സൗദിയിലെ സാമ്പത്തിക പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായി നിരവധി വിദേശികൾ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയതോടെ രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കനത്ത തിരിച്ചടി. സൗദി അറേബ്യയില്‍ ഒന്‍പത് ലക്ഷത്തിലേറെ ഫ്ലാറ്റുകള്‍ താമസക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സൗദി പാര്‍പ്പിടകാര്യ മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ ഉള്ളത്.
സ്വദേശിവത്ക്കരണം
സൗദിയിൽ സ്വദേശിവത്ക്കരണം കർശനമാക്കിയതാണ് റിയൽ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിച്ചത്. മലയാളികൾ അടക്കം ഒട്ടേറെ പേർക്ക് ഇതുവഴി തൊഴിൽ നഷ്ടമായി. നവംബറോടെ തുണിത്തരങ്ങള്‍, വാച്ച്, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് തുടങ്ങിയ കടകളിലും സ്വദേശിവത്ക്കരണം നടപ്പാക്കും. ഇതോടെ നല്ലൊരു ശതമാനം വിദേശികള്‍ കൂടി നാട്ടിലേക്ക് മടങ്ങും.
കുടുംബ നികുതി
കുടുംബത്തിനൊപ്പം താമസിക്കുന്ന പ്രവാസികൾ ഓരോ അംഗത്തിനും 100 റിയാൽ എന്ന നിരക്കിൽ കുടുംബനികുതി അടയ്ക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നതോടെ നിരവധി പേർ ഭാര്യയെയും മക്കളേയും നാട്ടിലേയ്ക്ക് അയച്ചിരുന്നു. ഇതും സൗദിയിലെ പാര്‍പ്പിട മേഖലക്ക് തിരിച്ചടിയായി.
നികുതി ഇങ്ങനെ
ഒരാൾക്ക് 100 റിയാൽ ( ഏകദേശം 1723 രൂപ) എന്ന നിരക്കിലാണ് നികുതി ഈടാക്കുന്നത്. അതായത് സൗദിയിൽ താമസിക്കുന്ന ഒരാളോടൊപ്പം ഭാര്യയും രണ്ട് മക്കളുമുണ്ടെങ്കിൽ അയാൾ 300 റിയാൽ നികുതിയായി നൽകേണ്ടി വരും. ഇത് അധിക വരുമാനം ഇല്ലാത്ത പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾ
നിലവില്‍ രാജ്യത്ത് 907,000 ഫ്ളാറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതായാണ് റിപ്പോർട്ട്. സൗദിയിലെ അല്‍ബാഹ പ്രവിശ്യയിലാണ് ഏറ്റവും അധികം ഫ്ളാറ്റുകൾ താമസക്കാരില്ലാതെ കിടക്കുന്നത്. അല്‍ബാഹയിലെ 30 ശതമാനം ഫ്ലാറ്റുകളിലും ഇപ്പോള്‍ താമസക്കാരില്ല.
വൻ ഇളവുകൾ
നിലവിലെ വാടകക്കാർക്ക് വൻ ഇളവുകളാണ് ഉടമകൾ നൽകുന്നത്. വാടക കുറച്ചും, ഒരു വര്‍ഷത്തില്‍ ഒരു മാസം സൗജന്യം നല്‍കിയും ഫ്ലാറ്റുകളിൽ എയര്‍ കണ്ടീഷണര്‍ അടക്കമുള്ള സൗകര്യം ഒരുക്കിയും നിലവില്‍ ഉള്ളവരെ പിടിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് ഇവർ.
റിയൽ എസ്റ്റേറ്റ് ഇടിവ്
നിലവിലെ അവസ്ഥയിൽ സൌദിയിലെ റിയൽ എസ്റ്റേറ്റ് മേഖല വൻ തകർച്ചയിലേയ്ക്കാണ് കൂപ്പുകുത്തുന്നത്. സ്വദേശിവത്ക്കരണം കൂടുതൽ വ്യാപകമായാൽ നിരവധി പേർ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുകയും ഈ മേഖലയിൽ കൂടുതൽ നഷ്ട്ടങ്ങൾ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.
malayalam.goodreturns.in