ബെംഗളൂരു: നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാണ് മെട്രോ റെയിൽ സർവീസുകൾ. ബെംഗളൂരു നഗരത്തിലെ കനത്ത തിരക്കിനിടയിൽ മെട്രോ ഇല്ലാത്ത ജീവിതം ആലോചിക്കാൻ പോലും കഴിയില്ല. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാരാണ് 'നമ്മ മെട്രോ' സർവീസിനെ ആശ്രയിക്കുന്നത്. ഇപ്പോഴിതാ യാത്രക്കാർക്കായി പുതിയൊരു മാറ്റത്തിന് ഒരുങ്ങുകയാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് .

മെട്രോ ട്രെയിനുകളിൽ യാത്രക്കാർക്ക് മദ്യക്കുപ്പികൾ കൈവശം വയ്ക്കാൻ അനുമതി നൽകുന്ന കാര്യമാണ് അധികൃതർ പരിഗണിക്കുന്നത്. എന്നാൽ ഇതിന് കർശനമായ നിബന്ധനകൾ ഉണ്ടാകും. സീൽ ചെയ്തതും കൃത്യമായി പാക്ക് ചെയ്തതുമായ മദ്യക്കുപ്പികൾ മാത്രമേ ട്രെയിനുള്ളിൽ പ്രവേശിപ്പിക്കൂ. ബി.എം.ആർ.സി.എൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടത്തുകയും തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.
എങ്കിലും എല്ലാ മെട്രോ ലൈനുകളിലും ഈ സൗകര്യം ലഭ്യമാകില്ല. നിലവിൽ ഡൽഹി മെട്രോയുടെ എയർപോർട്ട് ലൈനിൽ മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ട്. സമാനമായ രീതിയിൽ ബെംഗളൂരു മെട്രോ വിമാനത്താവളവുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമായിരിക്കും ഈ അനുമതി നൽകുക. വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിന്ന് മദ്യം വാങ്ങുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇത് വലിയ സൗകര്യമാകും.
ബെംഗളൂരു മെട്രോ വിമാനത്താവളത്തിലേക്ക് നീട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും എടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഈ പുതിയ മാറ്റം നടപ്പിലാക്കാൻ യാത്രക്കാർ ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിൽ മദ്യക്കുപ്പികളുമായി മെട്രോയിൽ പ്രവേശിക്കാൻ യാത്രക്കാർക്ക് അനുവാദമില്ല.


Click it and Unblock the Notifications