ബാസ്കറ്റ്, ഗ്രോഫേർസ്, സോപ്നൗ, ദൂത്‍വാലാ എന്നിവിടങ്ങളിലും കരിക്കുകൾ ലഭിക്കും.
malayalam.goodreturns.in