പെട്രോളും ഡീസലും ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയ്ക്ക് കീഴില്‍ കൊണ്ടു വരാനുള്ള ഏത് തരത്തിലുള്ള നീക്കത്തേയും എതിര്‍ത്ത് സംസ്ഥാനങ്ങള്‍. വരുമാനത്തിന് തിരിച്ചടിയാകുമെന്നതിനാല്‍ എല്ലാ സംസ്ഥാനങ്ങളും പെട്രോള്‍, ഡീസല്‍ എന്നിവ ഡിഎസ്ടിയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതിനെ ഒന്നടങ്കം എതിര്‍ത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധി മാധ്യമങ്ങളോട് വ്യക്തമാക്കുന്നു.
ഇന്ധന വില സര്‍വ കാല റെക്കോര്‍ഡില്‍ കുതിച്ചുയരുന്ന നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ ഡീസല്‍, പെട്രോള്‍, മറ്റ് പെട്രോളിയം ഉത്പ്പന്നങ്ങള്‍ എന്നിവ പരോക്ഷ നികുതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുമോ എന്നറിയുവാനായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും ഒന്നിച്ച് ഈ വിഷയത്തെ എതിര്‍ത്തു. തുടര്‍ന്ന് വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചിരിക്കുകയായിരുന്നു.
രാജ്യത്തെ ഇന്ധന വില വര്‍ധനവിനുള്ള ഏക പരിഹാരമായി നിലവില്‍ വിലയിരുത്തപ്പെടുന്നത് അവയെ ചരക്ക് സേവന നികുതിയ്ക്ക് കീഴില്‍ ഉള്‍പ്പെടുത്തുക എന്നതാണ്. ജൂണ്‍ മാസത്തില്‍ ഒരു റിട്ട് ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ പെട്രോള്‍, ഡീസല്‍ എന്നിവ ജിഎസ്ടി പരിധിയ്ക്ക് കീഴില്‍ കൊണ്ടു വരണമെന്ന് കൗണ്‍സിലിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് പരിഗണിച്ച് വിഷയം ചര്‍ച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത് ഇന്നത്തെ കൗണ്‍സില്‍ യോഗം നീട്ടിവച്ചത്. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് കേരളവും മഹാരാഷ്ട്രയും അടക്കമുള്ള സംസ്ഥാനങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വെളിച്ചെണ്ണയുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനുള്ള നിര്‍ദേശവും സമിതി വിശദമായ പഠനത്തിനായി മാറ്റിവച്ചു. കേരളമുള്‍പ്പെടയുള്ള സംസ്ഥാനങ്ങള്‍ വെളിച്ചണ്ണയുടെ നിരക്ക് ഉയര്‍ത്തുന്നതിനെതിരെ നിലപാട് എടുത്തിരുന്നു. ഒരു ലിറ്റര്‍ താഴെയുള്ള വെളിച്ചെണ്ണയ്ക്ക് 18 ശതമാനം ജിഎസ്ടി ചുമത്തണം എന്നായിരുന്നു ശുപാര്‍ശ. നിലവില്‍ അഞ്ച് ശതമാനമാണ് വെളിച്ചെണ്ണയുടെ ജിഎസ്ടി.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കൊപ്പം വിഷയത്തില്‍ പ്രതിഷേധവുമായി ഉത്തര്‍പ്രദേശും കൗണ്‍സില്‍ ചേരുന്നതിന് മുന്‍പ് രംഗത്തെത്തിയിരുന്നു. പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംസ്ഥാനങ്ങള്‍ക്ക് വലിയ വരുമാന നഷ്ടത്തിന് കാരണമാകുമെന്ന് യുപി ധനമന്ത്രി സുരേഷ് ഖന്ന നേരത്തെ പറഞ്ഞിരുന്നു. ജനതാല്‍പ്പര്യത്തിന് വിരുദ്ധമായി നടപടിയായിരിക്കും ഇതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കേന്ദ്രം അനുകൂലമാണെങ്കിലും പ്രതിഷേധം അവഗണിച്ച് ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്നാണ് സൂചന. എന്ത് തീരുമാനമെടുക്കണമെങ്കിലും ജിഎസ്ടി കൗണ്‍സിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണമെന്നതാണ് ജിഎസ്ടി നയം.
അതേ സമയം കോവിഡ് മരുന്നുകള്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയിളവ് അനുവദിക്കാന്‍ ജിഎസ്ടി യോഗം തീരുമാനിച്ചതായി സൂചന. മരുന്നുകള്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ക്ക് അനുവദിച്ചിരുന്ന നികുതിയിളവ് സെപ്തംബറില്‍ അവസാനിക്കാനിരിക്കെയാണ് ജിഎസ്ടി യോഗത്തിന്റെ പുതിയ തീരുമാനം. ഇന്ത്യയില്‍ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് ഇളവുകള്‍ നീട്ടാന്‍ ജിഎസ്ടി സമിതി തീരുമാനിച്ചത്. 45 -മത് ജിഎസ്ടി യോഗം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ലഖ്നൗവില്‍ പുരോഗമിക്കുകയാണ്. കോവിഡിന് ശേഷം ഇതാദ്യമായാണ് ജിഎസ്ടി യോഗം നേരിട്ട് ഒത്തുകൂടുന്നത്.
കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. ഐറ്റോലിസുമാബ്, പോസകൊണാസോള്‍, ഇന്‍ഫ്ളിക്സിമാബ്, ബാമ്ലാനിവിമാബ് & എറ്റസെവിമാബ്, കാസിരിവിമാബ് & ഐംഡെവിമാബ്, 2 ഡൈയോക്സി ഡി ഗ്ലൂക്കോസ്, ഫാവിപിരാവിര്‍ തുടങ്ങിയ മരുന്നുകള്‍ക്ക് ജിഎസ്ടി യോഗം നികുതിയിളവ് പ്രഖ്യാപിച്ചതായാണ് വിവരം.